ADVERTISEMENT

ആലപ്പുഴ ∙ മകളുമായി അടുപ്പത്തിനു ശ്രമിച്ചെന്ന് ആരോപിച്ച് യുവാവിനെ പെൺകുട്ടിയുടെ പിതാവ് കൊലപ്പെടുത്തിയതായി കേസ്. പുന്നപ്ര വാടയ്ക്കൽ ആറുകൊലശേരി കുര്യാക്കോസാണ് (കുര്യൻ-20) കുത്തേറ്റു മരിച്ചത്. സംഭവത്തിൽ വാട‌യ്ക്കൽ വേലിയകത്തു വീട്ടിൽ സോളമനെ (45) പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട യുവാവും സോളമനും ബന്ധുക്കളാണ്.

വാടയ്ക്കൽ ദൈവജനമാതാ പള്ളിക്കു സമീപം ഞായറാഴ്ച ഉച്ചയോടെയാണു സംഭവം. വയറിനു കുത്തേറ്റ കുര്യാക്കോസിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിക്കുകയായിരുന്നു. സംസ്കാരം ഇന്ന് 9.30 നു ദൈവജനമാതാ പള്ളിയിൽ. മാതാവ്: റോസമ്മ. സഹോദരി: സജ്ന.

വിദ്യാർഥിനിയായ തന്റെ മകളെ കാണാൻ ശ്രമിക്കരുതെന്നു വിലക്കിയിട്ടും കുര്യാക്കോസ് അതിനു ശ്രമിച്ചതിലുള്ള ദേഷ്യമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറഞ്ഞു. സൺഡേ സ്കൂൾ കഴിഞ്ഞു പുറത്തിറങ്ങിയ പെൺകുട്ടിയോട് കുര്യാക്കോസ് സംസാരിച്ചതു കണ്ടതിനെ തുടർന്ന് സോളമൻ ആക്രമിച്ചെന്നാണു കേസ്.

കരളിനും രക്തക്കുഴലുകൾക്കും വൃക്കയ്ക്കുമേറ്റ മുറിവാണ് മരണകാരണമെന്നാണു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. കുത്താൻ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. തെളിവെടുപ്പും ശാസ്ത്രീയ പരിശോധനകളും പൂർത്തിയാക്കി സോളമനെ കോടതിയിൽ ഹാജരാക്കി. പുന്നപ്ര എസ്ഐ എം.അജയമോഹനും സംഘവുമാണ് ഇന്നലെ രാവിലെ സോളമനെ അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com