അടുത്ത ഏപ്രിൽ മുതൽ ഡീസൽ കാർ വിൽക്കില്ല: മാരുതി
Mail This Article
ന്യൂഡൽഹി∙ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ ‘മാരുതി സുസുകി ഇന്ത്യ’ അടുത്ത വർഷം ഏപ്രിൽ മുതൽ ഡീസൽ കാറുകൾ വിൽക്കില്ലെന്ന് ചെയർമാൻ ആർ.സി.ഭാർഗവ പറഞ്ഞു. മലിനീകരണ നിയന്ത്രണം സംബന്ധിച്ച കർശന വ്യവസ്ഥകൾ (ബിഎസ്–6) നിലവിൽവരുന്നത് അടുത്ത ഏപ്രിൽ ഒന്നിനാണ്. അതിനുശേഷം, ബിഎസ്–6 ഡീസൽ കാറുകൾക്ക് ഗണ്യമായ കച്ചവടമുണ്ടെന്നു കണ്ടാൽ അത്തരം കാറുകൾ ‘ന്യായമായ’ സമയത്തിനുള്ളിൽ കമ്പനി അവതരിപ്പിക്കുമെന്നു ഭാർഗവ കൂട്ടിച്ചേർത്തു.
നിലവിൽ മാരുതിയുടെ മൊത്തം വിൽപനയിൽ 23% ഡീസൽ കാറുകളാണ്. സ്വിഫ്റ്റ്, ബലെനോ, ഡിസയർ, സിയാസ്, എർട്ടിഗ എന്നീ മോഡലുകൾ ഡീസലിലും പെട്രോളിലും ലഭിക്കുമ്പോൾ വിറ്റാര ബ്രെസ, എസ് ക്രോസ് എന്നിവ ഡീസൽ എൻജിനുമായി മാത്രമേ വിൽക്കുന്നുള്ളൂ. സിയാസിൽ ഈയിടെ അവതരിപ്പിച്ച 1500 സിസി ഡീസൽ എൻജിൻ മാരുതി സ്വന്തമായി വികസിപ്പിച്ചതാണ്. മറ്റു മോഡലുകളിലൊക്കെ ഫിയറ്റിൽനിന്നുള്ള സാങ്കേതികവിദ്യയിൽ നിർമിക്കുന്ന 1248 സിസി ഡീസൽ എൻജിനാണ്.
English Summary: Maruti's decision to phase out diesel by April 2020