വില്ലുപുരം എംപി എസ്.രാജേന്ദ്രൻ കാർ അപകടത്തിൽ മരിച്ചു
Mail This Article
ചെന്നൈ ∙ വില്ലുപുരത്തു നിന്നുള്ള എഐഎഡിഎംകെ എംപി എസ്. രാജേന്ദ്രൻ(62) കാറപകടത്തിൽ മരിച്ചു. ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെ വില്ലുപുരം ജില്ലയിലെ ഡിണ്ടിവനത്തിനു സമീപം അദ്ദേഹം സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്.
തലയ്ക്കും നെഞ്ചിനു പരുക്കേറ്റ എംപിയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരണമുണ്ടായതായി പൊലീസ് കേന്ദ്രങ്ങൾ അറിയിച്ചു.
ഡ്രൈവർ അൻപുശെൽവം പരുക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലാണ്. അപകടത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. വില്ലുപുരത്തെ ജനതയ്ക്കും എഐഎഡിഎംകെയ്ക്കും രാജേന്ദ്രന്റെ മരണം വലിയ നഷ്ടമാണെന്ന് അനുശോചന സന്ദേശത്തിൽ തമിഴ്നാട് മുഖ്യമന്ത്രി കെ.പളനിസ്വാമി പറഞ്ഞു.
പാർലമെന്റിലെ രാസവളം സംബന്ധിച്ച സ്റ്റാൻഡിങ് കമ്മിറ്റിയിലും വ്യോമയാന മന്ത്രാലയത്തിന്റെ ഉപദേശക സമിതിയിലും രാജേന്ദ്രൻ അംഗമായിരുന്നു. 2001 മുതൽ 2006 വരെ വില്ലുപുരം ജില്ലാ പഞ്ചായത്ത് ഭരണസമിതി ചെയർമാനായിരുന്ന രാജേന്ദ്രൻ മദ്രാസ് സർവകലാശാലയിൽ നിന്ന് തമിഴ്സാഹിത്യത്തിൽ ബിരുദം നേടിയിട്ടുണ്ട്. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിലെത്തി. ഭാര്യയും മൂന്നു കുട്ടികളുമുണ്ട്.