മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിൽനിന്ന് സുരേന്ദ്രൻ പിന്മാറി; ഹൈക്കോടതിയിൽ അപേക്ഷ
Mail This Article
കൊച്ചി∙ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിൽ നിന്ന് പിന്മാറിക്കൊണ്ട് കെ. സുരേന്ദ്രൻ ഹൈക്കോടതിയിൽ അപേക്ഷ നൽകി. കേസിലെ മുഴുവൻ സാക്ഷികളേയും വിസ്തരിക്കുക പ്രായോഗികമല്ലെന്നും സാക്ഷികൾക്ക് സമൻസ് എത്തിക്കാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് 89 വോട്ടിന് മുസ്‌ലിം ലീഗിന്‍റെ പി.ബി. അബ്ദുൽ റസാഖിനോട് തോറ്റതിനെ തുടർന്നാണ് കെ.സുരേന്ദ്രൻ കോടതിയെ സമീപിച്ചത്.
മരിച്ചവരുടെയും വിദേശത്തായിരുന്നവരുടെയും പേരില്‍ കള്ളവോട്ട് ചെയ്തെന്നാണ് കെ. സുരേന്ദ്രൻ ആരോപിച്ചത്. 265 കള്ളവോട്ടുകള്‍ നടന്നതായാണ് അവകാശപ്പെട്ടത്. മരിച്ചുപോയ ഒരാളുടെ പേരില്‍ കള്ളവോട്ട് ചെയ്തതായി കോടതി കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പി.ബി. അബ്ദുൽ റസാഖ് അപ്രതീക്ഷിതമായി മരിച്ചത്. ഇതോടെ കേസ് തുടരണോ എന്ന് കെ. സുരേന്ദ്രനോട് കോടതി ചോദിച്ചിരുന്നു. ആദ്യഘട്ടത്തിൽ കേസ് തുടരുന്നതിനാണ് താൽപര്യമെന്ന് വ്യക്തമാക്കിയ സുരേന്ദ്രൻ പിന്നീട് കേസിൽ നിന്ന് പിൻമാറുമെന്ന് വ്യക്തമാക്കിയിരുന്നു.
അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് കെ. സുരേന്ദ്രന്റെ നീക്കം. കേസ് നീണ്ടുപോകുകയും ലോക്സഭ തിരഞ്ഞെടുപ്പിനു ശേഷം ഉപതിരഞ്ഞെടുപ്പ് നേരിടുന്നത് എളുപ്പമാകില്ലെന്നതിനാലുമാണ് പാര്‍ട്ടിയുടെ അറിവോടെ കെ. സുരേന്ദ്രന്‍റെ പിന്‍മാറ്റം.