ADVERTISEMENT

വാഷിങ്ടൻ∙ ജയ്ഷെ മുഹമ്മദിന്റെ ഒൻപതു ക്യാംപുകളടക്കം 22 ഭീകര പരിശീലന കേന്ദ്രങ്ങൾ പാക്കിസ്ഥാനിലുണ്ടെന്ന് മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ. അതിർത്തിയിൽ എന്തെങ്കിലും ഭീകരപ്രവർത്തനങ്ങൾ ന‍ടന്നാൽ ബാലാക്കോട്ട് വ്യോമാക്രമണം പോലുള്ള ആക്രമണങ്ങൾ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാന്‍ ഭീകരവാദത്തിന്റെ രാജ്യാന്തര കേന്ദ്രമാണ്. ഭീകരർക്കും സംഘടനകൾക്കുമെതിരെ കൃത്യവും വിശ്വസീയവുമായ നടപടികൾ പാക്കിസ്ഥാൻ എടുക്കണം. ആണവായുധങ്ങള്‍ കൈവശമുള്ള രണ്ട് രാജ്യങ്ങൾ തമ്മിൽ യുദ്ധസമാനമായ സാഹചര്യം ഉണ്ടാക്കുന്നതിനാണ് അവർ ശ്രമിക്കുന്നത്. ജയ്ഷിന്റെ ഒൻപതടക്കം 22 ഭീകരക്യാംപുകൾ അവിടെ ഉണ്ടായിട്ടും അവയ്ക്കെതിരെ നടപടിയെടുക്കാൻ പാക്കിസ്ഥാൻ തയാറാകുന്നില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണം ഒരു ഭീകരവാദ വിരുദ്ധ പ്രവർത്തനമാണ്. ആക്രമണം നടത്തിയതിന്റെ പിറ്റേന്ന് ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾക്കെതിരെ 20 യുദ്ധവിമാനങ്ങളാണ് പാക്കിസ്ഥാൻ ഉപയോഗിച്ചത്. ഭീകരസംഘടനകൾക്കെതിരെ നടപടിയെടുക്കുന്നതിനു പകരം പാക്കിസ്ഥാൻ യുദ്ധത്തിനുള്ള തയാറെടുപ്പുകളാണ് നടത്തിയത്. കറാച്ചിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വ്യോമഗതാഗതം തടസ്സപ്പെടുത്തുകയും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ ഇന്ത്യ ഇവയെ നിയന്ത്രിച്ചു നിർത്തുകയായിരുന്നു. ഭീകരവാദം അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ പാക്കിസ്ഥാൻ സ്വീകരിക്കണം. ഇല്ലെങ്കില്‍ ഫെബ്രുവരി 26ലേതുപോലെ പാക്കിസ്ഥാന്റെ ഉള്ളിലേക്കു കയറി ആക്രമണം നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലുണ്ടാകുന്ന എല്ലാ ഭീകരാക്രമണങ്ങൾക്കും പാക്കിസ്ഥാനെതിരെ നടപടിയെടുക്കുകയെന്നത് സാധാരണയാണ്. എന്നാൽ പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ സാധാരണ സംഭവമെന്നതിൽ ചെറിയ മാറ്റങ്ങള്‍ ഇന്ത്യ കൊണ്ടുവന്നു. അതിർത്തി കടന്നെത്തുന്ന എല്ലാ ഭീകരാക്രമണങ്ങൾക്കും ഇന്ത്യ ശക്തമായി തിരിച്ചടിക്കും. ഉത്തരവാദികളായ രാജ്യം വലിയ വില കൊടുക്കേണ്ട തരത്തിലുള്ള തിരിച്ചടി ആയിരിക്കും അതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com