ശബരിമല യുവതീപ്രവേശം: തകർന്നത് 99 ബസ്, 3.35 കോടി നഷ്ടമെന്ന് കെഎസ്ആർടിസി
Mail This Article
കൊച്ചി∙ ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ ആക്രമണങ്ങളിൽ വാഹനങ്ങൾ തകർക്കപ്പെട്ടതിലൂടെ 3.35 കോടിയുടെ നഷ്ടമുണ്ടായതായി കെഎസ്ആർടിസി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.
ശബരിമല കർമ സമിതിയും മറ്റ് സംഘടനകളും 99 ബസുകളാണ് തകർത്തത്. ഇത്രയും ബസുകൾ ഓടാതിരുന്നത് നഷ്ടം പിന്നെയും വർധിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് യാത്രാസ്വാതന്ത്ര്യത്തിന് തടസമുണ്ടായെന്നും സർക്കാർ കോടതിയിൽ ബോധ്യപ്പെടുത്തി.
കെഎസ്ആർടിസിക്കുണ്ടായ നഷ്ടം കണക്കാക്കുന്നതിനും അത് അക്രമികളിൽ നിന്ന് ഈടാക്കി നൽകുന്നതിനും റിട്ടയേർഡ് ജഡ്ജിമാരെ ഉൾപ്പെടുത്തി ക്ലെയിം കമ്മിഷൻ രൂപീകരിക്കണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു.
ഹർത്താലിലുണ്ടായ ആക്രമണങ്ങൾക്ക് ഉത്തരവാദികളായ നേതാക്കളെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശി ടി.എൻ. മുകുന്ദൻ സമർപ്പിച്ച ഹർജിയിലാണ് കെഎസ്ആർടിസി കോടതിയിൽ സത്യവാങ്മൂലം നൽകിയത്.
ഹിന്ദു ഐക്യവേദി പ്രസിഡന്റ്, ശബരിമല കർമസമിതി, ബിജെപി നേതാക്കൾ തുടങ്ങിയവർക്ക് ഈ വിഷയത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് നോട്ടീസ് അയച്ചു.