ADVERTISEMENT

കണ്ണൂർ ∙ ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ.ടി.ജലീലിനെതിരെ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ. മന്ത്രിയുടെ ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ജനറൽ മാനേജർ സ്ഥാനത്ത് അനധികൃതമായി നിയമിച്ചതിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് നൽകിയ പരാതിയിലാണ് സർക്കാർ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടെടുത്തത്. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണു സർക്കാർ അന്വേഷണത്തെ എതിർത്ത കാര്യം പുറത്തുവന്നത്.

വിജിലൻസ് അന്വേഷണം സർക്കാർ വിസമ്മതിച്ച സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്നു പി.കെ.ഫിറോസ് വ്യക്തമാക്കി. കെ.ടി.അദീബിനു കഴിഞ്ഞ വർഷം നിയമനം നൽകിയപ്പോൾ തന്നെ പി.കെ.ഫിറോസ് അന്വേഷണം ആവശ്യപ്പെട്ടു വിജിലൻസിനു പരാതി നൽകിയിരുന്നു. സർവീസ് വിഷയമായതിനാൽ പരാതിയുമായി നേരിട്ട് ഹൈക്കോടതിയെ സമീപിക്കുന്നതിനേക്കാൾ അന്വേഷണം ആവശ്യപ്പെട്ട് ആദ്യം വിജിലൻസിനെ സമീപിക്കുകയാണു വേണ്ടത് എന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് തിരുവനന്തപുരം ഡയറക്ടറേറ്റിൽ പരാതി നൽകിയത്.

തുടർന്ന് അന്വേഷണ അനുമതിക്കായി ഡയറക്ടറേറ്റിൽനിന്നു പരാതി സർക്കാരിന്റെ വിജിലൻസ് വകുപ്പിലേക്കു കൈമാറി. എന്നാൽ ഇതിനു നൽകിയ മറുപടിയിലാണ് അന്വേഷണം വേണ്ടെന്നു സർക്കാർ നിലപാടെടുത്തത്. അതേസമയം എന്തുകൊണ്ടാണ് അന്വേഷണം തടഞ്ഞതെന്നു വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നില്ല. നിയമനത്തിൽ ക്രമക്കേടുണ്ടെന്നു വ്യക്തമായിട്ടും അന്വേഷണം നടത്താൻ വിജിലൻസ് തയാറാകാത്ത സാഹചര്യത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി ഇനി ഫിറോസിനു നേരിട്ടു കോടതിയെ സമീപിക്കാനാകും.

മന്ത്രി ജലീൽ അഴിമതി നടത്തിയെന്നാരോപിച്ചു നൽകിയ പരാതി ലോകായുക്തയുടെയും പരിഗണനയിലുണ്ട്. അദീബിന്റെ നിയമനവുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളുമായി വെള്ളിയാഴ്ച പ്രിൻസിപ്പൽ സെക്രട്ടറി തിരുവനന്തപുരം ലോകായുക്തയ്ക്കു മുന്നിൽ ഹാജരാകേണ്ടതുണ്ട്. ഇതിനിടെയാണ് അന്വേഷണം തടഞ്ഞു കൊണ്ടുള്ള സർക്കാർ നിലപാട് പുറത്തുവരുന്നത്.

മന്ത്രിക്കെതിരായ പരാതിയിൽ അന്വേഷണം വേണ്ടെന്നു സർക്കാർ തന്നെ തീരുമാനിക്കുന്നതിൽ നീതീകരണമില്ലെന്ന് ഫിറോസ് പറഞ്ഞു. ചില കാര്യങ്ങൾ ഒളിച്ചു വയ്ക്കാനുള്ളതു കൊണ്ടാണ് വിജിലൻസ് അന്വേഷണത്തെ ഭയപ്പെടുന്നത്. ആരോപണ വിധേയനായ ജലീലിനെ സംരക്ഷിക്കാനാണു സർക്കാരിന്റെ ശ്രമമെന്നും ഫിറോസ് ആരോപിച്ചു.

English Summary: Govt denied Vigilance probe to KT Jaleel on Nepotism Row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com