ADVERTISEMENT

ശ്രീനഗർ∙ കശ്മീരിൽ സുരക്ഷാവീഴ്ചയുണ്ടായെന്ന ഗവർണറുടെ പ്രസ്താവനയ്ക്കു പിന്നാലെ ഇന്റലിജൻസ് വീഴ്ചയുടെ പേരിൽ വിവാദം കത്തുന്നു. ഇന്റലിജൻസ് വിഭാഗം കൃത്യമായി വിവരശേഖരണം നടത്തിയില്ലെന്നാണു ഗവർണർ വ്യക്തമാക്കിയത്. ഈ പ്രസ്താവനയ്ക്കു ശക്തിപകരുന്ന കൂടുതൽ സുരക്ഷാവീഴ്ചകളെപ്പറ്റിയുള്ള വിവരങ്ങളും പുറത്തുവന്നു. അവന്തിപ്പുരയിൽ 44 സൈനികരുടെ വീരമൃത്യുവിലേക്കു നയിച്ച ഭീകരാക്രമണത്തെപ്പറ്റിയുള്ള വിവരങ്ങൾ നേരത്തേത്തന്നെ ജയ്ഷെ മുഹമ്മദ് പുറത്തുവിട്ടിരുന്നതായാണു സൂചന.

ഫെബ്രുവരി 14നു വൈകിട്ട് മൂന്നോടെയാണ് ആക്രമണം നടന്നത്. ഇതിനും രണ്ടു ദിവസം മുൻപ് ജയ്ഷെ മുഹമ്മദ് സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഡിയോ പ്രചരിപ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ കാർ ബോംബ് ഉപയോഗിച്ച് സ്ഫോടനം നടത്തുന്നതായിരുന്നു അത്. സമാനമായ വിധത്തിൽ കശ്മീരിലും സ്ഫോടനം നടത്തുമെന്നു വിഡിയോയിൽ പറഞ്ഞിരുന്നതായി വിവിധ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കശ്മീർ പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് വിഡിയോ ഇന്റലിജൻസിനു കൈമാറിയത്. കശ്മീൽ ആക്രമണം നടക്കാൻ സാധ്യതയുള്ളതിന്റെ മറ്റു വിവരങ്ങളും നൽകി. ആക്രമണത്തിന്റെ രീതി കൃത്യമായി പറഞ്ഞ് വിഡിയോ പുറത്തുവിട്ടിട്ടും തടയാൻ സഹായിക്കും വിധം വിവരശേഖരണം നടത്തിയില്ലെന്നാണ് ഇന്റലിജൻസിനെതിരെയുള്ള പരാതി. 

യുഎന്നിലും സമ്മർദം

ജയ്ഷെ സ്ഥാപകൻ മസൂദ് അസ്‌ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം യുഎന്നിനോടു കൂടുതൽ ശക്തമായി ആവശ്യപ്പെടാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. യുഎൻ രക്ഷാസമിതിയുടെ ഭീകരവാദ വിരുദ്ധ ഉപരോധ പട്ടികയിൽ അസ്ഹറിനെ ഉൾപ്പെടുത്തണമെന്നു രാജ്യാന്തര സമൂഹം ആവശ്യപ്പെടണമെന്നും ഇന്ത്യ വ്യക്തമാക്കി.

രക്ഷാസമിതിയിൽ മസൂദ് അസ്ഹർ വിഷയം വരുമ്പോഴെല്ലാം ചൈന ഇടപെട്ടു തടഞ്ഞിരുന്നു. പാക്കിസ്ഥാനുമായുള്ള സൗഹൃദത്തിന്റെ പേരിലായിരുന്നു ഇത്. എന്നാൽ ചൈനയുമായുള്ള ബന്ധം വഷളാകേണ്ടെന്നു കരുതി കഴിഞ്ഞ വർഷം അസ്ഹർ വിഷയം ഇന്ത്യ യുഎന്നിൽ കാര്യമായി ഉന്നയിച്ചതുമില്ല. മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും നടത്തിയ വുഹാൻ ഉച്ചകോടിക്കു ശേഷമായിരുന്നു ഇത്.

എന്നാൽ പാക്കിസ്ഥാനിൽ സ്വച്ഛമായി വിഹരിച്ച് ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ഭീകരാക്രമണത്തിനു പദ്ധതിയിടുകയാണ് അസ്ഹറെന്നു വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. അസ്ഹറിന് പാക്കിസ്ഥാൻ സർക്കാരിന്റെ പൂർണ പിന്തുണയുമുണ്ട്. ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനൊപ്പം പാക്കിസ്ഥാന്റെ മണ്ണിൽ തഴച്ചുവളരുന്ന ഭീകര സംഘടനകളെയെല്ലാം നിരോധിക്കാനും യുഎൻ രക്ഷാസമിതി അംഗങ്ങളായ രാജ്യങ്ങൾ ഇടപെടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

പിന്നിൽ ഐഎസ്ഐയും

സംഭവത്തിൽ പാക്കിസ്ഥാൻ ചാരസംഘടന ഐഎസ്ഐയുടെ പങ്കും സംശയിക്കേണ്ടതുണ്ടെന്ന് ദക്ഷിണേഷ്യൻ വിഷയങ്ങളിലെ യുഎസ് വിദഗ്ധർ വ്യക്തമാക്കുന്നു. യോജിപ്പിന്റെ പാതയിലേക്ക് വരാനിരുന്ന ഇന്ത്യ–പാക് ബന്ധത്തെ അതീവ ഗുരുതരമായി ബാധിക്കുന്നതായിരിക്കും പുൽവാമ ആക്രമണമെന്നും അവർ വ്യക്തമാക്കുന്നു. ജയ്ഷെ മുഹമ്മദ് ഉൾപ്പെടെയുള്ള ഭീകരവാദ സംഘങ്ങൾക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് പാക്കിസ്ഥാനു മേൽ ഇത്രയും നാളും യുഎസ് നടത്തിയ സമ്മർദങ്ങളും പരാജയപ്പെട്ടെന്നാണു വിലയിരുത്തൽ.

ആക്രമണം നടന്നതിനു തൊട്ടുപിന്നാലെ ജയ്ഷെ മുഹമ്മദ് ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പുൽവാമ കാക്കപോറ സ്വദേശി ആദിൽ അഹമ്മദാണ് ആക്രമണം നടത്തിയതെന്നും സംഘടന വ്യക്തമാക്കി. ഇയാളുടെ പത്തു മിനിറ്റു ദൈർഘ്യമുള്ള വിഡിയോയും പുറത്തുവിട്ടു. കശ്മീരിൽ കലാപത്തിനു പ്രേരിപ്പിക്കുന്നതാണ് വിഡിയോ. ഇന്ത്യയ്ക്കെതിരെയുള്ള പരാമർശങ്ങൾ നിറഞ്ഞ വിഡിയോയിൽ ഇനിയും കൂടുതൽ ആക്രമണങ്ങളുണ്ടാകുമെന്ന സൂചനയുമുണ്ട്. ‌‌

ഭീകരാക്രമണം പദ്ധതിയിട്ട ജയ്ഷെ മുഹമ്മദിന്റെ തലപ്പത്തുള്ളവർക്ക് ഐഎസ്ഐയുടെ സഹായവും ലഭിച്ചിട്ടുണ്ടാകുമെന്ന് മുൻ സിഐഎ അനലിസ്റ്റായ ബ്രൂസ് റീഡെൽ പറയുന്നു. പാക്കിസ്ഥാനിൽ വേരുകളുള്ള ഭീകരസംഘടനയ്ക്കെതിരെ എന്തു നടപടിയെടുക്കുമെന്നത് പ്രധാനമന്ത്രി ഇമ്രാൻ ഖാനും വലിയ വെല്ലുവിളിയാണ്. പ്രധാനമന്ത്രിയായതിനു ശേഷം ഇമ്രാൻ നേരിടുന്ന ഏറ്റവും ആദ്യത്തെ സുപ്രധാന വെല്ലുവിളിയാണിതെന്നും റീഡെൽ വ്യക്തമാക്കുന്നു. സർക്കാർ ഇതിനെ എങ്ങനെ നേരിടുമെന്നു രാജ്യാന്തര തലത്തിലും ഉറ്റുനോക്കുകയാണ്. 

പാക്കിസ്ഥാൻ ആസ്ഥാനമാക്കിയുള്ള ഭീകരസംഘടനകൾ ഇപ്പോഴും കശ്മീരിൽ സജീവമാണെന്നു വ്യക്തമാക്കുന്നതാണ് ആക്രമണമെന്ന് യുഎസിലെ മുൻ ദേശീയ സുരക്ഷാ കൗൺസിൽ ഉദ്യോഗസ്ഥനായ അനിഷ് ഗോയൽ പറയുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിലൂടെ, ഇന്ത്യ–പാക് ബന്ധത്തിൽ വിള്ളലുണ്ടാക്കുംവിധം കശ്മീരിൽ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നാണ് ജയ്ഷെ വ്യക്തമാക്കിയിരിക്കുന്നത്. താഴ്‍വരയിൽ സജീവമായിരിക്കുന്ന എല്ലാ ഭീകരസംഘടനകൾക്കുമെതിരെ നടപടി ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രേരിപ്പിക്കുന്നതാണ് ആക്രമണമെന്നും ഗോയൽ വ്യക്തമാക്കുന്നു. 

ഭീകര സംഘടനകൾക്കെതിരെ നടപടിയെടുക്കാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ട യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പരിമിതിയും ആക്രമണത്തിലൂടെ വെളിപ്പെട്ടതായി യുഎസ് വിദേശകാര്യ കൗൺസിൽ അംഗം അലിസ അയ്റിസ് പറയുന്നു. രാജ്യാന്തര സമൂഹത്തിന് ഇക്കാര്യത്തില്‍ എന്തുചെയ്യാനാകുമെന്നതാണു പ്രസക്തമായ ചോദ്യമെന്നും അലിസ വ്യക്തമാക്കുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ പാക്കിസ്ഥാനുമായി ഇന്ത്യ സൗഹൃദം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാൽ ഇനിയത് അസാധ്യമായിരിക്കുമെന്ന് യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസിലെ മൊയീദ് യൂസഫ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com