ADVERTISEMENT

കൊല്ലം ∙ ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു കാഴ്ചക്കാരുടെ റോൾ മാത്രമാണുള്ളതെന്നും കാഴ്ചക്കാരെക്കുറിച്ചല്ല, കളിക്കാരെ കുറിച്ചല്ലേ അധികം പറയേണ്ടതുള്ളുവെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി. തിരഞ്ഞെടുപ്പ് കഴിഞ്ഞു ഭൂരിപക്ഷം തെളിയിക്കേണ്ട ഘട്ടം വന്നാൽ മാത്രമേ ഇടതുപക്ഷത്തിനു പരിമിതമായ റോൾ ഉള്ളുവെന്ന് പ്രസ് ക്ലബിന്റെ ‘ജനവിധി 2019’ സംവാദ പരമ്പരയിൽ പങ്കെടുക്കവെ ആന്റണി അഭിപ്രായപ്പെട്ടു.

ആർഎസ്എസിന്റെയും കോൺഗ്രസിന്റെയും ആശയങ്ങൾ തമ്മിലാണു പോരാട്ടം. ഇതു പാർലമെന്റ് തിരഞ്ഞെടുപ്പാണ്; നിയമസഭയിലേക്കുള്ളതല്ല. ഇടതുപക്ഷത്തെ കാര്യമായി ആക്ഷേപിക്കാൻ ഞാനുമില്ല. കാരണം അവർക്ക് ഇപ്പോൾ കണ്ടകശനിയാണ്. എങ്കിലും കൊലപാതകരാഷ്ട്രീയത്തിനെതിരെയും പിണറായി സർക്കാരിന്റെ 3 വർഷത്തെ പ്രവർത്തനത്തിനെതിരെയുമുള്ള വിലയിരുത്തലാകും തിരഞ്ഞെടുപ്പ്.

സിപിഎമ്മിന്റെ അഹങ്കാരം കുറയ്ക്കാനും പാഠം പഠിപ്പിക്കാനും തെറ്റുതിരുത്താനുമുള്ള അവസരമായിരിക്കുമിത്. ഈ തിരഞ്ഞെടുപ്പിൽ കേരളം യുഡിഎഫ് തൂത്തുവാരും. 77ലെ ഫലം ആവർത്തിക്കും. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയനു സമനില തെറ്റിയിരിക്കുകയാണ്.

വിശ്വാസത്തിന്റെ പേരിൽ കേരളത്തിൽ കലാപത്തിനും അക്രമത്തിനും ഇടയാക്കിയ കാര്യത്തിൽ ഇടപെടേണ്ട അവസരത്തിൽ ഉറക്കം നടിച്ചു കിടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിധി വന്നപ്പോൾ നടപ്പാക്കാൻ എടുത്ത ചാടിയ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടുപ്രതികളാണ്. സുപ്രീം കോടതിയിൽ കേസ് നടക്കുമ്പോഴും വിധി വന്നപ്പോഴും കുംഭകർണസേവ നടത്തിയ പ്രധാനമന്ത്രി, തിരഞ്ഞെടുപ്പ് വന്നപ്പോൾ ദീർഘനിദ്ര വിട്ടുണർന്ന് ആചാരവും വിശ്വാസവും സംരക്ഷിക്കുമെന്നു പറയുകയാണ്.

ഡസൻ കണക്കിനു സുപ്രീം കോടതി വിധികളും നടപ്പാക്കാതെ കോൾഡ് സ്റ്റോറജിൽ വച്ച പിണറായി സർക്കാർ, വിശ്വാസത്തിന്റെ കാര്യത്തിൽ വിധിയുണ്ടായപ്പോൾ മിന്നൽ വേഗത്തിൽ നടപ്പാക്കാൻ തീരുമാനിച്ചു. വിശ്വാസസംരക്ഷണത്തിനായി കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയ ഏക രാഷ്ട്രീയപാർട്ടി കോൺഗ്രസ് മാത്രമാണ്. വിധി അനുകൂലമാകുമെന്നാണു പ്രതീക്ഷയെന്നും ആന്റണി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com