വിജയരാഘവന് നാക്ക് പിഴച്ചിട്ടില്ല; വിവാദമാക്കേണ്ട കാര്യമില്ല: എം.എ.ബേബി
Mail This Article
പത്തനംതിട്ട∙ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ എൽഡിഎഫ് കൺവീനർ എ.വിജയരാഘവന് നാക്ക് പിഴച്ചിട്ടില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. വിജയ രാഘവന്റെ പരാമർശം വിവാദമാക്കേണ്ട കാര്യമില്ല. വോട്ട് തേടി എല്ലാവരും ലീഗിന്റെ പിന്നാലെ പോകുന്നു എന്നാണ് താൻ ഉദ്ദേശിച്ചത് എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതിൽ കൂടുതൽ പ്രാധാന്യം അതിനു നൽകേണ്ടതില്ല എന്ന പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് എം.എ.ബേബി പറഞ്ഞു.
വയനാട്ടിൽ രാഹുൽ ഗാന്ധി വന്നതു കൊണ്ട് സംസ്ഥാനത്ത് കോൺഗ്രസിന് വലിയ മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ല. യുപിയിൽ കോൺഗ്രസിന് 2 സീറ്റ് മാത്രമാണുള്ളത്. ദക്ഷിണേന്ത്യയിൽ തരംഗം ഉണ്ടാക്കാമെന്ന കോൺഗ്രസിന്റെ മോഹം നടക്കുമെന്ന് തോന്നുന്നില്ല. കോൺഗ്രസിന്റെ പ്രകടന പത്രികയിലെ ദാരിദ്ര്യ നിർമാർജനം,കർഷക ക്ഷേമ പദ്ധതികൾ എന്നിവ നടപ്പാക്കാൻ ഉള്ളത് ആണോ എന്നു സംശയമുണ്ട്. മൻമോഹൻ സിങ്ങിന്റെ ഭരണകാലത്താണ് ഏറ്റവും കൂടുതൽ കർഷക ദ്രോഹ നടപടികൾ ഉണ്ടായത്.
മോദിയുടെ തീവ്ര ഹിന്ദു വർഗീയതയെ മൃദു വർഗീയത കൊണ്ടു നേരിടാനുള്ള കോൺഗ്രസിന്റെ നീക്കം ശരിയല്ല. പണാധിപത്യത്തിനും അഴിമതിക്കും സ്ഥാപന വൽക്കരണത്തിനും വേണ്ടിയുള്ള ഭരണമായിരുന്നു മോദിയുടേത്. ബിജെപിയെ ഭരണത്തിൽ നിന്നു നിഷ്ക്കാസനം ചെയ്യുന്നതിനാണ് മുൻഗണന. സംസ്ഥാന സർക്കാരിന്റെ 2 വർഷത്തെ നേട്ടങ്ങൾ ചർച്ച ചെയ്യണം. തിരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസിന്റെ പ്രധാനമന്ത്രിയെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് തത്വങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.