അമ്മയുടെ ഫ്ളാറ്റ് സ്വന്തമാക്കിയത് തോക്ക് ചൂണ്ടി; കുട്ടികളുടെ 6.5 ലക്ഷം രൂപ പിന്‍വലിച്ചു
Mail This Article
തൊടുപുഴ ∙ ആഡംബര ജീവതവും ധൂർത്തും പതിവാക്കിയിരുന്ന അരുൺ ആനന്ദ്, കുട്ടികളുടെ പേരിൽ ബാങ്കിലുണ്ടായിരുന്ന പണം ഭീഷണിപ്പെടുത്തി പിൻവലിപ്പിച്ചതായി കുട്ടികളുടെ അമ്മയുടെ മൊഴി. ഹൃദയാഘാതത്താൽ മരിച്ച ആദ്യ ഭർത്താവ് ബിജുവിന്റെ വീട്ടുകാരാണ് തിരുവനന്തപുരം മുട്ടടയിലെ ബാങ്കിൽ 2 കുട്ടികളുടെ പേരിൽ 6.5 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നത്. ഇളയ കുട്ടിയുടെ പേരിലുള്ള 3.25 ലക്ഷം രൂപ ഭീഷണിയെ തുടർന്നു പിൻവലിച്ചു. മൂത്ത കുട്ടിയുടെ പേരിലുള്ള തുക പിൻവലിക്കാനും നിരന്തരം ഭീഷണിയായിരുന്നു.
യുവതിക്ക് അടുത്ത സുഹൃത്ത് വിദേശത്ത് ജോലി വാഗ്ദാനം ചെയ്തിരുന്നു. ഇതിനെ അരുൺ ആനന്ദ് ആദ്യം എതിർത്തില്ലെങ്കിലും പിന്നീട് ഇവരുടെ ബിടെക് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ കാണാതായി. ബിജുവിന്റെ മരണ സർട്ടിഫിക്കറ്റ്, യുവതിയുടെ എസ്എസ്എൽസി, ബിടെക്, വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തതിന്റെ സർട്ടിഫിക്കറ്റുകൾ എന്നിവയെല്ലാം ഫയലിലാക്കി കവറിലാണ് വച്ചിരുന്നത്. ഈ ഫയലാണ് കാണാതായതെന്നും യുവതി പറഞ്ഞു.
സ്വന്തം അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ്, അമ്മയുടെ പേരിലുള്ള ഫ്ലാറ്റ് അരുൺ ആനന്ദ് സ്വന്തം പേരിൽ എഴുതി വാങ്ങിയതെന്നും ഇവർ പറയുന്നു. തിരുവനന്തപുരത്ത് ബാങ്ക് ജോലി ഉപേക്ഷിച്ച ശേഷം റിയൽ എസ്റ്റേറ്റ് കച്ചവടം, വേളി കായലിൽ നിന്നുള്ള മണൽ മറിച്ചുവിൽപന എന്നിവയാണ് അരുൺ ആനന്ദ് നടത്തിയിരുന്നത്. ബീയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് സുഹൃത്തിനെ കൊന്ന കേസിൽ 35 ദിവസത്തോളം സെൻട്രൽ ജയിലിൽ കഴിഞ്ഞിട്ടുണ്ട്.