പുൽവാമ ഭീകരാക്രമണം: ഇന്ത്യ–പാക്ക് ബന്ധം മോശം അവസ്ഥയിലെന്ന് ട്രംപ്
Mail This Article
വാഷിങ്ടൺ ∙ പുൽവാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള ബന്ധം ‘വളരെ മോശം’ അവസ്ഥയിലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിലവിൽ പാക്കിസ്ഥാനും ഇന്ത്യയ്ക്കുമിടയ്ക്കും വളരെ മോശം അവസ്ഥയാണ്. ഈയടുത്ത് ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു. വളരെ ഭയാനകമായ സ്ഥിതിയാണിത്. ഇത്(വിദ്വേഷം) അവസാനിക്കണമെന്ന ആഗ്രഹമാണ് നമുക്കുള്ളത്. ഇതിനായി ഞങ്ങൾ എറെ ഇടപെടുന്നുണ്ട്. – പുൽവാമ ആക്രമണം സംബന്ധിച്ചുള്ള ചോദ്യത്തോട് ഓവൽ ഓഫിസിൽ പ്രതികരിക്കവേ മാധ്യമപ്രവർത്തകരോട് ട്രംപ് വെളിപ്പെടുത്തി.
ശക്തമായതെന്തോ ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. അൻപതോളം പേരെ ഇതിനകം ഇന്ത്യയ്ക്കു നഷ്ടമായി. ഇതും എനിക്കു മനസിലാക്കാനാകും. – ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളുമായി യുഎസ് ഭരണകൂടം ചർച്ച നടത്തുന്ന വിവരം കൂടി വെളിപ്പെടുത്തി ട്രംപ് പറഞ്ഞു. ഞങ്ങൾ ചർച്ചയിലാണ്. ഒപ്പം മറ്റു പലരും. അടുത്തു സംഭവിച്ചതിൽ ഇന്ത്യയും പാക്കിസ്ഥാനുമിടയിൽ ഒട്ടേറെ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്.
ഇന്ത്യ ‘അതിസാഹസം’ കാട്ടിയാൽ പ്രതികരിക്കാൻ കെൽപ്പുണ്ടെന്ന് വെള്ളിയാഴ്ച പാക്കിസ്ഥാൻ സൈന്യം മുന്നറിയിപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. ഇതിനിടെ, ഭീകരസംഘടനകൾക്കു നൽകുന്ന സഹായവും അതിർത്തികടന്നുള്ള തീവ്രവാദവും ഉയർത്തിക്കാട്ടി രാജ്യാന്തര സമൂഹത്തിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുളള നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ മുന്നോട്ടുപോകുകയാണ്. പാക്കിസ്ഥാനു നൽകിയ സൗഹൃദരാഷ്ട്ര പദവി പിൻവലിച്ച ഇന്ത്യ, പാക്കിസ്ഥാനിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 200 ശതമാനം തീരുവ ഉയർത്തുകയും ചെയ്തിരുന്നു.