മോദിയുടെ മെഗാ വിഡിയോ കോണ്‍ഫറന്‍സ് ഇന്ന്; എതിര്‍പ്പുമായി പ്രതിപക്ഷം
Mail This Article
ന്യൂഡൽഹി∙ ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായിരിക്കെ ബിജെപി പ്രവര്‍ത്തകരും അനുഭാവികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മെഗാ വിഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കും. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ശക്തമായ വിമര്‍ശനമാണ് ഇതിനെതിരെ ഉന്നയിക്കുന്നത്.
15,000 കേന്ദ്രങ്ങളില്‍ നിന്നായി ഒന്നരക്കോടിയോളം പേര്‍ പങ്കെടുക്കുന്ന പരിപാടി ലോക റെക്കോര്‍ഡാകുമെന്നാണ് ബിജെപിയുടെ അവകാശവാദം. നമോ ആപ് വഴി നല്‍കുന്ന ചോദ്യങ്ങള്‍ തിരഞ്ഞെടുത്താകും മോദി മറുപടി പറയുക. നിലവിലെ സ്ഥിതി അടക്കം വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ പൈലറ്റ് പാക്കിസ്ഥാന്റെ പിടിയിലായ സാഹചര്യത്തില്‍ 'മേരാ ബൂത്ത്, സബ്‌സെ മസ്ബൂത്ത്' എന്ന പരിപാടിയുമായി മുന്നോട്ടു പോകുന്നത് അനുചിതമാണെന്ന് കോണ്‍ഗ്രസും എഎപിയും വിമര്‍ശനം ഉന്നയിച്ചു. ''നാം ഇപ്പോള്‍ പ്രതിസന്ധി ഘട്ടത്തിലാണ്. നമ്മുടെ പൈലറ്റിനെ നമുക്ക് വിട്ടുകിട്ടണം. അദ്ദേഹത്തിന്റെ അവസ്ഥ നമുക്ക് അറിയണം. എല്ലാവരും അതില്‍ ആശങ്കപ്പെട്ടിരിക്കുകയാണ്. അതിനിടെ താങ്കള്‍ ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാന്നതിനെ കുറിച്ചാണ് ആശങ്കപ്പെടുന്നത്'' - കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
പ്രതിപക്ഷ കക്ഷികളെല്ലാം ദേശസുരക്ഷയെക്കുറിച്ച് ചിന്താകുലരായിരിക്കുമ്പോള്‍ മോദി പോളിങ് ബൂത്തുകള്‍ ശക്തിപ്പെടുത്താനും ബിജെപി തിരഞ്ഞെടുപ്പ് റാലികള്‍ നടത്താനുമുള്ള തിരക്കിലാണെന്ന് എഎപി നേതാവ് സഞ്ജയ് സിങ് കുറ്റപ്പെടുത്തി.