ADVERTISEMENT

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നമുക്കു മാത്രമല്ല, ലോകത്തിനാകെ വാർത്തയാണ്. ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ ആരു നയിക്കുമെന്ന് അറിയാൻ ഏവരും കാത്തിരിക്കുന്നു. ഇത്തവണ സമൂഹമാധ്യമങ്ങളുടെ വലിയ പങ്കാളിത്തം കൂടിയുള്ളതിനാൽ ആ നിലയ്ക്കുള്ള താൽപര്യവുമുണ്ട്. വ്യാജവാർത്തകളും അഭ്യൂഹങ്ങളും ഒഴിവാക്കി നിഷ്പക്ഷത പുലർത്താൻ ഫെയ്‌സ്ബുക്, വാട്‌സാപ്, ഇൻസ്റ്റഗ്രാം തുടങ്ങിയവ വിപുലമായ സംവിധാനങ്ങളാണു നടപ്പാക്കിയിട്ടുള്ളത്.

സർക്കാരിന്റെ ഇടപെടലിനെ തുടർന്നു ഫാക്ട്ചെക്ക് ഉൾപ്പെടെയുള്ള സങ്കേതങ്ങൾ കമ്പനികൾ നടപ്പാക്കിയിട്ടുണ്ട്. എന്നിട്ടും 53% ആളുകൾക്ക് കഴിഞ്ഞ ഒരു മാസത്തിനിടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാർത്ത കിട്ടിയെന്നാണു ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗവേണൻസ്, പോളിസീസ് ആൻഡ് പൊളിറ്റിക്സ് (ഐജിപിപി) സർവേയിലെ കണ്ടെത്തൽ. ഫെയ്സ്ബുക്കും വാട്സാപ്പുമാണു തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ മുന്നിൽ.

കഴിഞ്ഞ 30 ദിവസത്തിനിടെ രണ്ടിലൊരു ഇന്ത്യൻ ഉപയോക്താവിനു വ്യാജവിവരം ലഭിച്ചിട്ടുണ്ടെന്നു സർവേ പറയുന്നു. വ്യാജനെതിരെ കൂടുതൽ നടപടികളുമായി മുന്നോട്ടു പോവുകയാണെന്നു വാട്സാപ് പ്രതികരിച്ചപ്പോൾ ഫെയ്സ്ബുക് മൗനം പാലിച്ചു. സർവേയിൽ ആശ്വാസകരമായൊരു കണ്ടെത്തലുണ്ട്. തെറ്റായ വാർത്ത കിട്ടുന്നവരിൽ 41 ശതമാനം പേരും ഗൂഗിളിലും മറ്റും പരിശോധന നടത്തിയേ വിശ്വസിക്കാറുള്ളൂ എന്നതാണത്.

വ്യാജനെ വെട്ടിയിടാൻ വൻസംഘം

ഡേറ്റ ചോർച്ചാ വിവാദത്തെ തുടർന്നു ലോകത്തിനു മുന്നിൽ പ്രതിച്ഛായ നഷ്ടപ്പെട്ട ഫെയ്സ്ബുക്, ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പിൽ ആ ചീത്തപ്പേരു മാറ്റി മുഖം മിനുക്കാനുള്ള തീവ്രശ്രമത്തിലാണ്. വ്യാജവാർത്തകളും വ്യാജ അക്കൗണ്ടുകളും കെട്ടുകെട്ടിക്കാനാ‍യി 40 പ്രത്യേക സംഘങ്ങളെയാണു നിയോഗിച്ചിരിക്കുന്നത്. ആഗോളതലത്തിൽ സുരക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന 30,000 പേരെ കൂടാതെയാണിത്. പുറമേ നിന്നുള്ള ഏഴ് വസ്തുതാപരിശോധനാ സംഘങ്ങളുടെ സഹകരണവുമുണ്ട്.

ഭാഷയിലും സംസ്കാരത്തിലും വലിയ വ്യത്യസ്തതകൾ നിൽക്കുന്ന ഇന്ത്യയിൽ നിർമിത ബുദ്ധിയെയും (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) കമ്പനി ആശ്രയിക്കുന്നു. 16 ഇന്ത്യൻ ഭാഷകൾക്കായി ഓൺലൈൻ മൊഴിമാറ്റ സങ്കേതങ്ങളുമുണ്ട്. വിവിധ മാധ്യമ വാർത്തകൾ വിലയിരുത്താൻ മാത്രം 40 അംഗ പ്രത്യേകസംഘം. തെറ്റായ വിവരങ്ങൾ ചൂണ്ടിക്കാട്ടിയാൽ 3 മണിക്കൂറിനകം അവ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം.

തേഡ് പാർട്ടികളുമായി ചേർന്നു വാർത്തയുടെ നിജസ്ഥിതി പരിശോധിക്കാനുള്ള ഫാക്ട് ചെക്കേഴ്സ് സൗകര്യവുമൊരുക്കി. ഇംഗ്ലിഷ്, ഹിന്ദി, ബംഗാളി. മറാത്തി, തെലുങ്ക്, തമിഴ്, മലയാളം, ഗുജറാത്തി ഭാഷകളിലെ ഉള്ളടക്കങ്ങളാണു മുഖ്യമായും പരിശോധിക്കുന്നത്. ഒരു പോസ്റ്റോ വാർത്തയോ തെറ്റാണെന്നു കണ്ടെത്തിയാൽ ഫാക്ട്ചെക്കേഴ്സ് അറിയിക്കും. ന്യൂസ്ഫീഡിൽ ഇവയുടെ സ്ഥാനം ഏറ്റവും താഴെയാക്കും. തെറ്റായ പോസ്റ്റ്/വാർത്ത വീണ്ടും പ്രചരിപ്പിക്കാൻ ശ്രമിച്ചാൽ ഗ്രൂപ്പ് അഡ്മിനും അംഗങ്ങൾക്കും പ്രത്യേകം നോട്ടിഫിക്കേഷൻ അയക്കും. പിന്നാലെ നടപടിയുണ്ടാകും.

സ്ഥാനാർഥിക്കായി വിഡിയോ പ്രചാരണം

വോട്ടെടുപ്പു പ്രക്രിയ സംശുദ്ധമാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷനുമായി ഫെയ്സ്ബുക് കൈ കോർത്തിട്ടുണ്ട്. കമ്മിഷന്റെ മുന്നറിയിപ്പുകളും നിർദേശങ്ങളും കൂടുതൽ പേരിലേക്ക് എത്തിക്കാനാണു ശ്രമം. പാർട്ടികൾ, സ്ഥാനാർഥികൾ തുടങ്ങിയവർക്കു സോഷ്യൽമീഡിയ പ്രചാരണത്തിന്റെ ഗുണദോഷങ്ങൾ, ഹാക്കിങ് പ്രതിരോധം എന്നിവയെപ്പറ്റി ക്ലാസ് നൽകുന്നു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ മൽസരം, വോട്ട് ഓൺ വീല്‍സ് വി‍ഡിയോ കാണാം

രാജ്യത്തെ 543 മണ്ഡലത്തിലെയും സ്ഥാനാർഥികൾക്ക് 20 സെക്കൻഡ് വിഡിയോകളിലൂടെ വോട്ട് അഭ്യർഥിക്കാനും സൗകര്യമൊരുക്കി. മണ്ഡലത്തിന്റെ പൊതുചിത്രം, ആവശ്യങ്ങൾ, സ്ഥാനാർഥികളുടെ പേജിലേക്കുള്ള ലിങ്ക് എന്നിവ ഉൾക്കൊള്ളുന്ന ‘കാൻഡിഡേറ്റ് കണക്ടിൽ’ ഉപയോക്താക്കൾക്കും ഇടപെടാനാവും. വോട്ടു ചെയ്തവർ മറ്റുള്ളവരെ പ്രചോദിപ്പിക്കാനായി ‘ഷെയർ യു വോട്ടഡ്’ ഫീച്ചറും കമ്പനി അവതരിപ്പിച്ചു.

വ്യാജവാർത്തയ്ക്ക് എതിരായ നീക്കങ്ങളിൽ വാട്സാപും ചേർന്നിട്ടുണ്ട്. ‘ചെക്ക്പോയിന്‍റ് ടിപ്‌ലൈന്‍’ എന്ന പുതിയ സംവിധാനമാണ് വാട്സാപ്പിന്റേത്. വ്യാജമെന്ന് സംശയമുള്ള സന്ദേശങ്ങള്‍ +91 9643000888 എന്ന ചെക്ക്പോയിന്‍റ് നമ്പറിലേക്ക് ഫോര്‍വേഡ് ചെയ്യാം. തുടര്‍ന്ന് ലഭിക്കുന്ന സന്ദേശങ്ങള്‍ക്കനുസരിച്ച് മറുപടി നല്‍കിയാല്‍ സത്യാവസ്ഥ മനസ്സിലാകും. മലയാളം, ഇംഗ്ലിഷ്, തെലുങ്ക്, ബംഗാളി ഭാഷകളിലാണു തുടക്കത്തിൽ സേവനം.

തൂത്തുവൃത്തിയാക്കലിൽ കുടുങ്ങി

നയങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ഫെയ്‌സ്ബുക് നടത്തിയ 'ശുചിയാക്കല്‍' പ്രക്രിയയില്‍ പാർട്ടികളുടെയും അനുഭാവികളുടെയും നിരവധി പേജുകളാണ് ഇല്ലാതായത്. ഇതിൽ കോണ്‍ഗ്രസിനെക്കാള്‍ നഷ്ടമുണ്ടായതു ബിജെപിക്കാണെന്നാണു റിപ്പോർട്ട്. എഴുന്നൂറോളം പേജുകളും അക്കൗണ്ടുകളുമാണ് ഫെയ്‌സ്ബുക് നീക്കം ചെയ്തത്.

കോണ്‍ഗ്രസ് ഐടി സെല്ലുമായി ബന്ധമുള്ള 687 പേജുകളും ബിജെപി അനുകൂല വിവരങ്ങള്‍ പ്രചരിപ്പിച്ചിരുന്ന 15 പേജുകളും നീക്കം ചെയ്തതായി ഫെയ്‌സ്ബുക് അറിയിച്ചു. ഒഴിവാക്കിയ 687 കോണ്‍ഗ്രസ് അനുകൂല പേജുകളെ 2 ലക്ഷം പേര്‍ മാത്രമാണു പിന്തുടര്‍ന്നിരുന്നത്. ബിജെപിയെ അനുകൂലിച്ചിരുന്ന ഒരു പേജ്, 12 അക്കൗണ്ട്, ഒരു ഗ്രൂപ്പ്, ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എന്നിവയ്ക്ക് 26 ലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു.

വയനാട്ടിൽ ആര്? എന്റോട്ട് എങ്ങോട്ട് വി‍‍ഡിയോ കാണാം

അംഗീകാരമുള്ളതും അല്ലാത്തതുമായ അക്കൗണ്ടുകള്‍ വഴി ഒരു ഐടി കമ്പനി ബിജെപിക്കായി വാര്‍ത്തകളും രാഷ്ട്രീയവും പ്രചരിപ്പിച്ചതായും ഫെയ്‌സ്ബുക് കണ്ടെത്തി. ഈ കമ്പനിയെക്കുറിച്ച് അറിയില്ലെന്നു ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു. എന്നാല്‍ ഗുജറാത്തിലെ 17 സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഈ ഐടി കമ്പനിയുമായി ബന്ധമുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 46 സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ കൈകാര്യം ചെയ്യുന്നതും വിദേശകാര്യ മന്ത്രാലയത്തിനും മറ്റും ആപ്പുകള്‍ തയാറാക്കുന്നതും ഈ ഐടി കമ്പനിയാണെന്നാണു റിപ്പോര്‍ട്ട്.

രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വവുമായി ബന്ധപ്പെടുത്തി മുസ്‌ലിം ലീഗിനെ വിമർശിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, േകന്ദ്രമന്ത്രി ഗിരിരാജ് സിങ്, ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ, നടി കൊയ്ന മിത്ര തുടങ്ങിയവർ പോസ്റ്റ് ചെയ്ത ട്വീറ്റുകൾ നീക്കി. പച്ച വൈറസ് ഉൾപ്പെടെയുള്ള വർഗീയ പരാമർശങ്ങൾക്കെതിരെ മുസ്‌ലിം ലീഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ നിർദേശപ്രകാരമായിരുന്നു ട്വിറ്ററിന്റെ നടപടി. മൊത്തം 31 ട്വിറ്റർ അക്കൗണ്ടുകളിൽനിന്നായി 34 ട്വീറ്റുകൾ നീക്കി.

84 ദശലക്ഷം പുതിയ വോട്ടർമാർ; 63,692 പരസ്യങ്ങൾ; പൊടിച്ചതോ ശതകോടികൾ.. അതേപ്പറ്റി അടുത്തദിവസം

English Summary: How Social Media affects Lok Sabha Elections 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com