ADVERTISEMENT

ലണ്ടൻ ∙ ആഗോള ശ്രദ്ധയാകർഷിച്ച് വിവാദങ്ങളിലേക്ക് പിറന്നുവീണ ആ കുഞ്ഞ് യാത്രയായി, ആരുടെയും ഔദാര്യത്തിന് കാത്തുനിൽക്കാതെ. പത്തൊൻപതുകാരിയായ ഷെമീമ ബീഗം എന്ന ബ്രിട്ടീഷ് യുവതി സിറിയയിലെ അഭയാർഥി ക്യാമ്പിൽ രണ്ടാഴ്ച മുമ്പ് ജന്മം നൽകിയ ഐഎസ് ഭീകരന്റെ കുഞ്ഞിനെയാണ് കൂടുതൽ വിവാദങ്ങളിലേക്ക് വളാരാൻ അനുവദിക്കാതെ മരണം തട്ടിയെടുത്തത്.

ജന്മംകൊണ്ടുതന്നെ ലോകം മുഴുവൻ ശ്രദ്ധിച്ച ഈ ആൺകുഞ്ഞ് ന്യൂമോണിയ ബാധിച്ചാണ് മരിച്ചതെന്നാണ് ഔദ്യോഗിക വിവരം. അഭയാർഥി ക്യാമ്പിന്റെ നടത്തിപ്പുകാരായ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ് വക്താവാണ് മരണവിവരം സ്ഥിരീകരിച്ചത്. ക്യാംപിനു സമീപം തന്നെയുള്ള ജയിലിൽ കഴിയുന്ന ഡച്ചുകാരനായ ഐഎസ് ഭീകരൻ യാഗോ റീഡിക് എന്ന യുവാവാണ് കുഞ്ഞിന്റെ പിതാവ്. ഇയാളെ മരണവിവരം അറിയിച്ചതായും അഭയാർഥി ക്യാംപിന്റെ നടത്തിപ്പുകാർ വ്യക്തമാക്കി. ഷെമീമയോടൊപ്പം സ്വന്തം നാട്ടിൽ തിരിച്ചെത്തി ജീവിക്കാൻ താൽപര്യമുണ്ടെന്ന് കഴിഞ്ഞദിവസം ഇയാളും മാധ്യമങ്ങളോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കുഞ്ഞിന്റെ മരണം ഷെമീമയുടെ അഭിഭാഷകൻ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.

ഷെമീമയുടെ മൂന്നാമത്തെ കുട്ടിയാണ് ഇന്നലെ മരിച്ചത്. പതിനഞ്ചാം വയസിൽ സിറിയയിലെത്തിയ ഷെമീമയ്ക്ക് ആദ്യമുണ്ടായ രണ്ടുകുട്ടികളും സമാനരീതിയിൽ തന്നെ മരണമടഞ്ഞിരുന്നു. മൂന്നാമത്തെ കുഞ്ഞിനെയെങ്കിലും സുരക്ഷിതമായി പ്രസവിച്ചു വളർത്താനാണ് ബ്രിട്ടനിലേക്ക് മടങ്ങാൻ ഷെമീമ മോഹിച്ചത്. ഇതിന്റെ പേരിൽ ഐഎസ് പെൺകുട്ടിയുടെ പൗരത്വം തന്നെ ബ്രിട്ടൻ റദ്ദാക്കിയത് വലിയ വാർത്തയായിരുന്നു. ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിർദേശപ്രകാരമാണ് പൗരത്വം റദ്ദാക്കിയത്. ഇതിനെതിരെ നിയമപോരാട്ടത്തിലാണ് ഷെമീമ,

ഷെമീമ ബീഗം
ഷെമീമ ബീഗം.

സിറിയയിലെ അഭയാർഥി ക്യാംപിൽ രണ്ടാഴ്ച മുമ്പ് ഐഎസ്. ഭീകരന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയ ഷെമീമ ബീഗം കുഞ്ഞിനെ സുരക്ഷിതമായി വളർത്താനായിരുന്നു ബ്രിട്ടനിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചത്. ഇതിനെതിരേ ശക്തമായ ജനവികാരം ഉയർന്നതോടെയാണ് ഇരട്ട പൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കാൻ ബ്രിട്ടീഷ് ഹോം ഓഫിസ് തീരുമാനിച്ചത്.

പൂർണ ഗർഭിണിയായിരുന്ന ഷെമീമ ബീഗം കുഞ്ഞിനെ പ്രസവിക്കാനായി ബ്രിട്ടനിലേക്ക് മടങ്ങിയെത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോഴെല്ലാം അതു തടയാൻ മടിക്കില്ലെന്ന് ഹോം സെക്രട്ടറി മുന്നറിയിപ്പു നൽകിയിരുന്നു. പിന്നീട് രണ്ടു ദിവസങ്ങൾക്കകം അഭയാർഥി ക്യാംപിൽ കുഞ്ഞിനു ജന്മം നൽകിയ ഷെമീമ മകനെ ഇസ്‌ലാമായി തന്നെ വളർത്തുമെന്നും ഐഎസിന്റെ ചെയ്തികളെ തള്ളിപ്പറയാൻ ഒരുക്കമല്ലെന്നും ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങളോട് വെളിപ്പെടുത്തി.

യുകെയിലേക്ക് മടങ്ങിയെത്താൻ അനുവദിച്ചാൽ ജയിലിൽ പോകാൻ പോലും തനിക്ക് മടിയില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. ബ്രിട്ടൻ ഇസ്‌ലാമിക് സ്റ്റേറ്റിനു നേരേ നടത്തിയ ആക്രമണങ്ങൾക്കുള്ള പ്രതികാരമായിരുന്നു മാഞ്ചസ്റ്റർ അരീനയിൽ നടത്തിയ സ്ഫോടനമെന്നും അവർ ബിബിസി അഭിമുഖത്തിൽ വെളിപ്പെടുത്തി. ഇതിനു തൊട്ടു പിന്നാലെയാണ് പൗരത്വം റദ്ദാക്കുന്ന കടുത്ത നടപടിയിലേക്ക് ബ്രിട്ടൻ കടന്നത്.

1981ലെ ബ്രിട്ടീഷ് നാഷനാലിറ്റി ആക്ടിൽ ഹോം സെക്രട്ടറിക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു നടപടി. പൊതു താൽപര്യത്തിന് അനിവാര്യമെന്നു കണ്ടെത്തായാൽ ഒരാളുടെ പൗരത്വം റദ്ദാക്കാൻ നാഷനാലിറ്റി ആക്ടിറ്റിൽ ഹോം സെക്രട്ടറിക്ക് അധികാരമുണ്ട്. ഇതിലൂടെ ഒരു വ്യക്തിക്ക് എവിടെയെങ്കിലും താമസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടാൻ പാടില്ലെന്നു മാത്രമേയുള്ളു. ബംഗ്ലാദേശിൽനിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ കുടുംബത്തിൽപ്പെട്ടതാണ് ഷെമീമ. ഇവർക്ക് ഇരട്ട പൌരത്വമുണ്ട്. ഈ സാഹചര്യത്തിലാണ് ഹോം സെക്രട്ടറി തന്റെ പ്രത്യേക അധികാരമുപയോഗിച്ച് ബ്രിട്ടീഷ് പൗരത്വം തിരിച്ചെടുത്തത്.

എന്നാൽ തനിക്ക് ബംഗ്ലാദേശി പാരമ്പര്യമുണ്ടെങ്കിലും പാസ്പോർട്ട് ഇല്ലെന്നും ഒരിക്കൽപോലും ബംഗ്ലാദേശിൽ പോയിട്ടില്ലെന്നുമാണ് ഷെമീമ മാധ്യമങ്ങളോട് പറഞ്ഞത്. ഇരട്ട പൗരത്വത്തിന്റെ വിശദാംശങ്ങൾ ഹോം ഓഫിസ് പുറത്തുവിടുന്നില്ലെങ്കിലും എവിടെയെങ്കിലും താമസിക്കാൻ പറ്റാത്ത സ്ഥിതിയിലേക്ക് ആരെയും തള്ളിവിടില്ലെന്നാണ് ഹോം ഓഫിസ് വക്താവ് വ്യക്തമാക്കുന്നത്. വിവിധ ഭീകരസംഘടനകൾക്കു പിന്തുണയുമായി രാജ്യംവിട്ട നൂറോളം പേരുടെ പൗരത്വം ഇത്തരത്തിൽ റദ്ദാക്കിയിട്ടുണ്ടെന്നും ഹോം ഓഫിസിന്റെ കണക്കുകൾ പറയുന്നു.

shamima-begum-01
ഷെമീമ ബീഗം.

സ്കൂൾ വിദ്യാർഥിയായിരിക്കെ 2015 ലാണ് ഷെമീമ ബീഗം മറ്റു രണ്ട് കൂട്ടുകാരികൾക്കൊപ്പം ഈസ്റ്റ് ലണ്ടനിൽനിന്നും സിറിയയിലേക്ക് കടന്നത്. ബെത്നൾ ഗ്രീൻ അക്കാദമി സ്കൂളിലെ വിദ്യാർഥികളായിരുന്ന 15 വയസുകാരായ ഷെമീമ ബീഗവും അമീറ അബേസും ഖദീജ സുൽത്താന(16) എന്ന മറ്റൊരു വിദ്യാർഥിക്കൊപ്പമാണ് സിറിയയിലേക്ക് പുറപ്പെട്ടത്. ഇവരിൽ ഒരാൾ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് എന്തുപറ്റിയെന്ന് കൃത്യമായ വിവരമില്ലെന്നാണ് ഷെമീമ പറയുന്നത്.

ലണ്ടനിലെ ഗ്വാട്ടിക് വിമാനത്താവളത്തിൽനിന്നും തുർക്കിയിലേക്കാണ് ഇവർ മൂന്നുപേരും ആദ്യം പോയത്. പിന്നീട് തുർക്കി അതിർത്തി കടന്ന് സിറിയയിലെത്തി. ഐഎസ് ഭീകരരുടെ വധുക്കളാകാൻ എത്തിയവർക്കൊപ്പം ഒരു വീട്ടിലാണ് ആദ്യം താമസിച്ചത്. 20 വയസിനു മുകളിൽ പ്രായമുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെ വിവാഹം കഴിക്കാനാണ് അപേക്ഷിച്ചത്. പത്തു ദിവസം ഇതിനായി കാത്തിരുന്നതോടെ, ഇസ്‌ലാമിലേക്ക് മതം മാറിയ ഒരു ഡച്ചുകാരനെ വരനായി ലഭിച്ചു. ഇരുപത്തേഴു വയസായിരുന്നു പ്രായം. ഇയാൾക്കൊപ്പമാണ് പിന്നീട് കഴിഞ്ഞതും മൂന്നു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതും.

കിഴക്കൻ സിറിയയിലെ ഐഎസിന്റെ അവസാന താവളമായിരുന്ന ബാഗൂസിൽനിന്ന് രക്ഷപ്പെട്ടാണ് ഇപ്പോൾ ക്യാംപിലെത്തിയത്. സിറിയൻ പട്ടാളത്തിനു മുന്നിൽ ഭർത്താവ് കീഴടങ്ങിയപ്പോഴാണ് വടക്കൻ സിറിയയിലെ അഭയാർഥി ക്യാംപിലേക്ക് പോരാൻ ഷെമീമ നിർബന്ധിതയായതെന്നായിരുന്നു റിപ്പോർട്ടുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com