ADVERTISEMENT

മനുഷ്യരാശിക്കു ലഭിച്ച പൈതൃകസ്വത്ത്– ബഹിരാകാശത്തെ ഇന്ത്യ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. അതിനാൽത്തന്നെ അവിടെ പരീക്ഷണം നടത്താൻ ഓരോ രാജ്യത്തിനും അവകാശമുണ്ടെന്നും ഇന്ത്യ പറയാതെ പറയുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഉപഗ്രഹവേധ മിസൈൽ (ആന്റി സാറ്റലൈറ്റ് മിസൈൽ: എ–സാറ്റ്) വിജയകരമായി പരീക്ഷിച്ച ഇന്ത്യയുടെ ‘മിഷൻ ശക്തി’.

ബഹിരാകാശം യുദ്ധത്തിന്റെ വിളനിലങ്ങളിലൊന്നായി മാറുന്നത് ശീതയുദ്ധ കാലത്താണ്. ആശയവിനിമയം, കപ്പലുകളുടെയും വിമാനങ്ങളുടെയും മറ്റും നാവിഗേഷൻ, മിസൈലുകളും മറ്റ് ആയുധങ്ങളും വരുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പ്, ചാരപ്രവർത്തനം തുടങ്ങി യുദ്ധകാലത്ത് സാറ്റലൈറ്റുകളുടെ ഉപയോഗങ്ങളും ഒട്ടേറെ. ബഹിരാകാശ മേഖല പിടിച്ചടക്കുന്നവർക്ക് ഭൂമിയിലെ യുദ്ധത്തിൽ മേൽക്കൈ ഉറപ്പെന്നു ചുരുക്കം. അതിനാൽത്തന്നെ ബഹിരാകാശത്തെ ഒരു ഉപഗ്രഹത്തെ തകർക്കാൻ രാജ്യം ശേഷി നേടുകയെന്നത് പ്രതിരോധപരമായി വലിയ നേട്ടമായാണു കണക്കാക്കുക.

ശത്രുരാജ്യങ്ങളുടെ സാറ്റലൈറ്റുകൾ മരവിപ്പിക്കുക, തകർക്കുക തുടങ്ങിയ ശേഷികൾക്കായി ഒട്ടേറെ രാജ്യങ്ങൾ കാലങ്ങളായി ശ്രമിക്കുന്നു. 1950കളിൽ ശീതയുദ്ധകാലത്താണ് റഷ്യയും യുഎസും എ–സാറ്റ് വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങൾക്കു തുടക്കമിട്ടത്. ചൈനയാകട്ടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ‘ബഹിരാകാശ യുദ്ധ’ മേഖലയിൽ വൻ ശക്തിയാകുന്നത്. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ഇപ്പോൾ ‘ബഹിരാകാശ യുദ്ധത്തിൽ’ ഇന്ത്യയും തോളോടു തോൾ ചേരുന്നത്. എന്നാൽ ഗവേഷണപരമായ ആവശ്യങ്ങൾക്കാണു തങ്ങളുടെ മുൻഗണനയെന്നും യുദ്ധത്തിന് എതിരാണെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുമുണ്ട്. 

Earth-Lower-orbit-satellites

കമ്യൂണിക്കേഷൻ സാറ്റലൈറ്റുകളും ചാര ഉപഗ്രഹങ്ങളുമെല്ലാം തകർക്കാൻ ശേഷിയുള്ള രാജ്യമാണ് തങ്ങളെന്ന് ഇന്ത്യ നൽകുന്ന സൂചനയ്ക്കും രാജ്യാന്തര തലത്തിൽ പ്രസക്തിയേറെ. യുദ്ധത്തിനെതിരാണെന്നു പറയുന്നെങ്കിലും ബഹിരാകാശ യുദ്ധത്തിലേക്ക് ഇന്ത്യയും കച്ചകെട്ടിയിറങ്ങുകയാണെന്ന വ്യക്തമായ അറിയിപ്പാണ് ഓപറേഷൻ ശക്തി. പ്രത്യേകിച്ച് പാക്കിസ്ഥാനും ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം ഏറെക്കുറെ വഷളായിരിക്കുന്ന സാഹചര്യത്തിൽ. നയതന്ത്ര പ്രശ്നങ്ങളും വരാനിരിക്കുന്നതേയുള്ളൂ.

2013ൽ രാജ്യാന്തര തലത്തിൽ ഏറെ ചർച്ചയായതാണ് ചൈനയുടെ എ–സാറ്റായ ഡോങ് നെങ് 2വിന്റെ വിക്ഷേപണം. അന്നു ചൈന നടത്തിയ മിസൈൽ പരീക്ഷണമാണെന്നും അതല്ല മിസൈലിലെ ഒരു പ്രത്യേക ഭാഗത്തിന്റെ കൂടുതൽ മികച്ച ‘വേർഷൻ’ പരീക്ഷിച്ചതാണെന്നും റിപ്പോർട്ടുകളുണ്ടായി. 2007 ജനുവരിയിലാണ് ചൈനയുടെ പ്രധാനപ്പെട്ട ആദ്യ എ–സാറ്റ് പരീക്ഷണം നടക്കുന്നത്. അന്ന് ചൈനീസ് മിലിട്ടറി അയച്ചത് കെടി–1 എന്ന റോക്കറ്റായിരുന്നു. ചൈനയുടെ തന്നെ ഫെങ് യുൻ–1 സി എന്ന കാലാവസ്ഥാ സാറ്റലൈറ്റിനെ ലോ എര്‍ത്ത് ഓർബിറ്റിൽ വച്ചു തന്നെ തകർത്തു. 800 കി.മീ മുകളിൽ വച്ചായിരുന്നു ആ തകർക്കൽ. അന്ന് 2500 മുതൽ 3000 വരെ ബഹിരാകാശ അവശിഷ്ടങ്ങളും സൃഷ്ടിക്കപ്പെട്ടു. ഒട്ടേറെ കൃത്രിമ ഉപഗ്രഹങ്ങൾക്ക് ഇതു ഭീഷണിയാവുകയും ചെയ്തു. 

China Kt1
ചൈനയുടെ കെടി–1

2013 മേയിൽ റഷ്യയുടെ ഒരു സാറ്റലൈറ്റ് തകർന്നത് ഇത്തരമൊരു ബഹിരാകാശ അവശിഷ്ടവുമായി കൂട്ടിയിടിച്ചായിരുന്നു. പക്ഷേ അത് ഏതു രാജ്യത്തിന്റെയാണെന്നു മാത്രം തിരിച്ചറിയാനായില്ല. രാജ്യാന്തര തലത്തിൽ ബഹിരാകാശ അവശിഷ്ടങ്ങളുടെ പേരിൽ നടന്ന സംവാദങ്ങളിൽ ഇനി ഇന്ത്യയ്ക്കും കൂടുതലായി ഇടപെടേണ്ടി വരും. ബഹിരാകാശ അവശിഷ്ടങ്ങൾ പരമാവധി കുറയ്ക്കാൻ ശ്രമിക്കുന്ന ഇന്റർ–ഏജൻസി സ്പെയ്സ് ഡെബ്രി കോ–ഓർഡിനേഷൻ കമ്മിറ്റി അംഗവുമാണ് ഇന്ത്യ. നിലവിലെ സാഹചര്യത്തിൽ അവശിഷ്ടങ്ങള്‍ കുറയ്ക്കുന്നതു സംബന്ധിച്ച് ഇന്ത്യ നൽകിയ ഉറപ്പിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടും. എന്നാൽ എൽഇഒയിൽ നടന്ന പരീക്ഷണമായതിനാൽ ബഹിരാകാശ അവശിഷ്ടം രൂപപ്പെടില്ലെന്നാണ് ഇന്ത്യയുടെ അവകാശ വാദം. രൂപപ്പെടുന്ന അവശിഷ്ടങ്ങൾ ആഴ്ചകൾക്കകം ദ്രവിച്ച് ഭൂമിയിലേക്കു പതിക്കുമെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ വിശദമാക്കുന്നു. 

2007ലെ ചൈനീസ് പരീക്ഷണത്തിനു പിന്നാലെയാണ് ആദ്യമായി ഇന്ത്യൻ സൈന്യം ഉപഗ്രഹവേധ മിസൈലിനെപ്പറ്റി ആശങ്ക പ്രകടിപ്പിക്കുന്നത്. അധികം വൈകാതെ സർക്കാർ തലത്തിൽ നിന്നു തന്നെ ഇതിന്റെ സാധ്യതകളെപ്പറ്റി അന്വേഷണം വന്നു. തൊട്ടുപിന്നാലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനും (ഡിആർഡിഒ) ഗവേഷണം ശക്തമാക്കി. 2010 മുതൽ തന്നെ എ–സാറ്റിനു വേണ്ടി ഇന്ത്യ കാര്യമായ ശ്രമം ആരംഭിച്ചെന്നു ചുരുക്കം. 2012ലാണ് എ–സാറ്റ് നിർമാണം സംബന്ധിച്ച ആദ്യ സൂചന വരുന്നത്. അന്നത്തെ ഡിആർഡിഒ തലവനായ വി.കെ. സാരസ്വതാണ് എ-സാറ്റിനാവശ്യമായ എല്ലാ ഘടകങ്ങളും ഇന്ത്യ തയാറാക്കിയതായി വ്യക്തമാക്കിയത്.

അഗ്നി പരമ്പരയിലെ മിസൈലുകൾ ഉപയോഗിച്ച് ഇന്ത്യയുടെ ആന്റി–ബാലിസ്റ്റിക് മിസൈൽ ഡിഫൻസ് പ്രോഗ്രാമിനെ ഉപഗ്രഹവേധ സംവിധാനമായി ഉപയോഗിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പരീക്ഷണം നടത്തിക്കാണിക്കാത്ത കാലത്തോളം കാലം ഇതിനെ വെറും വാചകമടി മാത്രമായേ കാണാനാകൂ എന്നാണ് അന്ന് യുഎസ് ബഹിരാകാശ വിദഗ്ധർ ഉൾപ്പെടെ പറഞ്ഞത്. ഇന്ത്യയുടേത് വെറും ‘കടലാസ് പുലി’യാണെന്ന ആക്ഷേപവും വിവിധ രാജ്യങ്ങളിൽ നിന്നു കേൾക്കേണ്ടി വന്നു.

ഇന്ത്യയുടെ ചൊവ്വാഗ്രഹ പദ്ധതിയായ മംഗൾയാനും ജിഎസ്എൽവി–ഡി5 വിക്ഷേപണവും വിജയിച്ചതോടെ ഐഎസ്ആർഒയും ഇക്കാര്യത്തിൽ പരോക്ഷ പിന്തുണ ഉറപ്പാക്കി. രണ്ടു ടണ്ണിൽ കൂടുതൽ ഭാരമുളള സാറ്റലൈറ്റുകളെ ഭ്രമണപഥത്തിലെത്തിക്കാനുള്ള ശേഷിയാണ് ഐഎസ്ആർഒ 2013ൽ മംഗള്‍യാനിലൂടെയും 2014ൽ ജിഎസ്എൽവിയിലൂടെയും പ്രകടിപ്പിച്ചത്. ഇത് ഡിആർഡിഒയുടെയും ആത്മവിശ്വാസം കൂട്ടി.

ഇൻഫ്രാറെഡ്, ഒപ്റ്റിക്കൽ, ഇലക്ട്രോണിക് ഒപ്റ്റിക്കൽ, മാഗ്നറ്റിക് സെൻസറുകൾ, സിന്തറ്റിക് അപേർചർ റഡാർ, സൗണ്ട് നാവിഗേഷൻ സിസ്റ്റം, ജിപിഎസ്, ഗൈഡൻസ് ആൻഡ് കൺട്രോൾ തുടങ്ങിയവ വികസിപ്പിച്ചെടുത്താൽ മാത്രമേ എ–സാറ്റ് പദ്ധതി പൂർണമാവുകയുള്ളൂ. ഒരു ദശാബ്ദക്കാലമായി ഇന്ത്യ നടത്തിയ ഈ പരീക്ഷണങ്ങളാണ് ഇപ്പോൾ വിജയം കണ്ടെത്തിയതെന്നതും വ്യക്തം. പൂർണമായും തദ്ദേശീയ സാങ്കേതികത ഉപയോഗിച്ചാണ് മേൽപ്പറഞ്ഞ സംവിധാനങ്ങളെല്ലാം ഇന്ത്യ  തയാറാക്കിയതെന്നു പറയുമ്പോൾ പരീക്ഷണത്തിനു മാറ്റു കൂടും. 

ബഹിരാകാശ മേഖലയെ യുദ്ധക്കളമാക്കാതിരിക്കാൻ അണ്വായുധ നിർവ്യാപന കരാർ പോലെ ഒരു ഉടമ്പടിക്ക് രൂപം നൽകണമെന്ന ആവശ്യം നേരത്തേ മുതലുണ്ട്. അതിന്മേലുള്ള ചർച്ചകൾക്കും ഇന്ത്യയുടെ മിഷൻ ശക്തി വഴിവയ്ക്കും. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 160 മുതൽ 2000 കിലോമീറ്റർ വരെ ഉയരത്തിലാണ് ലോവർ എർത്ത് ഓർബിറ്റ്. അതിനു മുകളിൽ 2000 മുതൽ 35,786 വരെ മീഡിയം എർത്ത് ഓർബിറ്റെന്നും അതിനു മുകളിലേക്കുള്ളത് ജിയോ സ്റ്റേഷനറി ഓർബിറ്റും എന്നും അറിയപ്പെടുന്നു.

ഗവേഷണ ആവശ്യങ്ങൾക്കാണെങ്കിൽ ലോ എർത്ത് ഓർബിറ്റിലേക്ക് സാധാരണ ഇന്ത്യയ്ക്ക് സാറ്റലൈറ്റുകൾ അയയ്ക്കേണ്ട ആവശ്യമില്ല. എന്നാൽ അടുത്തിടെ ഇന്ത്യ ഒരു മൈക്രോസാറ്റ് (കൃത്രിമ ഉപഗ്രഹത്തിന്റെ ചെറുപതിപ്പ്) എൽഇഒയിലേക്ക് അയച്ചത് ചർച്ചാവിഷയമായിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ പ്രതിരോധ ആവശ്യങ്ങൾക്ക് അയച്ചതാണെന്നായിരുന്നു ഡിആർഡിഒ വ്യക്തമാക്കിയത്. ഈ മൈക്രോസാറ്റിനെയാണ് ഇപ്പോൾ മിസൈൽ ഉപയോഗിച്ചു തകർത്തതെന്നാണു കരുതുന്നത്.

ഒഡിഷ തീരത്തെ ‘കലാം ദ്വീപ്’ എന്നറിയപ്പെടുന്ന ഡോ.എപിജെ അബ്ദുൽ കലാം ഐലന്റ് ലോഞ്ച് കോംപ്ലക്സിൽ നിന്നായിരുന്നു വിക്ഷേപണം. വെറും മൂന്നു മിനിറ്റിനുള്ളിൽ അതീവ കൃത്യതയോടെ ലക്ഷ്യം ഭേദിക്കാനായെന്നും വിദേശകാര്യ മന്ത്രാലയം തങ്ങളുടെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com