ADVERTISEMENT

എടക്കര ∙ ഉത്സവസ്ഥലത്ത് മരം മുറിഞ്ഞുവീണ് 3 ആദിവാസികൾ മരിച്ചു. 2 കുട്ടികൾക്കു പരുക്കേറ്റു. മൂത്തേടം പൂളക്കപ്പാറ കോളനിയിലെ ശങ്കരൻ(60), പുഞ്ചക്കൊല്ലി കോളനിയിലെ വെളുത്തയുടെ ഭാര്യ ചാത്തി(59), പാട്ടക്കരിമ്പ് കോളനിയിലെ മാഞ്ചന്റെ ഭാര്യ ചാത്തി(61) എന്നിവരാണു മരിച്ചത്. പൂളക്കപ്പാറ കോളനിയിലെ വേണുവിന്റെ മക്കളായ അനന്യ(6), രേണു(10) എന്നിവർക്കു പരുക്കേറ്റു.

എടക്കരയിൽനിന്ന് 7 കിലോമീറ്റർ അകലെ പൂളക്കപ്പാറ ഔട്പോസ്റ്റിനു സമീപം നെല്ലിക്കുത്ത് വനത്തിൽ ഇന്നലെ രാത്രി 6.15ന് ആണു സംഭവം. ആദിവാസികളുടെ മലദൈവം പൂജയും ഉത്സവവും നടക്കുന്നതിനിടെ ശക്തമായ മഴയിലും കാറ്റിലും മരം മുറിഞ്ഞുവീഴുകയായിരുന്നു. 3 പേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. കുട്ടികളുടെ പരുക്ക് നിസ്സാരമണ്. മഴയും ഇരുട്ടുംമൂലം ഒരു മണിക്കൂറിനു ശേഷമാണ് നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയത്. മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.

അപകടം നടന്നത് പുഴയ്ക്ക് അക്കരെയുള്ള വനത്തിൽ; വാഹനം എത്തിക്കാനായത് ഒരു മണിക്കൂറിനു ശേഷം

Nilambur Tree Fall
നെല്ലിക്കുത്ത് വനത്തിൽ 3 ആദിവാസികളുടെ മരണം സംഭവിച്ച സ്ഥലം.

അപ്രതീക്ഷിതമായെത്തിയ മഴയും കാറ്റും കൂടെയുണ്ടായിരുന്ന 3 പേരുടെ ജീവനെടുത്തപ്പോൾ രക്ഷാപ്രവർത്തനം നടത്താനാവാതെ നിസ്സഹായരായി ആദിവാസികൾ. വനത്തിലെ കൂരിരിട്ടും പ്രതികൂല കാലാവസ്ഥയും മരത്തിനടിയിൽപെട്ടവരെ പുറത്തെടുക്കുന്നതിനു തടസ്സമായി. എടക്കര ടൗണിൽനിന്ന് 7 കിലോമീറ്റർ മാത്രം അകലെയാണെങ്കിലും വനത്തിനു സമീപത്തേക്കു വാഹനം എത്താൻ ഒരു മണിക്കൂർ കാത്തിരിക്കേണ്ടി വന്നു. പൂളക്കപ്പാറ കോളനിയിലെ ആദിവാസികളുടെ നേതൃത്വത്തിലാണ് വർഷംതോറും നെല്ലിക്കുത്ത് വനത്തിൽ ദൈവംപൂജയും ഉത്സവവും നടക്കുന്നത്.

Nilambur Pooja
നെല്ലിക്കുത്ത് വനത്തിൽ ആദിവാസികളുടെ നേതൃത്വത്തില്‍ ഉത്സവത്തിനു മുന്നോടിയായി നടന്ന പൂജ. പൂജ. അപകടം നടക്കുന്നതിനു തൊട്ടുമുൻപുള്ള ദൃശ്യം.

2 ദിവസത്തെ ഉത്സവത്തിൽ പങ്കെടുക്കാൻ വിവിധ കോളനികളിലുള്ള ബന്ധുക്കളുമെത്തിയിരുന്നു. രാത്രി എട്ടിനാണ് ഉത്സവം ആരംഭിക്കുന്നത്. ഇതിനു മുന്നോടിയായുള്ള പ്രാരംഭ പൂജകൾ നടക്കുമ്പോഴായിരുന്നു അപകടം.
ആദിവാസികൾ തേനെടുക്കാൻ കയറുന്ന വലിയ മരമാണ് പൊട്ടിവീണത്. മഴ നനയാതിരിക്കാൻ സമീപത്തു കെട്ടിയ പ്ലാസ്റ്റിക് ഷീറ്റിനടിയിൽ നിന്നവരുടെ മുകളിലേക്കാണ് മരം വീണത്. അടുത്തുനിന്നവരെല്ലാം മരം ഒടിയുന്ന ശബ്ദംകേട്ട് ചിതറിയോടിയതിനാൽ രക്ഷപ്പെട്ടു. ഉത്സവസ്ഥലത്തുണ്ടായിരുന്ന യുവാക്കളാണ് രക്ഷാപ്രവർത്തനത്തിനു തുടക്കമിട്ടത്. പിന്നീട് നാട്ടുകാരും പൊലീസുമെത്തി.

മരത്തിനടയിൽപെട്ട ആളുകളെ നീണ്ട പ്രയത്നത്തിനൊടുവിൽ പുറത്തെടുത്തെങ്കിലും സംഭവസ്ഥലത്തേക്കു വാഹനം എത്തിക്കാനായില്ല. തുടർന്ന് പുന്നപ്പുഴയുടെ ഇക്കരെ ഗുഡ്സ് വാഹനമെത്തിച്ചാണ് മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com