എംബിബിഎസ് പ്രവേശന ഫീസ് പുനഃപരിശോധിക്കണം; വിദ്യാർഥികള്‍ക്ക് തിരിച്ചടി
Mail This Article
കൊച്ചി∙ സ്വാശ്രയ കോളജുകളിലെ എംബിബിഎസ് പ്രവേശനത്തിനു നിശ്ചയിച്ച ഫീസ് പോരെന്നും കൂടുതൽ ഈടാക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു സ്വകാര്യ സ്വാശ്രയ കോളജുകൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വിദ്യാർഥികൾക്ക് തിരിച്ചടി. 2017–2018 വർഷത്തെ സ്വാശ്രയ മെഡിക്കൽ ഫീസ് പുനപരിശോധിക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
4.5 ലക്ഷം മുതൽ 5.5 ലക്ഷം വരെ എന്ന ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിഷൻ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നേരത്തെ നിശ്ചയിച്ചത് താൽക്കാലിക ഫീസാണെന്നും രണ്ടു മാസത്തിനകം പുതിയ ഫീസ് നിശ്ചയിക്കണമെന്നും ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിഷനോട് ഹൈക്കോടതി നിർദേശിച്ചു. കോടതി വിധി നാലായിരത്തോളം വിദ്യാർഥികളെ ബാധിക്കുന്നതാണ്. ഫീസ് പുനർനിർണയം ആവശ്യപ്പെട്ട് 21 മാനേജുമെന്റുകളാണ് കോടതിയെ സമീപിച്ചത്.
കോളജുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ചെലവു കണക്കാക്കി ജസ്റ്റിസ് ആര്‍.രാജേന്ദ്രബാബു കമ്മിറ്റിയാണു കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് നിശ്ചയിച്ചത്. ഇതിനാവശ്യമായ രേഖകള്‍ പ്രവേശന മേല്‍നോട്ട സമിതി കോളജുകളോട് ആവശ്യപ്പെട്ടിരുന്നു. കൃത്യമായ രേഖകള്‍ നല്‍കാന്‍ പലരും തയാറായില്ല. നല്‍കിയതാകട്ടെ പഴയ രേഖകള്‍. സമിതി രേഖകള്‍ പരിശോധിച്ച് 4.50 ലക്ഷം മുതല്‍ 5.50 ലക്ഷംവരെ ഫീസ് നിശ്ചയിച്ചു. എന്നാൽ അതു മതിയാവില്ലെന്നും 11 ലക്ഷം മുതൽ 15 ലക്ഷം വരെ ഒരു വർഷം ഫീസ് ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് മാനേജുമെന്റുകൾ കോടതിയിലെത്തിയത്.
ഫീസ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു മുക്കത്തെ സ്വാശ്രയ മെഡിക്കല്‍ കോളജായ കെഎംസിടിയാണ് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. ഈ കോളജില്‍ പ്രവേശന മേല്‍നോട്ട സമിതി നിശ്ചയിച്ചത് 4.85 ലക്ഷം രൂപ വാര്‍ഷിക ഫീസാണ്. പ്രവേശന മേല്‍നോട്ട സമിതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. പിന്നീട് 19 കോളജുകള്‍കൂടി കേസ് നല്‍കി. വൈകിയാണു വിദ്യാര്‍ഥികള്‍ വിവരം അറിയുന്നത്. ആദ്യം മുക്കം കെഎംസിടി കോളജിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഹൈക്കോടതിയില്‍ കേസ് നല്‍കി. തുടർന്ന് മറ്റ് കോളജുകളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും കേസില്‍ കക്ഷിചേര്‍ന്നു. സുപ്രീംകോടതിയില്‍നിന്നുള്ള മുതിര്‍ന്ന അഭിഭാഷകരാണ് മാനേജ്മെന്റുകള്‍ക്കുവേണ്ടി വാദിക്കാനെത്തിയത്.
English Summary: High Court ordered to review fees structure for MBBS