പ്രതിപക്ഷ സഖ്യത്തിൽ ഇടതിന് ഇടമില്ല; കനയ്യകുമാറിനെ പരിഗണിച്ചില്ല
Mail This Article
പട്ന∙ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ
ബിഹാറിൽ പ്രതിപക്ഷ സഖ്യത്തിന്റെ സീറ്റ് പങ്കിടലിൽ അന്തിമ തീരുമാനം. സഖ്യത്തിലെ പ്രധാനകക്ഷിയായ ആർജെഡി സീറ്റ് നൽകാതിരുന്നതോടെ സിപിഐയ്ക്കും സിപിഎമ്മിനും മത്സരിക്കാൻ ഇടമില്ലാതായി. സിപിഐയുടെ ശക്തികേന്ദ്രമായ ബെഗുസരായിയിൽ ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റ് കനയ്യ കുമാറിനും സീറ്റ് ലഭിച്ചില്ല.
ഇടതുകക്ഷികളിൽ സിപിഐ എംഎല്ലിനു മാത്രമാണു പ്രതിപക്ഷ സഖ്യത്തിൽ സീറ്റ് ലഭിച്ചത്. കനയ്യ കുമാറിന്റെ പേര് ചർച്ചയിലേ ഇല്ലായിരുന്നുവെന്നാണ് ആർജെഡി നേതാക്കൾ പറഞ്ഞത്. അതേസമയം കനയ്യ കുമാർ മത്സരിക്കുന്നതിനോടു തേജസ്വി യാദവിനു താൽപര്യമില്ലാത്തതാണ് സീറ്റ് നൽകാതിരിക്കാൻ കാരണമെന്ന് ആർജെഡി വൃത്തങ്ങൾ അറിയിച്ചു. മികച്ച പ്രഭാഷകൻ കൂടിയായ കനയ്യയ്ക്കു കൂടുതൽ പരിഗണന നൽകുന്നതു തേജസ്വി യാദവിനു തിരിച്ചടിയായേക്കുമെന്ന ആർജെഡിയിലെ ഭയമാണു നീക്കത്തിനു പിന്നിലെന്നും വിവരമുണ്ട്.
ഇസ്‍ലാം മതവിശ്വാസിയായ ഒരാളെ ബെഗുസരായിയിൽ മത്സരിപ്പിക്കുന്നതാണു നല്ലതെന്ന വിലയിരുത്തലും അടിസ്ഥാനമാക്കിയാണു തീരുമാനം. 2014ൽ മത്സരിച്ചു പരാജയപ്പെട്ട തൻവീർ ഹസനെ ഇവിടെ വീണ്ടും ഇറക്കാനാണ് ആർജെഡി ആലോചിക്കുന്നത്. 2009ൽ ജനതാദൾ യുണൈറ്റഡിലെ മൊനാസിർ ഹസൻ വിജയിച്ച മണ്ഡലമാണ് ബെഗുസരായ്. കനയ്യ കുമാർ മത്സരിക്കുകയാണെങ്കിൽ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ നേരത്തേ വ്യക്തമാക്കിയിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽനിന്ന് ആർജെഡി 40 സീറ്റുകളിലേക്കാണു മത്സരിക്കുന്നത്. ഒൻപതിടത്ത് കോൺഗ്രസും ജനവിധി തേടും. അതേസമയം മത്സരിക്കുന്ന കാര്യത്തിൽ സ്വതന്ത്രമായി തീരുമാനമെടുക്കുമെന്ന് സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി പറഞ്ഞു. ബിഹാറിൽ മത്സരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഉടന്‍ തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
English Summary: Bihar: No place for Left parties in opposition alliance