രാഹുൽ ഇന്നെത്തും, ഒപ്പം പ്രിയങ്കയും; റോഡ് ഷോ നടത്തി പത്രിക സമർപ്പിക്കും
Mail This Article
കോഴിക്കോട് ∙ വയനാട്ടിൽ നാമനിര്‍ദേശ പത്രിക നല്‍കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നു രാത്രി കോഴിക്കോട്ടെത്തും. രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇന്നു രാത്രി 8.30നു പ്രത്യേക വിമാനത്തിൽ കരിപ്പൂരിലിറങ്ങും. റോഡ് മാര്‍ഗം കോഴിക്കോട്ട് എത്തും. രാഹുലും പ്രിയങ്കയും കോഴിക്കോട് ഗവ. ഗെസ്റ്റ് ഹൗസിൽ താമസിക്കും. 2 പേരും നാളെ രാവിലെ 9നു കോഴിക്കോട് വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽനിന്നു ഹെലികോപ്ടറിൽ വയനാട്ടിലേക്കു പോകും.
കല്‍പറ്റ എസ്കെഎംജെ സ്കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററിൽ ഇറങ്ങുന്ന രാഹുല്‍ കല്‍പറ്റ പഴയ ബസ് സ്റ്റാന്‍ഡില്‍നിന്നു കലക്ടറേറ്റ് പരിസരം വരെ 2 കിലോമീറ്റർ റോഡ് ഷോ നടത്തും. 11.30ന് കലക്ടറുടെ ചേംബറിലെത്തി പത്രിക നല്‍കും. മണ്ഡലത്തിലെ നേതാക്കളുമായി ഡിസിസി ഓഫിസില്‍ ആശയവിനിമയം നടത്തിയശേഷം ഒരുമണിയോടെ മടങ്ങും. പത്രിക നൽകാൻ രാഹുലിനെ പ്രിയങ്ക ഗാന്ധി അനുഗമിക്കും. മുൻപ് അമേഠിയിൽ രാഹുൽ പത്രിക സമർപ്പിച്ചപ്പോഴെല്ലാം പ്രിയങ്ക ഒപ്പമുണ്ടായിരുന്നു.
നാളെ രാവിലെ മാത്രമേ പ്രിയങ്ക ഗാന്ധി രാഹുലിനൊപ്പം ചേരുകയുള്ളുവെന്നാണു സൂചന. രാഹുലിന്റെ വരവിന്റെ മുന്നോടിയായി എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസിനക്, കെ.സി. വേണുഗോപാല്‍ അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കൾ കോഴിക്കോട്ടെത്തി. വയനാട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെ യോഗവും ഇന്നു കോഴിക്കോട് നടക്കുന്നുണ്ട്.
വിക്രം മൈതാനത്തുനിന്നു പറന്നുയരുന്ന ഹെലികോപ്റ്റര്‍ വയനാട് കലക്ടറേറ്റിന് സമീപമുള്ള സ്കൂള്‍ മൈതാനത്തിറങ്ങും. അവിടെനിന്നു റോഡ് ഷോയുടെ അകമ്പടിയോടെ കലക്ടറേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാണു നിലവിലെ തീരുമാനം.