ജമ്മുവില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചത് പ്രളയത്തില്‍ കൈത്താങ്ങായ പൈലറ്റ്
Mail This Article
ന്യൂഡൽഹി∙ ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഹെലിക്കോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടവരിൽ പ്രളയത്തിന്റെ സമയത്ത് കേരളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥനും. സ്ക്വാർഡൻ ലീഡർ സിദ്ധാർഥ് വസിഷ്ഠ് (31) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ ആർതിയും വ്യോമസേനയിലെ സ്ക്വാർഡൻ ലീഡറായിരുന്നു.
2010 ലാണ് സിദ്ധാർഥ് വ്യോമസേനയിൽ ചേരുന്നത്. കേരളത്തിൽ പ്രളയത്തിനിടെ നടത്തിയ രക്ഷാപ്രവർത്തനത്തിന് അദ്ദേഹത്തിന് പ്രത്യേക പ്രശംസ ലഭിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് സിദ്ധാർഥും ഭാര്യയും ശ്രീനഗറിലേക്കു മാറിയത്. സിദ്ധാർഥിന്റെ അമ്മാവൻ വിനീത് ഭരത്വാജും വ്യോമസേനയിലെ പൈലറ്റായിരുന്നു. 17 വർഷങ്ങൾക്ക് മുൻപുണ്ടായ വിമാനാപകടത്തിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
2013ലാണ് സിദ്ധാർഥ് വിവാഹിതനായത്. രണ്ടു വയസ്സുള്ള മകനുണ്ട്. അവധിയിലായിരുന്ന സിദ്ധാർഥിന്റെ ഭാര്യ ആർതിയെ അവധി ക്യാൻസൽ ചെയ്ത് തിരികെ വിളിച്ചിരുന്നു. ജോലിക്കു കയറുന്നതിന് മുൻപുതന്നെ സിദ്ധാർഥിന്റെ മരണവാർത്ത ആർതി അറിയുകയും ചെയ്തു. സിദ്ധാർഥിന്റെ അച്ഛനും മുത്തച്ഛനും മുതുമുത്തച്ഛനും സൈന്യത്തിലായിരുന്നു.