വേണമെങ്കിൽ പിന്തുണയ്ക്കാം; പക്ഷേ മുഖ്യമന്ത്രിയാക്കണം: കടുപ്പിച്ച് ശിവസേന
Mail This Article
മുംബൈ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ പിന്തുണയ്ക്കായി ബിജെപിക്കുമുന്നിൽ കടുത്ത ഉപാധികളുമായി ശിവസേന. കേന്ദ്രത്തിൽ എൻഡിഎയുടെ ഭാഗമാകണമെങ്കിൽ മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിപദം നൽകണമെന്നാണു പ്രധാന ആവശ്യം. സഖ്യം തുടരണമെങ്കിൽ മഹാരാഷ്ട്രയിലെ പകുതിയിലധികം ലോക്സഭാ സീറ്റുകളിൽ മൽസരിക്കാൻ അവസരം നൽകണമെന്നും സേന ആവശ്യപ്പെടുന്നു.
ബിജെപിയുമായി ശിവസേന വീണ്ടും സഖ്യത്തിലേക്കെന്ന സൂചനകൾ നേരത്തേ പുറത്തുവന്നിരുന്നു. എന്നാൽ, എൻഡിഎയുടെ ഭാഗമായി തുടരാൻ കടുത്ത ഉപാധികളാണ് ബിജെപിക്കു മുന്നിൽ സേന വച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്, പിന്നാലെയെത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഒന്നിച്ചുനില്‍ക്കും.
മുഖ്യമന്ത്രി പദത്തിൽ ഉറപ്പുലഭിച്ചാൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കും. സേനയുടെ പിന്തുണയിൽ മോദി വീണ്ടും പ്രധാനമന്ത്രിയായാൽ മഹാരാഷ്ട്രയിൽ അടുത്തത് ശിവസേന മുഖ്യമന്ത്രിയായിരിക്കുമെന്ന, പാർട്ടി എംപി സഞ്ജയ് റാവത്തിന്റെ പ്രസ്താവന ഈ ഉപാധികള്‍ക്കു തെളിവാണ്.
മഹാരാഷ്ട്രയിലെ 48 ലോക്സഭാ സീറ്റുകളിൽ 26 എണ്ണത്തിൽ മൽസരിക്കാൻ അവസരം നൽകണമെന്ന ആവശ്യവും സേന ബിജെപിക്കു മുന്നിൽ വച്ചിട്ടുണ്ട്. മറുവശത്ത് കോൺഗ്രസ്-എൻസിപി സഖ്യം നിലനിൽക്കേ ശിവസേനയെ കൈവിടുന്നത് ബിജെപിക്ക് ഗുണമല്ല. അതിനാൽ സഖ്യം തുടരേണ്ടത് ബിജെപിക്കാണ് ഏറെ ആവശ്യം.