മൂന്നു കുരുന്നുകളെ ആഹാരം നല്കാതെ വീട്ടിൽ പൂട്ടിയിട്ട് അമ്മയുടെ ക്രൂരത
Mail This Article
കോഴിക്കോട് ∙ അഞ്ചു വയസ്സിനു താഴെയുള്ള 3 കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട് അമ്മയുടെ ക്രൂരത. ഭക്ഷണം പോലും കിട്ടാതെ ഒരു ദിവസം കഴിഞ്ഞ കുട്ടികളെ പൊലീസ് മോചിപ്പിച്ചു ചൈൽഡ് ലൈൻ അധികൃതർക്കു കൈമാറി. രാമനാട്ടുകര നിസരി ജംക്‌ഷനു സമീപം വാടക വീട്ടിൽ താമസിക്കുന്ന തൃശൂർ സ്വദേശിയുടെയും കർണാടക സ്വദേശിനിയുടെയും 2, 3, 5 വയസ്സ് വീതമുള്ള ആൺകുട്ടികളെയാണു രക്ഷിച്ചത്.
അച്ഛൻ രണ്ടാഴ്ച മുൻപു ജോലിക്കു പോയതാണത്രേ. വ്യാഴാഴ്ച ഉച്ചയ്ക്കു വീടു പൂട്ടി കർണാടകയിലേക്കു പോയെന്നു സംശയിക്കുന്ന അമ്മയെ കണ്ടെത്താനായിട്ടില്ല. വ്യാഴാഴ്ച രാത്രിയായിട്ടും അമ്മയെ കാണാതെ കുട്ടികൾ കരഞ്ഞു. അയൽക്കാർ ഉടൻ ഫറോക്ക് പൊലീസിൽ അറിയിച്ചു.
പൊലീസ് വാതിലിന്റെ പൂട്ട് പൊളിച്ചാണു കുട്ടികളെ മോചിപ്പിച്ചത്. ഇവർ ഇപ്പോൾ ശിശു സംരക്ഷണ കേന്ദ്രത്തിലാണ്. കുട്ടികളെ വീട്ടു തടങ്കലിലാക്കി പീഡിപ്പിച്ചതിനു രക്ഷിതാക്കൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് തിരച്ചിൽ ആരംഭിച്ചു.