സിന്ധുമോള്‍ അല്ല: കോട്ടയത്ത് വാസവൻ സ്ഥാനാർഥിയാവും; വടകരയിൽ പി.ജയരാജൻ
Mail This Article
തിരുവനന്തപുരം∙ കോട്ടയത്ത് ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ മല്‍സരിക്കണമെന്ന് സിപിഎം പാര്‍ലമെന്‍റ് കമ്മിറ്റി നിർദേശിച്ചു. മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന വാസവന്‍റെ വാദം അംഗീകരിച്ചില്ല. ഇതോടെ അപ്രതീക്ഷിതമായി സ്ഥാനാർഥി ചർച്ചകളിൽ ഇടംപിടിച്ച സിന്ധുമോൾ ജേക്കബിന്റെ സാധ്യത ഇല്ലാതായെന്നാണ് സൂചന. വിജയസാധ്യത വാസവനെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. വനിതയെ പരിഗണിക്കുന്ന സാഹചര്യത്തിൽ ഉഴവൂർ പഞ്ചായത്ത് അംഗം സിന്ധുമോൾ ജേക്കബിനെ പരിഗണിക്കാം.
വടകരയില്‍ പി. ജയരാജനെ ലോക്സഭാ മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചു. ആലപ്പുഴ മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചത് എ.എം. ആരിഫ് എംഎൽഎയാണ്. പത്തനംതിട്ട മണ്ഡലത്തിൽ സ്ഥാനാർഥിയാകുന്നതിന് വീണാ ജോർജ് എംഎൽഎയുടെ പേരും സിപിഎം പാർലമെന്റ് മണ്ഡലം കമ്മിറ്റി ശുപാർശ ചെയ്തു.
സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ പ്രാഥമിക സ്ഥാനാര്‍ഥിപ്പട്ടിക സിപിഎമ്മിന്റെ 16 ലോക്സഭാ മണ്ഡലം കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യുകയാണ്. ഈ യോഗങ്ങളിലുയരുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നാളെ വീണ്ടും സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കുക. സീറ്റുവിഭജനം സംബന്ധിച്ച് ഐഎന്‍എല്ലുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ എകെജി സെന്‍ററില്‍ തുടങ്ങി. സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് എന്‍സിപി ഉഭയകക്ഷി ചര്‍ച്ചയില്‍ വ്യക്തമാക്കി.
അതേസമയം, കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയം അന്തിമഘട്ടത്തിലേക്കു കടന്നു. ഈ ആഴ്ച അവസാനത്തോടെ പട്ടിക ഹൈക്കമാന്‍ഡിനു കൈമാറാനാണു ശ്രമം. സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമെടുക്കാൻ മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗവും പാണക്കാട് ചേരുന്നുണ്ട്.