'ഞങ്ങടെ മക്കളെ കൊല്ലാന്‍ വരുന്നതാണ് '; സിപിഎം നേതാക്കള്‍ക്കെതിരെ പ്രതിഷേധം
Mail This Article
കല്ലിയോട് ∙ ഇരട്ടക്കൊല നടന്ന കല്ലിയോട് സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ വന്‍ പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. റോഡിന് കുറുകെ കിടന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം നേതാക്കളെ ചിലര്‍ അസഭ്യം പറയുകയും ചെയ്തു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് ഉണ്ടായിരുന്നു. അതിനിടെ സിപിഎം നേതാക്കള്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി.
ഹർത്താൽ ദിനത്തിൽ കോൺഗ്രസ് പ്രവർത്തകർ തകർത്ത കടകൾ ഉൾപ്പെടെയുള്ളവ സന്ദർശിക്കാൻ എത്തിയതായിരുന്നു കരുണാകരൻ എംപി, കെ.കുഞ്ഞിരാമൻ എംഎൽഎ, മുന്‍ എംഎൽഎ കെ.വി.കുഞ്ഞിരാമൻ എന്നിവർ. കോൺഗ്രസ് ശക്തമേഖലയായ കല്ലിയോട് വൻ പ്രതിഷേധമാണ് ഇവർക്കെതിരെ ഉയർന്നത്. കരുണാകരൻ എംപിയെ കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. എംപിയുടെ നേർക്കു കുതിച്ചുചാടിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഞങ്ങളുടെ മക്കളെ കൊല്ലാൻ വരുന്നതാണെന്നു പറഞ്ഞായിരുന്നു നേതാക്കൾക്കെതിരെ സ്ത്രീകളുടെ പ്രതിഷേധം. സ്ത്രീകളും യുവതികളുമടക്കമുള്ളവർ മുദ്രാവാക്യങ്ങളുയര്‍ത്തി ഇവരെ തടഞ്ഞു.
വീടുകൾ സന്ദർശിക്കാൻ മുഖ്യമന്ത്രി താൽപര്യപ്പെട്ടു: കരുണാകരൻ എംപി
അതേസമയം, പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി അടക്കമുളളവരുടെ താല്‍പര്യം കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നതായി പി.കരുണാകരന്‍ എംപി പറഞ്ഞു. ഡിസിസി പ്രസിഡന്റ് പ്രതിപക്ഷനേതാവിനോട് ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞെങ്കിലും പിന്നീട് പ്രതികരിച്ചില്ല. പെരിയ, കല്ലിയോട് ഭാഗത്ത് സിപിഎം ഓഫിസുകളും പ്രവര്‍ത്തകരുടെ വീടുകളും വ്യാപകമായി തകര്‍ത്തു. ചില വീടുകളില്‍ കവര്‍ച്ചയും നടന്നു. ലക്ഷങ്ങളുടെ നഷ്ടമുണ്ടെന്നും പി.കരുണാകരന്‍ പറഞ്ഞു.