മോദിക്ക് എന്താണ് അധികഗുണം; അഭിമുഖത്തിനു താൽപര്യമുണ്ട്: സിൻഹ
Mail This Article
പട്ന ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്താണ് അധികഗുണമെന്നും അദ്ദേഹവുമായി അഭിമുഖം നടത്താൻ താൽപര്യമുണ്ടെന്നും ബിജെപി വിട്ടു കോൺഗ്രസിൽ ചേർന്ന നടനും എംപിയുമായ ശത്രുഘ്നൻ സിൻഹ. മോദിയുമായി നടൻ അക്ഷയ് കുമാർ നടത്തിയ ‘രാഷ്ട്രീയേതര’ അഭിമുഖത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘മുൻകൂട്ടി തയാറാകാത്തതിനാൽ മോദി താനുമായി അഭിമുഖത്തിനു സമ്മതിച്ചേക്കില്ല. മോദി അഭിമുഖം നൽകുന്നതു നിരവധി തവണ റിഹേഴ്സൽ നടത്തിയും എഴുതി തയാറാക്കി പഠിച്ചശേഷവുമാണ്’– സിൻഹ പറഞ്ഞു. അക്ഷയ് കുമാറിനെയും കുടുംബത്തിനെയും തനിക്കു നന്നായി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിമാരിൽ അഞ്ചു വർഷത്തിനിടെ ഒരിക്കൽപോലും വാർത്താസമ്മേളനം നടത്താത്തതു മോദി മാത്രമാണ്. സംസ്ഥാനം നന്നായി ഭരിച്ച മുഖ്യമന്ത്രിമാരെല്ലാം പ്രധാനമന്ത്രി സ്ഥാനത്തേക്കു യോഗ്യരാണ്. പ്രധാനമന്ത്രിയാകാൻ പ്രത്യേക ഗുണങ്ങളൊന്നും ആവശ്യമില്ല. ഇതു സംഖ്യകളുടെ കളിയാണ്. കൂടുതൽ എംപിമാരുടെ പിന്തുണയുണ്ടെങ്കിൽ ആർക്കും പ്രധാനമന്ത്രിയാകാം.
ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നതൊഴിച്ചാൽ എന്ത് അധിക യോഗ്യതയാണു മോദിക്കുള്ളത്? സാധാരണക്കാരായ ബിജെപി പ്രവർത്തകർ മോദി, മോദി എന്ന് മന്ത്രിക്കുകയും അതു രാജ്യമാകെ വ്യാപിക്കുകയുമാണുണ്ടായത്. അതെല്ലാം താൻ നേരിൽ കണ്ടതാണ്. ആ കളിയുടെ സൂത്രമെല്ലാം അറിയാം. നിതീഷ് കുമാർ, മായാവതി, അഖിലേഷ് യാദവ് എന്നിവരും സംസ്ഥാനം ഭരിച്ചതിനാൽ പ്രധാനമന്ത്രിയാകാൻ യോഗ്യരാണ്– സിൻഹ പറഞ്ഞു.
English Summary: Shatrughan Sinha syas "Would Love To Interview" PM Narendra Modi