ചിലര്‍ ജീവിക്കുന്നത് ഇന്ത്യയിൽ; സംസാരിക്കുന്നത് പാക്ക് ഭാഷ: പ്രധാനമന്ത്രി
Mail This Article
ടോംഗ് (രാജസ്ഥാന്‍)∙ ഇന്ത്യയിൽ ജീവിക്കുന്ന ചിലർക്കു പാക്കിസ്ഥാന്റെ ഭാഷയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ അധികാരത്തിൽനിന്ന് നീക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. ഇവർ പാക്കിസ്ഥാനിൽ പോയി എന്തെങ്കിലും ചെയ്ത് മോദിയെ അധികാരത്തില്‍നിന്നു നീക്കണമെന്ന് ആവശ്യപ്പെടുകയാണ്. മുംബൈ ഭീകരാക്രമണത്തിനു നേതൃത്വം നല്‍കിയവർക്കു മറുപടി നൽകാത്തവരാണ് ഇതിനും പിന്നിൽ– രാജസ്ഥാനിലെ ടോങ്കിൽ പ്രധാനമന്ത്രി പറഞ്ഞു.
ഇതിനു മുൻപുള്ള സർക്കാരുകൾ വിതച്ച വിത്തുകളുടെ ഫലങ്ങളാണ് ഇപ്പോൾ കാണുന്നത്. എന്തൊക്കെയാണു പുറത്തുവരുന്നതെന്ന് നമുക്ക് കാണാൻ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിൽ 40 സിആർപിഎഫ് ജവാൻമാര്‍ വീരമൃത്യു വരിച്ച വിവരം അറിഞ്ഞിട്ടും പ്രധാനമന്ത്രി പരസ്യ ചിത്രത്തിൽ അഭിനയിക്കുകയായിരുന്നെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണു പ്രധാനമന്ത്രിയുടെ വിമർശനമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കോൺഗ്രസിന്റെ വാദങ്ങള്‍ പാക്ക് നിലപാടിനെ ശക്തമാക്കാനെ ഉപകരിക്കൂവെന്നായിരുന്നു ബിജെപിയുടെ മറുപടി. കശ്മീരിനു വേണ്ടിയാണു പോരാട്ടമെന്നും കശ്മീരികള്‍ക്ക് എതിരെയല്ലെന്നും മോദി രാജസ്ഥാനിൽ പറഞ്ഞു. ഭീകരവാദം മൂലം ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ചത് കശ്മീരികളാണ്. ആ സാഹചര്യത്തില്‍ രാജ്യം മുഴുവന്‍ അവര്‍ക്കു പിന്തുണ നല്‍കുകയാണു വേണ്ടത്- മോദി പറഞ്ഞു.
കശ്മീരികളെ സംരക്ഷിക്കുന്നത് തന്റെ ഉത്തരവാദിത്തമാണെന്നും മോദി പറഞ്ഞു. 40 ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ആക്രമണത്തിനു ശേഷം രാജ്യമെമ്പാടും കശ്മീരികളെ ഒറ്റപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നതിനോടു പ്രതികരിക്കുകയായിരുന്നു മോദി. ഇത്തരം സംഭവങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി 10 സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.