ഗൊഗോയ്യുടെ അടുപ്പക്കാരനെന്ന് പരാതി; അന്വേഷണ സമിതിയിൽനിന്ന് ജ. രമണ പിൻമാറി
Mail This Article
ന്യൂഡല്‍ഹി∙ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ഉയർന്ന ലൈംഗിക പീഡനാരോപണം അന്വേഷിക്കുന്ന സുപ്രീം കോടതിയിലെ സമിതിയിൽനിന്ന് ജസ്റ്റിസ് എൻ.വി. രമണ പിൻമാറി. സമിതിയുടെ ഘടനയിൽ വിയോജിച്ച് പരാതിക്കാരി കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. സമിതിയംഗം ജസ്റ്റിസ് രമണ, ചീഫ് ജസ്റ്റിസിന്റെ അടുത്ത സുഹൃത്തും കുടുംബാംഗം പോലെയുള്ള വ്യക്തിയുമാണ്. അതുകൊണ്ടുതന്നെ, സത്യവാങ്മൂലത്തിനും തെളിവുകൾക്കും പരിഗണന ലഭിക്കുമോയെന്ന ആശങ്കയുണ്ടെന്നായിരുന്നു കത്തിലെ പരാതി.
കോടതിയുടെ തീരുമാനപ്രകാരം ചൊവ്വാഴ്ചയാണു സമിതി രൂപീകരിച്ചത്. ജസ്റ്റിസ് എസ്.എ. ബോബ്ഡെ ആണ് സമിതി അംഗങ്ങളെ തിരഞ്ഞെടുത്തത്. ബോബ്‍ഡെ തലവനായ സമിതിയിൽ ഇന്ദിരാ ബാനർജിയാണ് മൂന്നാമത്തെ അംഗം. സീനിയോറിറ്റിയിൽ താൻ കഴിഞ്ഞാൽ ജസ്റ്റിസ് രമണയായതിനാലാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്ന് ബോബ്‍ഡെ അറിയിച്ചിട്ടുണ്ട്.
വനിതാ ജഡ്ജി ആയതിനാലാണ് ഇന്ദിരാ ബാനർജിയെ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. വിശാഖാ കേസിലെ വിധിയനുസരിച്ചു വനിതകൾക്കു ഭൂരിപക്ഷമുള്ള സമിതിയാണു പീഡനപരാതികൾ പരിഗണിക്കേണ്ടതെന്നും പരാതിക്കാരി കത്തിൽ നിലപാട് അറിയിച്ചു. 3 പേരുടെ സമിതിയിൽ ഒരു വനിത മാത്രമാണുള്ളത്. കഴിഞ്ഞ 20ന് കോടതിയിൽ ചീഫ് ജസ്റ്റിസും മറ്റു ജഡ്ജിമാരും നടത്തിയ പരാമർശങ്ങളിൽ കടുത്ത ആശങ്കയുണ്ടെന്നും പരാതിക്കാരി അറിയിച്ചിരുന്നു.
English Summary: Justice NV Ramana drops out of supreme courts in house panel