ADVERTISEMENT

തിരുവനന്തപുരം∙ തെരുവോരത്ത് ഉറങ്ങിക്കിടന്ന അഞ്ചുപേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായിരുന്ന ‘മൊട്ട’യെന്ന വിളിപ്പേരുള്ള പ്രതി ജയില്‍മോചിതനായി. കേസന്വേഷണത്തില്‍ പൊലീസ് വരുത്തിയ വീഴ്ചകളും കുറ്റപത്രത്തിലെ പഴുതുകളുമാണ് ‘മൊട്ട’ ജയില്‍ മോചിതനാകാനുള്ള കാരണമെന്നു പൊലീസില്‍തന്നെ ആക്ഷേപം ഉയർന്നുകഴിഞ്ഞു. ‘മൊട്ട’ ജയില്‍ മോചിതനായെന്ന വാര്‍ത്ത ശരിയാണെന്നും വിവരങ്ങള്‍ പരിശോധിക്കുകയാണെന്നും പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ‘മനോരമ ഓണ്‍ലൈനോട്’ പറഞ്ഞു.

പൊലീസിന്റെ വാദങ്ങള്‍ മുഖവിലയ്ക്കെടുത്താലും അഞ്ചുപേരെയും തലയ്ക്കടിച്ചുകൊന്നത് ‘മൊട്ട’യാണെന്ന് വിശ്വസിക്കുന്നില്ലെന്നു പ്രതിക്കുവേണ്ടി കൊല്ലത്തെ കോടതികളില്‍ ഹാജരായ അഡ്വ. ആനന്ദ് ബ്രഹ്മാനന്ദ് പറഞ്ഞു. ‘കൊല്ലപ്പെട്ടവരില്‍ മിക്കവരും മൊട്ടയേക്കാള്‍ കായികശേഷിയുള്ളവരായിരുന്നു. അതിനാല്‍ എല്ലാവരെയും കൊലപ്പെടുത്തിയതു മൊട്ടയാണെന്നു വിശ്വസിക്കാന്‍ കഴിയുന്നില്ല. കൊല്ലപ്പെട്ടതെല്ലാം തെരുവില്‍ കിടന്നുറങ്ങിയവരായതിനാല്‍ കേസന്വേഷണം ശരിയായ ദിശയിലാകാന്‍ സാധ്യതയില്ല’ - ആനന്ദ് ബ്രഹ്മാനന്ദ് പറയുന്നു.

തെളിവുകളുടെ അഭാവത്തില്‍ ‘മൊട്ടയെ’ കോടതി വിട്ടയച്ചതോടെ മറ്റൊരു വാദവും ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്നു. മൊട്ട നിരപരാധിയെങ്കില്‍ ഈ അഞ്ചു കൊലപാതകങ്ങള്‍ക്കു പിന്നില്‍ മറ്റൊരാളുണ്ടോ? അയാള്‍ ഇപ്പോള്‍ സ്വതന്ത്രനായി നടക്കുകയാണോ? അങ്ങനെയെങ്കില്‍ കേസുകളില്‍ വീണ്ടും അന്വേഷണം നടത്തി ശരിയായ പ്രതിയെ കണ്ടെത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഒപ്പം മൊട്ടയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നും.

∙ കൊല്ലത്തെ നടുക്കിയ കൊലപാതക പരമ്പര

കൊല്ലം നഗരത്തെ നടുക്കിയ കൊലപാതക പരമ്പര അരങ്ങേറിയത് 2012ലാണ്. കടത്തിണ്ണകളിലും പൊതുസ്‌ഥലങ്ങളിലും കിടന്നുറങ്ങുന്ന വയോധികരാണു കൊല്ലപ്പെട്ടത്. ഹോട്ടൽ തൊഴിലാളികളും യാചകരും കൂട്ടത്തിലുണ്ടായിരുന്നു. ജൂണിൽ മൂന്നുപേരെ കൊലപ്പെടുത്തിയാണു കൊലപാതക പരമ്പരയ്‌ക്കു തുടക്കം. കൊല്ലം എസ്‌പി ഓഫിസിനു സമീപം നിർമാണത്തിലിരിക്കുന്ന മേൽപ്പാലത്തിന് അടിയിൽ ഉറങ്ങിക്കിടന്ന ബോണ്ടൻ കുമാർ (65), മുളങ്കാടകം ക്ഷേത്രപരിസരത്തെ കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന അപ്പുക്കുട്ടൻ ആചാരി (75) എന്നിവരെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തി. അടുത്തടുത്ത ദിവസങ്ങളിലായിരുന്നു കൊലപാതകങ്ങൾ. ബോണ്ടൻ കുമാർ കൊല്ലപ്പെട്ട സ്‌ഥലത്തു കിടന്നുറങ്ങിയ 65 വയസ്സുള്ള അജ്‌ഞാതനായിരുന്നു അടുത്ത ഇര. യാചകനാണെന്നു കരുതപ്പെടുന്ന ഇയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

അടുത്ത രണ്ടു കൊലപാതകങ്ങളും 2012 ഓഗസ്‌റ്റിലായിരുന്നു. സെന്റ് ജോസഫ് സ്‌കൂളിന് എതിർവശത്തെ കാത്തിരിപ്പുകേന്ദ്രത്തിൽ കിടന്നുറങ്ങിയ ഹോട്ടൽ തൊഴിലാളി തങ്കപ്പനും (50) ചിന്നക്കട മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്‌സിലെ വരാന്തയിൽ ഉറങ്ങിക്കിടന്ന ഹോട്ടൽ തൊഴിലാളി സുദർശ(40)നുമാണു തലയ്‌ക്കടിയേറ്റു മരിച്ചത്. നാലുപേരെ കൊലപ്പെടുത്താൻ ഉപയോഗിച്ചത് ഇഷ്‌ടികയും കല്ലുമായിരുന്നു. കൊല്ലം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തലയ്‌ക്കടിയേറ്റു മരണങ്ങൾ പതിവായതോടെ പ്രതിയെ കണ്ടെത്താൻ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ‘മൊട്ട’യെന്ന് വിളിപ്പേരുള്ള കൊല്ലം സ്വദേശി പിടിയിലായത്. മദ്യത്തിനും കഞ്ചാവിനും അടിപ്പെട്ട ഇയാൾ ഭ്രാന്തു നടിച്ചു നഗരത്തിൽ ചുറ്റിക്കറങ്ങി രാത്രിയിൽ വഴിയോരങ്ങളിൽ ഉറങ്ങിക്കിടക്കുന്നവരെ ആക്രമിക്കുകയായിരുന്നു. കഞ്ചാവും മദ്യവും വാങ്ങാൻ പണം കവരാനായിരുന്നു കൊലപാതകങ്ങളെന്നാണ് പൊലീസ് മാധ്യമങ്ങളോട് വിശദീകരിച്ചത്.

പൊലീസ് വിശദീകരിച്ചത് ഇങ്ങനെ: ‘13 വയസ്സ് മുതൽ കൊല്ലത്തു സ്‌ഥിരതാമസമാക്കിയ പ്രതി നഗരത്തിലെ അധോലോക അംഗങ്ങളിൽ ഒരാളായിരുന്നു. ആർക്കും പിടികൊടുക്കാതെ പകൽ നേരത്ത് ആക്രി പെറുക്കി ചുറ്റിക്കറങ്ങും. രാത്രി കഞ്ചാവു ലഹരിയിൽ കറങ്ങിനടന്നു കവർച്ച. യാചകരെയും കടത്തിണ്ണകളിൽ ഉറങ്ങാൻ എത്തുന്ന തൊഴിലാളികളെയും ഭീഷണിപ്പെടുത്തി പണം കവരും. പൊലീസ് ജീപ്പുകൾ കാണുമ്പോള്‍ ഭ്രാന്തനായി അഭിനയിക്കും. ഇതിനിടെ നിരവധി മോഷണ, പിടിച്ചുപറി കേസുകളിലും പ്രതിയായി. പല തവണകളായി 10 വർഷത്തോളം ജയിൽവാസം. ഉറങ്ങിക്കിടക്കുന്നവരുടെ പോക്കറ്റുകൾ തപ്പി കവർച്ചയ്‌ക്കു ശ്രമിക്കുന്നതിനിടെ അവരുണർന്നു ചെറുക്കുമ്പോഴാണു കൈവശം കരുതിയ കല്ലുകൊണ്ടു തലയ്‌ക്കു പിന്നിൽ ശക്‌തിയോടെ ഇടിക്കുന്നത്. നിസാരമായ തുകയ്‌ക്കു വേണ്ടിയായിരുന്നു കൊലപാതകങ്ങൾ ഏറെയും.

മോഷണത്തിനും പിടിച്ചുപറിക്കും മുൻപു പിടിയിലായിട്ടുള്ള ഇയാൾ 1996ൽ ചിന്നക്കട റയിൽവേ മേൽപ്പാലത്തിനു സമീപം മുണ്ടയ്‌ക്കൽ സ്വദേശി രാജശേഖരനെ കൊലപ്പെടുത്തിയ കേസിൽ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2007ൽ കരിക്കോട് സ്വദേശി ഷെമീറിനെ (19) കൊലപ്പെടുത്തിയ കേസിൽ പിടിയിലായെങ്കിലും തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. കൊലപാതകങ്ങൾ നടത്തിയശേഷം തെളിവുകൾ നശിപ്പിക്കുന്നതിലും ഇയാൾ വിദഗ്‌ധനായിരുന്നു. മാനസിക രോഗിയായി അഭിനയിച്ചാണ് രക്ഷപ്പെടുന്നത്. ബഹളമുണ്ടാക്കിയ ഇയാളെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു നിരീക്ഷിച്ചശേഷം ഭ്രാന്തില്ലെന്നു ബോധ്യമായശേഷമാണ് വീണ്ടും കസ്‌റ്റഡിയിൽ എടുത്തത്’.

ശാസ്ത്രീയ തെളിവുകള്‍ക്ക് പകരം സാഹചര്യതെളിവുകളാണ് പൊലീസ് പരിശോധിച്ചതെന്നും ഇതു കേസിനെ ദുര്‍ബലമാക്കിയെന്നും നിയമവിദഗ്ധര്‍ പറയുന്നു.

പൊളിഗ്രാഫ് ടെസ്റ്റ് നടത്തിയെങ്കിലും സഹായകരമായ വിവരങ്ങള്‍ ലഭിച്ചില്ല. ‘മൊട്ടയെ’ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് നയിച്ചതില്‍ ജീവിത സാഹചര്യങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നു നിയമസഹായം നല്‍കിയവര്‍ വ്യക്തമാക്കുന്നു. പിതാവ് ചെറുപ്പത്തിലേ മരിച്ചതോടെ കുടുംബഭാരം ഏറ്റെടുക്കേണ്ടിവന്നു. മാതാവിനും സഹോദരിക്കുമൊപ്പം നാലു വർഷത്തോളം മുംബൈയിൽ. കുറ്റകൃത്യങ്ങള്‍ തുടങ്ങുന്നത് അവിടെവച്ചാണ്. മുംബൈയിലെ തെരുവോരത്തു കിടന്നാണ് മാതാവ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരിയെ ഒരുദിവസം കാണാതായി. കൊല്ലത്തേക്കു വന്ന മൊട്ട നഗരത്തില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു. ജയില്‍ മോചിതനായശേഷം മൊട്ടയെക്കുറിച്ച് ആര്‍ക്കും ഒരറിവുമില്ല.

‘മൊട്ട’ കഴിഞ്ഞ മാസം ഒന്നാം തീയതി കോടതി ഉത്തരവിനെത്തുടര്‍ന്ന് ജയില്‍ മോചിതനായതായി – സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ‘മനോരമ ഓണ്‍ലൈനോട്’ പറഞ്ഞു. പഴയ കേസായതിനാല്‍ വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്നു കൊല്ലം കമ്മിഷണര്‍ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com