ഖനി അപകടത്തിൽ മരിച്ച രണ്ടാമന്റെ മൃതദേഹം പുറത്തെടുത്തു; 13 പേരെക്കുറിച്ചു വിവരമില്ല
Mail This Article
ഷില്ലോങ്∙ മേഘാലയയിലെ ഖനി അപകടത്തിൽപ്പെട്ട് കാണാതായ തൊഴിലാളികളിൽ രണ്ടാമന്റെ മൃതദേഹം പുറത്തെത്തിച്ചു. 77 ദിവസങ്ങൾക്കുശേഷമാണ് അഴുകിയ നിലയിലുള്ള മൃതദേഹം പുറത്തെത്തിക്കാനായത്. ഡിസംബർ 13നായിരുന്നു ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ ലുംതാരി ഗ്രാമത്തിലുള്ള അനധികൃത ഖനിയിൽ 15 തൊഴിലാളികൾ കുടുങ്ങിയത്. ഒരാളുടെ മൃതദേഹം 35 ദിവസങ്ങൾക്കുശേഷം ജനുവരി 17ന് കണ്ടെത്തിയിരുന്നു. ജനുവരി 23ന് മൃതദേഹം പുറത്തെടുത്തു. ബാക്കി 13 പേരെക്കുറിച്ച് വിവരമില്ല.
350 അടി താഴ്ചയുള്ള ഖനിയുടെ 200 അടി താഴ്ചയിലാണു മൃതദേഹം കണ്ടെത്തിയത്. വെള്ളത്തിനടിയിലെ വസ്തുക്കൾ കണ്ടെത്താൻ നാവിക സേനയിലെ ഡൈവർമാർ ഉപയോഗിക്കുന്ന അണ്ടർ വാട്ടർ റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾ ഉപയോഗിച്ചു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ആദ്യം പുറത്തെടുത്തത് അസമിലെ ചിരാങ് ജില്ലയിലുള്ള ആമിർ ഹുസൈന്റെ മൃതദേഹമാണെന്നു തിരിച്ചറിഞ്ഞിരുന്നു. കോൾ ഇന്ത്യ ലിമിറ്റഡ്, കിർലോസ്കർ ബ്രദേഴ്സ് ലിമിറ്റഡ്, കെഎസ്ബി എന്നീ കമ്പനികൾ സംയുക്തമായി പ്രവർത്തിച്ച് 24 മണിക്കൂറിൽ ഒരു കോടി ലീറ്റർ വെള്ളമാണ് പുറത്തേക്കു കളയുന്നത്.
English Summary: Second heavily decomposed body brought out of rat-hole mine in Meghalaya