തിരഞ്ഞെടുപ്പില്‍നിന്നു മാറ്റിനിർത്താൻ ശ്രമമെന്ന് സുരേന്ദ്രന്‍
Mail This Article
പൂഞ്ഞാർ ∙ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരഷിക്കാൻ വിശ്വാസികൾക്കൊപ്പം നിന്ന തന്നെ തിരഞ്ഞെടുപ്പിൽ നിന്നും മാറ്റി നിർത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് പത്തനംതിട്ട എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രൻ. പൂഞ്ഞാർ പനച്ചിപ്പാറയിൽ കുടുംബ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ ഭക്തജന പീഡനത്തിനെതിരെ പ്രതികരിച്ചപ്പോൾ കള്ളക്കേസിൽ കുടുക്കി ജയിലിലാക്കി. ജനവികാരം ബിജെപിക്ക് അനുകൂലമാണെന്ന് മനസിലാക്കിയപ്പോൾ പുതിയ കേസുകൾ റജിസ്റ്റർ ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, സുരേന്ദ്രനെതിരെ 222 കള്ള കേസുകള്‍ കൂടി ഉള്‍പ്പെടുത്തി വേട്ടയാടാനുള്ള ശ്രമം ഹീനമാണെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍ പറഞ്ഞു. പല കേസുകളിലും ജാമ്യം കിട്ടാത്ത വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. കെ.സുരേന്ദ്രന്റെ പേരില്‍ ഇതോടെ 242 കേസുകള്‍ ഉണ്ട്. ജനുവരി 2 , 3 തീയതികളില്‍ നടന്ന ഹര്‍ത്താലുകളില്‍ നടന്ന അക്രമങ്ങളിലും പൊതു മുതല്‍ നശിപ്പിച്ചതിനുമാണ് കേസുകള്‍. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരേ സമയം നടന്ന സംഭവങ്ങളില്‍ സുരേന്ദ്രന്‍ പ്രതിയാണെന്ന് പറയുന്നത് വിചിത്രമാണ്.
കേസിൽ കുടുക്കി മാറ്റി നിർത്താനുള്ള ശ്രമം ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും. തിരുവനതപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ പൊതുമുതൽ നശിപ്പിക്കുക, പൊലീസുകാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുക എന്നീ വകുപ്പുകളാണ് ചേർത്തിരിക്കുന്നത്. കേസിനാസ്പദമായ സംഭവം നടന്നത് രാവിലെ 11 മണിക്കാണ്. അതെദിവസം രാവിലെ 11.30 നു കാസർകോഡ് ജില്ലയിലെ കുമ്പളയിൽ അതെ കുറ്റകൃത്യങ്ങൾ ചാർത്തി സുരേന്ദ്രനെതിരെ കേസെടുത്തിരുന്നു. ഇതേ ദിവസം തന്നെ രാജാക്കാട്ടും, വണ്ടിപെരിയാരും സമാനമായ കേസുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
സുരേന്ദ്രൻ ഹർത്താൽ ആഹ്വാനം ചെയ്തിട്ടില്ല. കേസിനാസ്പദമായ ഹർത്താൽ ആഹ്വാനം ചെയ്തത് ശബരിമല കർമ്മ സമിതിയാണ്. എൻഡിഎ മുന്നേറ്റം അങ്കലാപ്പ് സൃഷ്ടിച്ചതിന് പ്രതികാരം വീട്ടുകയാണ് സർക്കാർ ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഉടനീളം സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കുന്ന കാര്യം വെളിപ്പെടുത്തുമെന്നും എം.എസ്. കുമാർ പറഞ്ഞു.