ഒളിക്യാമറ വിവാദം: എം.കെ.രാഘവനെതിരെ കേസെടുക്കാൻ നിയമോപദേശം തേടി
Mail This Article
കോഴിക്കോട് ∙ യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവനെതിരായ ഒളിക്യാമറ വിവാദത്തിൽ കേസെടുക്കാന്‍ നിയമോപദേശം തേടി. ഡിജിപി ലോക്നാഥ് ബെഹ്റ അഡ്വക്കറ്റ് ജനറലിനോടാണു നിയമോപദേശം തേടിയത്. സിപിഎം തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ പരാതിയിലാണു നടപടി. പരാതി അന്വേഷിക്കാന്‍ ഡിജിപി കണ്ണൂര്‍ റേഞ്ച് ഐജിയെ ചുമതലപ്പെടുത്തിയിരുന്നു
തിരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ചു കോടി ആവശ്യപ്പെടുന്ന ദൃശ്യമാണു ഹിന്ദി ചാനല്‍ പുറത്തുവിട്ടത്. നഗരത്തില്‍ ഹോട്ടല്‍ സമുച്ചയം പണിയാന്‍ 15 ഏക്കര്‍ ഭൂമി വാങ്ങാനെന്ന വ്യാജേനയാണു ഹിന്ദി ചാനല്‍ പ്രതിനിധികള്‍ രാഘവനെ കണ്ടത്. ഇടപാടിനു മധ്യസ്ഥം വഹിച്ചാല്‍ അഞ്ചുകോടി നല്‍കാമെന്നും വാഗ്ദാനം നല്‍കി.
പണം ഡല്‍ഹിയിലെ പ്രൈവറ്റ് സെക്രട്ടറിയെ ഏല്‍പിക്കാന്‍ രാഘവന്‍ നിര്‍ദേശിച്ചുവെന്നുമാണു ചാനലിന്റെ അവകാശവാദം. എന്നാല്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ചതാണു ദൃശ്യങ്ങളെന്ന് എം.കെ.രാഘവന്‍ ആരോപിച്ചു. സംഭവം രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ എല്‍ഡിഎഫ് നീക്കം തുടങ്ങി.