പീഡനം; മുൻ ഇമാമിനായി ലുക്കൗട്ട് നോട്ടീസ്; സഹോദരൻ കസ്റ്റഡിയിൽ
Mail This Article
കൊച്ചി/തിരുവനന്തപുരം ∙ വിതുരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുൻ ഇമാം ഷെഫീഖ് അൽ ഖാസിമിക്ക് ഒളിത്താവളം ഒരുക്കിയെന്നാരോപിച്ച് സഹോദരൻ അൽ അമീൻ എന്ന മുഹമ്മദ് അമീനെ (39) എറണാകുളം ഷാഡോ പൊലീസ് പിടികൂടി. ഇയാളെ വിതുര പൊലീസിനു കൈമാറി.
മുന്‍ ഇമാം ഖാസിമിയെ രക്ഷപ്പെടാന്‍ സഹായിച്ചത് സഹോദരനാണെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍പോയ മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും. പീഡിപ്പിച്ച കേസിൽ മുൻ ഇമാമിനെതിരെ ഇരയായ പെൺകുട്ടി പൊലീസിൽ മൊഴി നൽകി.
തൊളിക്കോട് ജമാ അത്ത് മുൻ ചീഫ് ഇമാം ഷെഫീഖ് അൽ ഖാസിമി പീഡിപ്പിച്ചതായി അഞ്ച് ദിവസത്തെ കൗൺസലിങ്ങിനൊടുവിലാണു പെൺകുട്ടി സമ്മതിച്ചത്. വെള്ളനാട് ഗ്രാമീണ കോടതിയിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയതായി അന്വേഷണ തലവനായ നെടുമങ്ങാട് ഡിവൈഎസ്പി: ഡി.അശോകൻ പറഞ്ഞു.
പെൺകുട്ടിയെ അന്വേഷണ സംഘം സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി. വൈദ്യ പരിശോധനയിൽ ലൈംഗിക പീഡനം നടന്നതായി തെളിഞ്ഞുവെന്നാണു ശിശുക്ഷേമ സമിതി നൽകുന്ന വിവരം. പെൺകുട്ടിയോ വീട്ടുകാരോ നേരത്തേ പരാതി നൽകാൻ തയാറായിരുന്നില്ല. പെൺകുട്ടിയുടെ വീട്ടുകാരിൽ മുൻ ഇമാമിനുള്ള സ്വാധീനമാണ് ഇതിനു കാരണമായതെന്നാണു പൊലീസ് നിഗമനം.
പീഡന വിവരം ബന്ധുവിന് അറിയാമായിരുന്നുവെന്നു പെൺകുട്ടി മൊഴി നൽകിയതായും വിവരമുണ്ട്. പീഡനം വൈദ്യ പരിശോധനയിൽ തെളിയുകയും പെൺകുട്ടി നേരിട്ട് മൊഴി നൽകുകയും ചെയ്തതോടെ ഷെഫീഖ് അൽ ഖാസിമിക്കെതിരെ ശക്തമായ നടപടിക്കാണു പൊലീസ് നീക്കം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ വനപ്രദേശത്തു കൊണ്ടുപോയി ലൈംഗിക പീഡനത്തിനു ശ്രമിച്ചുവെന്ന ആരോപണത്തിലാണു ഖാസിമിക്കെതിരെ വിതുര പൊലീസ് കേസെടുത്തത്.
ദുരൂഹ സാഹചര്യത്തിൽ പെൺകുട്ടിയുമായി വന മേഖലയിലെത്തിയതു പ്രദേശത്തുണ്ടായിരുന്ന തൊഴിലുറപ്പു തൊഴിലാളികൾ ചോദ്യം ചെയ്തതോടെയാണു സംഭവം പുറത്തറിഞ്ഞത്.