അവന് ഓടിയടുത്തത് വിഡിയോ ഗെയിം എന്നു കരുതി; അയാള്‍ വെടിവച്ചുവീഴ്ത്തി
Mail This Article
ക്രൈസ്റ്റ്ചർച്ച്∙ ന്യൂസീലൻഡിൽ മുസ്‌ലിം പള്ളിയിലുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ട മൂന്നുവയസ്സുകാരൻ അക്രമിക്കടുത്തേക്ക് ഓടിയടുത്തത് വിഡിയോ ഗെയിം എന്നുകരുതി. യാതൊരു ദാക്ഷിണ്യവും കൂടാതെ അയാള്‍ അവനെയും വെടിവച്ചുവീഴ്ത്തി. ന്യൂസീലൻഡിലെ സൊമാലി കുടുംബത്തിൽനിന്നുള്ള മൗദീയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞയാൾ.
ഇരുപത് വർഷങ്ങൾക്കു മുൻപാണ് മൗദീയുടെ കുടുംബം സൊമാലിയയിൽനിന്ന് ന്യൂസീലൻഡിലേക്കു കുടിയേറിയത്. പിതാവ് അദൻ ഇബ്രാഹിമിനും മൂത്ത സഹോദരനുമൊപ്പമാണ് മൗദീ വെള്ളിയാഴ്ച പ്രാർഥനയ്ക്കായി പോയത്. അക്രമി പള്ളിയിൽ കയറി പുരുഷന്മാർ ഇരുന്നിരുന്ന വശത്തേക്ക് തുടർച്ചയായി നിറയൊഴിച്ചു. സഹോദരന്മാര്‍ സ്ഥിരമായി കളിക്കാറുള്ള വിഡിയോ ഗെയിമിന് സദൃശ്യമായി തോന്നിയതോടെ കുഞ്ഞു മൗദീ അക്രമിക്ക് അരികിലേക്ക് ഓടിയടുക്കുകയായിരുന്നു. കുഞ്ഞു മൗദീയെ ക്രൂരനായ അക്രമി കൊല്ലുകയും ചെയ്തു.
അക്രമി കണ്ടതോടെ പിതാവും സഹോദരനും പുറത്തേക്ക് രക്ഷപെട്ടോടിയിരുന്നു. എന്നാൽ ഇതിനിടെ പിതാവിനു വെടിയേറ്റെങ്കിലും പരുക്ക് ഗുരുതരമല്ല. മൗദീ വളരെ ഊർജസ്വലനും കുസൃതിയുയുമായ കുട്ടിയും ആയിരുന്നുവെന്ന് സഹോദരൻ അബ്ദിഫത്താ പറഞ്ഞു.