ശബരിമലയിൽ സമ്മർദത്തിലാക്കി; പത്മകുമാറിനെതിരെ നടപടിക്ക് സിപിഎം
Mail This Article
പത്തനംതിട്ട∙ ശബരിമല യുവതീപ്രവേശ വിഷയത്തിൽ സർക്കാരിനേയും പാർട്ടിയേയും സമ്മർദ്ദത്തിലാക്കിയ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി എന്നിവയിൽ നിന്ന് ഒഴിവാക്കിയേക്കും.
സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടും വിശ്വാസികൾക്ക് അനുകൂലമായ നിലപാടാണ് പലപ്പോഴും പത്മകുമാർ സ്വീകരിച്ചതെന്നാണ് പാർട്ടി ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. പല പ്രസ്താവനകളും സർക്കാരിനേയും പാർട്ടിയേയും പ്രതിസന്ധിയിലാക്കി. അതുകൊണ്ടു തന്നെ പത്മകുമാറിനെതിരെ നടപടി വേണമെന്നാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ നിലപാട്. കേരള സംരക്ഷണ ജാഥ നയിച്ച് കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ എത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഇക്കാര്യം ധരിപ്പിച്ചു.
എന്നാൽ ഇപ്പോൾ നടപടി എടുത്താൽ ലോക്സഭ തിരഞ്ഞെടുപ്പിൽ അതു മറ്റു മുന്നണികൾ ആയുധമാക്കുമെന്ന അഭിപ്രായമുള്ളവരുമുണ്ട്. അതിനാൽ തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്യുമെന്ന് ജില്ലാ നേതാക്കൾക്ക് ഉറപ്പു ലഭിച്ചതായും സൂചനയുണ്ട്.
ജില്ലയിലെ 5 കേന്ദ്രങ്ങളിൽ 2 ദിവസമായി സ്വീകരണ സമ്മേളനങ്ങളിൽ കോടിയേരി പ്രസംഗിച്ചു. ഒരിടത്തു പോലും പത്മകുമാർ പങ്കെടുത്തില്ല. ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് വിശദീകരിച്ച് മുഖ്യമന്ത്രി പങ്കെടുത്ത സമ്മേളനത്തിൽ നിന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വിട്ടു നിന്നു. ഇതു പാർട്ടിയിൽ രൂക്ഷ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.