ADVERTISEMENT

പാലക്കാട്∙ എത്ര സീറ്റില്‍ ജയിക്കും എന്നതു മുതല്‍ തിരഞ്ഞെടുപ്പു തന്ത്രം എന്താണെന്നുവരെയുള്ള അമിത് ഷായുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരംമുട്ടി ബിജെപി സംസ്ഥാന നേതാക്കള്‍. വെള്ളിയാഴ്ച പാലക്കാട് നടന്ന ഭാരവാഹി യോഗത്തിലാണ് അമിത് ഷാ നിര്‍ണായക ചോദ്യങ്ങളുന്നയിച്ചത്. മേഖലാജാഥ കഴിയുമ്പോള്‍ മണ്ഡലം തിരിച്ചുള്ള വോട്ടുകണക്ക് എത്തിക്കണമെന്ന് ദേശീയ അധ്യക്ഷന്‍ കര്‍ശന നിര്‍ദേശം നല്‍കി.

കഴിഞ്ഞദിവസം സംസ്ഥാന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മൂന്നു ചോദ്യങ്ങള്‍ക്കാണ് അമിത് ഷാ പ്രധാനമായും ഉത്തരം തേടിയത്.1 ലോക്സഭയില്‍ എത്ര സീറ്റ് വിജയിക്കാനാകും ? 2. എന്തു തന്ത്രം മുന്‍ നിര്‍ത്തിയാണു തിരഞ്ഞെടുപ്പിനെ നേരിടുന്നത്? 3. ശബരിമല വിഷയം പാര്‍ട്ടിക്ക് ഓരോ മണ്ഡലത്തിലും എത്ര വോട്ടു വരെ വര്‍ധിക്കുന്നതിനു കാരണമാകും?. എന്നാൽ എത്ര സീറ്റു കിട്ടുമെന്ന ചോദ്യത്തിനു അനുകൂല സാഹചര്യമെന്നല്ലാതെ ജയിക്കാനാകുന്ന സീറ്റിന്‍റെ എണ്ണം ആരും പറഞ്ഞില്ല.

ഒരു സംസ്ഥാന ജനറല്‍ സെക്രട്ടറിമാത്രം മൂന്നു സീറ്റു വരെ എന്ന മറുപടി നല്‍കി. എന്നാല്‍ എങ്ങനെയാണു ജയിക്കുന്നത് എന്ന ചോദ്യത്തിനു വ്യക്തമായി മറുപടി പറയാത്ത ഭാരവാഹിക്കു ദേശീയ അധ്യക്ഷന്‍റെ ശകാരവും കേള്‍ക്കേണ്ടി വന്നു. എല്ലാ തിരഞ്ഞെടുപ്പു കഴിയുമ്പോഴും വര്‍ധിച്ച വോട്ടു കണക്കു മാത്രം നിരത്തി മുന്നോട്ടു പോകാന്‍ കഴിയില്ലെന്നു അമിത് ഷാ മുന്നറിയിപ്പു നല്‍കി. എല്ലാ മണ്ഡലങ്ങളിലും ആര്‍എസ്എസ് നിര്‍ദേശിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനം മാത്രം മതിയെന്നും ദേശീയ അധ്യക്ഷന്‍ ഭാരവാഹികള്‍ക്കു നിര്‍ദേശം നല്‍കി.

കുമ്മനത്തെ മടക്കി കൊണ്ടു വന്ന് എന്‍ഡിഎ കണ്‍വീനറാക്കണമെന്ന ആര്‍എസ്എസിന്‍റെ ആവശ്യത്തില്‍ അമിത് ഷാ വ്യക്തമായ ഉറപ്പു നല്‍കിയില്ല. തിരുവനന്തപുരത്തു സ്ഥാനാര്‍ഥിയായി കുമ്മനമെത്തിയാല്‍ വിജയമുറപ്പെന്നാണ് ആര്‍എസ്എസ് അറിയിച്ചിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com