എഫ് 16; ഇന്ത്യയുടെ തെളിവുകൾ യുഎസ് പരിശോധിക്കുന്നു
Mail This Article
ന്യൂഡല്‍ഹി∙ കരാറിനു വിരുദ്ധമായി എഫ് 16 വിമാനങ്ങൾ പ്രതിരോധ ആവശ്യത്തിനുപകരം ഇന്ത്യൻ അതിർത്തി ലംഘിച്ച് ആക്രമണം നടത്താൻ പാക്കിസ്ഥാൻ ഉപയോഗിച്ചെന്നതിൽ യുഎസ് അന്വേഷണം തുടരുന്നു. യുഎസ് നിർമിത എഫ്16 വിമാനങ്ങൾ പാക്കിസ്ഥാൻ ഉപയോഗിച്ചതിന്റെ തെളിവ് ഇന്ത്യ യുഎസിനു കൈമാറിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഇന്ത്യയില്‍ പതിച്ച അംറാം 120 മിസൈല്‍ (അഡ്വാന്‍സ്ഡ് മീഡിയം റേഞ്ച് എയര്‍ ടു എയര്‍ മിസൈല്‍), എഫ് 16 യുദ്ധവിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിന്റെ തെളിവാണെന്ന് വ്യാഴാഴ്ച വ്യോമസേന പറഞ്ഞിരുന്നു. എഫ് 16 വിമാനം ഉപയോഗിച്ചില്ലെന്ന വാദവുമായി ബുധനാഴ്ച പാക്കിസ്ഥാന്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് അംറാം മിസൈലിന്റെ ഭാഗങ്ങള്‍ ഇന്ത്യ പുറത്തുവിട്ടത്.
എഫ് 16 ഉപയോഗിച്ചിട്ടില്ലെന്നാണ് പാക്കിസ്ഥാന്റെ അവകാശവാദം. പാക്കിസ്ഥാന്റെ വ്യോമാതിർത്തിക്കുള്ളിലെ ഭീകരവിരുദ്ധ നടപടികൾക്കുമാത്രമേ എഫ് 16 ഉപയോഗിക്കാൻ പാടുള്ളൂ എന്നായിരുന്നു യുഎസുമായുള്ള കരാറെന്നാണ് സൂചന. ആയുധങ്ങൾ വിമാനത്തിൽ ഘടിപ്പിക്കുന്നതിനു മുൻപു യുഎസിൽനിന്ന് അനുവാദം വാങ്ങിയിരിക്കണമെന്നും കരാറിൽ പറയുന്നു. ഇന്ത്യ നൽകിയ തെളിവുകളും പരിശോധിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഡപ്യൂട്ടി വക്താവ് റോബർട്ട് പല്ലാഡിനോ ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോടു പറഞ്ഞു.
സുഖോയ് വെടിവച്ചിട്ടെന്ന പാക്ക് അവകാശവാദം തള്ളി ഇന്ത്യ
അതിർത്തിയിലെ സംഘർഷത്തിനിടെ ഇന്ത്യയുടെ സുഖോയ് – 30 യുദ്ധവിമാനം വെടിവച്ചിട്ടെന്ന പാക്കിസ്ഥാന്റെ അവകാശവാദം പ്രതിരോധ മന്ത്രാലയം തള്ളി. പാക്കിസ്ഥാന്റെ എഫ് 16 വിമാനം ഇന്ത്യ തകർത്തതിനെ മൂടിവയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ വ്യാജ അവകാശവാദമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മിഗ് 21 ബൈസൺ വിമാനം ഇന്ത്യയ്ക്കു നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ വെടിവച്ചിട്ടതായി പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നു.
English Summary: US "Following Issue Closely" As India Gives Proof Of Pak Misusing F-16s, India Rubbishes Pak Claim Of Shooting Down Sukhoi-30