ADVERTISEMENT

നിലമ്പൂർ ∙ പാക്കിസ്ഥാനിൽ പോയി ബിരിയാണി കഴിച്ചുവന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു കോൺഗ്രസിനെ രാജ്യസ്നേഹം പഠിപ്പിക്കാൻ വരുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പ്‌ വരുമ്പോൾ പൊതുയോഗം വിളിച്ച്‌ പാക്കിസ്ഥാനെ കുറിച്ച്‌ പറയുകയാണു മോദി ചെയ്യുന്നത്‌.

ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച്‌ ചർച്ചയില്ല. അവർക്ക് എന്താണു പറയാനുള്ളതെന്നു കേൾക്കുന്നില്ല. ദേശീയവാദിയും ശക്തനുമായ നേതാവാണു മോദി എന്നാണു ബിജെപി വിശേഷിപ്പിക്കുന്നത്‌. എന്നാൽ ജനങ്ങളുടെ ആവശ്യങ്ങൾ കേൾക്കുന്നതിലും പരിഗണിക്കുന്നതിലും പരാജയപ്പെട്ട മോദി ദുർബലനായ പ്രധാനമന്ത്രിയാണ്.

നാട്ടിലെങ്ങും ഒരു വ്യക്തിയുടെ മാത്രം തല വച്ചുള്ള പരസ്യങ്ങളാണ്. കോടിക്കണക്കിനു രൂപയാണു പരസ്യത്തിനു വേണ്ടി ചെലവിടുന്നത്‌. ഇതൊക്കെ കണ്ടപ്പോൾ കരുതി മോദി അദ്ദേഹത്തിന്റെ മണ്ഡലമായ വാരാണസിയിൽ വല്ലതും ചെയ്തിട്ടുണ്ടാകുമെന്ന്. പ്രധാനമന്ത്രിയുടെ മണ്ഡലം എന്ന വിശേഷണമുണ്ടായിട്ടും മോദി ജയിച്ചതിനുശേഷം വാരാണസിയിലെ ഗ്രാമീണരെയും കർഷകരെയും തിരിഞ്ഞു നോക്കിയിട്ടില്ല.

വയനാട്ടില്‍ രാഹുൽ ഗാന്ധിയുടെ പോരാട്ടം, വോട്ട് ഓൺ വീൽസ് വി‍ഡിയോ കാണാം

ഏതെങ്കിലും ഒരു വീട്ടിൽ കയറി അവരുടെ ക്ഷേമം അന്വേഷിച്ചിട്ടില്ല. ജപ്പാനിൽ ഡ്രം മുഴക്കുകയും ജർമനിയിലും അമേരിക്കയിലും വിഐപികൾക്കൊപ്പം പോസ്‌ ചെയ്യുകയും ചെയ്യുന്ന മോദി, ഏതെങ്കിലും ഒരു സാധാരണക്കാരന്റെ കൂടെ നിൽക്കുന്ന ചിത്രം ആരെങ്കിലും കണ്ടിട്ടുണ്ടോ?– യുഡിഎഫ്‌ തിരഞ്ഞെടുപ്പു പൊതുയോഗത്തിൽ പ്രിയങ്ക ചോദിച്ചു.

മോദി സർക്കാർ കർഷകരെ വഞ്ചിച്ചെന്ന് പുൽപ്പള്ളിയിലെ കർഷക സംഗമത്തിൽ പ്രിയങ്ക കുറ്റപ്പെടുത്തി. അവകാശങ്ങൾക്കുവേണ്ടി പൊരുതുന്ന ജനതയെ അടിച്ചമർത്തുകയാണു ബിജെപി. വൻകിടക്കാരെ പരിഗണിക്കുമ്പോൾ കേന്ദ്രസർക്കാര്‍ കർഷകരെ അവഗണിക്കുകയാണ്.

ലോക്‌സഭാ തിര​ഞ്ഞെടുപ്പിൽ വയനാട് ആർക്കൊപ്പം? വോട്ടർമാർ സംസാരിക്കുന്നു...

ബിജെപി കഴിഞ്ഞ അ‍ഞ്ചു വർഷം ചെയ്തത് വിഭജിക്കൽ മാത്രമെന്ന് മാനന്തവാടിയിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രിയങ്ക പറഞ്ഞു. ഇന്ത്യ എന്തിനുവേണ്ടി നിലകൊള്ളുന്നുവോ അതില്ലാതാക്കാനാണ് ബിജെപി ശ്രമിച്ചത്. സാധാരണ ജനങ്ങളുടെ കാര്യത്തിൽ ഒരു താൽപര്യവുമില്ലെന്ന് ബിജെപി തെളിയിച്ചു. കർഷകർക്കും ആദിവാസികൾക്കും നൽകിയ വാഗ്ദാനം കോൺഗ്രസ് നിറവേറ്റും.

അ‍‍ഞ്ചുവർഷങ്ങൾക്ക് മുൻപ് ഒരു സർക്കാർ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. ഇന്ത്യയിലെ ജനങ്ങൾ ബിജെപി സർക്കാരിൽ വിശ്വാസവും പ്രതീക്ഷയും വച്ചുപുലർത്തി. ആ സർക്കാർ, അധികാരത്തിലെത്തിയപ്പോൾ തന്നെ ജനങ്ങളുടെ വിശ്വാസം തകർക്കാന്‍ ആരംഭിച്ചു. അധികാരം അവർക്കാണെന്നും ജനങ്ങളിൽ അല്ലെന്നും അവർ വിശ്വസിച്ചു. തിരഞ്ഞെടുപ്പിന് മുൻപ് എല്ലാവരുടെയും അക്കൗണ്ടുകളിൽ 15 ലക്ഷം നിക്ഷേപിക്കുമെന്നു പറഞ്ഞ അവർ അത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നു തുറന്നുപറഞ്ഞു– പ്രിയങ്ക വ്യക്തമാക്കി.

കോൺഗ്രസ് അധ്യക്ഷനും സഹോദരനുമായ രാഹുൽ ഗാന്ധിക്ക് വോട്ടുതേടിയാണ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തിത്. രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ പ്രിയങ്ക ഹെലികോപ്ടർ മാർഗം മാനന്തവാടിയിൽ എത്തി. പൊതുസമ്മേളനത്തിലും പുൽപള്ളിയിൽ നടക്കുന്ന കർഷകസംഗമത്തിലും പങ്കെടുത്തു.

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ വി.വി.വസന്തകുമാറിന്റെ കുടുംബാംഗങ്ങളുമായി പ്രിയങ്ക ഗാന്ധി നടത്താനിരുന്ന കൂടിക്കാഴ്ച, കാലാവസ്ഥ പ്രതികൂലമായതിനെത്തുടര്‍ന്ന് നാളത്തേക്കു മാറ്റി. അരീക്കോട്ടെ പൊതുസമ്മേളനത്തിനു ശേഷം തൃക്കൈപ്പറ്റയിലെ വസന്തകുമാറിന്റെ തറവാട്ടുവീട്ടില്‍ വൈകിട്ട് സന്ദര്‍ശനം നിശ്ചയിച്ചിരുന്നെങ്കിലും കനത്ത മൂടല്‍മഞ്ഞുമൂലം ഹെലികോപ്ടറിന് എത്താനായില്ല. തുടര്‍ന്നാണു സന്ദര്‍ശനം മാറ്റിയത്. രാത്രിയില്‍ പ്രിയങ്ക വൈത്തിരിയില്‍ തങ്ങുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍ അറിയിച്ചു.

English Summary: AICC General Secretary Priyanka Gandhi to campaign in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com