ശ്രീലങ്ക സ്ഫോടനം: പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെർണാൻഡോ രാജിവച്ചു
Mail This Article
കൊളംബോ∙ ശ്രീലങ്കയെ നടുക്കിയ ചാവേറാക്രമണങ്ങൾക്കു പിന്നാലെ പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെർണാൻഡോ രാജിവച്ചു. കഴിഞ്ഞ ഞായറാഴ്ച നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് രാജ്യാന്തര വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
സ്വന്തം നിലയിൽ യാതൊരു പിഴവും ഉണ്ടായിട്ടില്ലെന്നാണു പ്രതിരോധ സെക്രട്ടറിയുടെ നിലപാട്. എന്നാൽ പ്രതിരോധ സെക്രട്ടറിയെന്ന രീതിയില്‍ താൻ തലവനായിട്ടുള്ള കുറച്ചു സ്ഥാപനങ്ങളുടെ പരാജയത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളികളിലും ഹോട്ടലുകളിലും നടന്ന ചാവേറാക്രമണങ്ങളിൽ 359 പേരാണ് കൊല്ലപ്പെട്ടത്.
പൊലീസ് മേധാവിയോടും പ്രതിരോധ സെക്രട്ടറിയോടും രാജിവയ്ക്കാൻ പ്രസിഡന്റ് മൈത്രിപാല സിരിസേന കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇന്റലിജൻസ് മുന്നറിയിപ്പു ലഭിച്ചിട്ടും മുൻകരുതലെടുക്കുന്നതിൽ പരാജയപ്പെട്ടതിനു സർക്കാർ മാപ്പു പറഞ്ഞതിനു പിന്നാലെയാണു സുരക്ഷാസേനയുടെ തലപ്പത്ത് അഴിച്ചുപണിക്കുള്ള നീക്കം.
English Summary: Sri Lanka's Defence Secretary Quits Following Suicide Bomb Attacks