സിപിഎം നേതാക്കൾ തലയെടുക്കുമെന്നു കൃപേഷ് ഭയന്നിരുന്നു: നെഞ്ചുപൊട്ടി പിതാവ്
Mail This Article
കാസർകോട് ∙ പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ തന്റെ മകൻ കൃപേഷിന്‍റെ കൊലപാതകത്തിനു പിന്നില്‍ സിപിഎം ആണെന്ന ആരോപണവുമായി പിതാവ് കൃഷ്ണന്‍. കൃപേഷിനു നിരന്തരം ഭീഷണിയുണ്ടായിരുന്നെന്നും പ്രാദേശിക സിപിഎം നേതാക്കളായ പീതാംബരനും വത്സനും കൊലപാതകത്തില്‍ പങ്കുള്ളതായി സംശയിക്കുന്നുവെന്നും കൃഷ്ണൻ ആരോപിച്ചു.
‘അവര്‍ തന്‍റെ തലയെടുക്കുമെന്നു കൃപേഷ് ഭയന്നിരുന്നു. അക്കാര്യം പലപ്പോഴും പറഞ്ഞിരുന്നു. പാര്‍ട്ടികള്‍ തമ്മിലുണ്ടായ പ്രശ്നം നേരത്തേ പരിഹരിച്ചതാണ്. പ്രശ്നങ്ങൾ പൊലീസ് സ്റ്റേഷനിൽ വച്ചു പറഞ്ഞു തീർത്തിരുന്നു. ഉത്സവം കഴിഞ്ഞു സുഹൃത്തിനെ കൊണ്ടുപോയപ്പോൾ വഴിയിൽ തടഞ്ഞായിരുന്നു അവനെ അവർ വകവരുത്തിയത്. മകനെ പല കേസുകളിൽപെടുത്തി കുടുക്കിയതാണ്’– നെഞ്ചുപൊട്ടി കൃഷ്ണൻ മനോരമ ന്യൂസിനോടു പറഞ്ഞു.
കാസര്‍കോട് പെരിയയിൽ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിപിഎമ്മിനു പങ്കുണ്ടെന്നു പൊലീസ് എഫ്ഐആറിൽ പറയുന്നു. കൊല്ലപ്പെട്ട ശരത്‌ലാലിനോടും കൃപേഷിനോടും സിപിഎം പ്രവര്‍ത്തകര്‍ക്ക് വൈരാഗ്യമുണ്ടായിരുന്നു. കൊലപാതകത്തിന്റെ വിവരം പ്രാദേശിക നേതാക്കള്‍ക്ക് അറിയാമായിരുന്നു. ക്വട്ടേഷന്‍ സംഘമാണ് കൃത്യം ചെയ്തതെന്നാണു നിഗമനം. സംഭവത്തിനു പിന്നിലെ രാഷ്ട്രീയവൈരാഗ്യം അന്വേഷിക്കുമെന്നു കണ്ണൂര്‍ റേഞ്ച് ഐജി അറിയിച്ചു.