ADVERTISEMENT

തിരുവനന്തപുരം ∙ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാനുളള സാധ്യത കണക്കിലെടുത്തു സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശം. എട്ട് ജില്ലകളില്‍ ചൊവ്വാഴ്ച വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത കണക്കിലെടുത്താണു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ തീരുമാനം.

കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കടല്‍ പ്രക്ഷുബ്ധമാകാനിടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണം. ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ തൊട്ടടുത്ത തീരത്തേക്ക് ഉടന്‍ മടങ്ങണം.

ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ആശങ്കയിലാണു തിരുവനന്തപുരത്തെ തീരമേഖല. ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും സമീപം രൂപമെടുത്ത ന്യൂനമര്‍ദം മഴയ്ക്കും കടല്‍ക്ഷോഭത്തിനും വഴിയൊരുക്കുമെന്ന അറിയിപ്പ് വന്നതോടെ അതീവ ജാഗ്രതയിലാണു തീരപ്രദേശം. തെക്കന്‍ തീരത്തും കന്യാകുമാരി തീരങ്ങളിലും കുറച്ച് മത്സ്യതൊഴിലാളികള്‍ ഇപ്പോഴും കടലില്‍നിന്ന് മടങ്ങിവരാനുണ്ട്. 

കാലാവസ്ഥ മാറുന്നതിന്റെ ആശങ്ക തീരമേഖലയില്‍ പ്രകടമാണ്. കടലില്‍ പോകാന്‍ അടുത്ത ദിവസങ്ങളിലൊന്നും സാധ്യമാകില്ലെന്ന തിരിച്ചറിവില്‍ വള്ളങ്ങള്‍ തീരത്തുനിന്ന് സുരക്ഷിതമായി മാറ്റുകയാണു മത്സ്യതൊഴിലാളികള്‍‌. ഏതു സമയത്തും കടല്‍ കയറുമെന്ന പേടി തീരവാസികളും ഉറക്കം നഷ്ടപ്പെടുത്തുകയാണ്. തിരുവനന്തപുരം ജില്ലയില്‍ വലിയതുറ മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള പ്രദേശങ്ങളില്‍ തീരത്തുനിന്ന് ആളുകള്‍ മാറി താമസിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

കോഴിക്കോട് കനത്ത നാശം

കോഴിക്കോടിന്റെ മലയോരമേഖലകളില്‍ കനത്ത നാശംവിതച്ച് വേനല്‍ മഴ. പേരാമ്പ്ര, മുക്കം പ്രദേശങ്ങളില്‍ പത്തിലധികം വീടുകള്‍ തകര്‍ന്നു. ഒട്ടേറെ മരങ്ങള്‍ കാറ്റില്‍ കടപുഴകി.  മഴ തുടര്‍ന്നാല്‍ മലവെള്ളപ്പാച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്ന് ജില്ലാഭരണകൂടം മുന്നറിയിപ്പുനല്‍കി. രണ്ടുദിവസമായി പെയ്യുന്ന ശക്തമായ മഴയെത്തുടര്‍ന്ന് പരിഭ്രാന്തിയിലാണ് മലയോരനിവാസികള്‍.

മുക്കം നഗരസഭാ പരിധിയിലെ നീലേശ്വരം പൂളപ്പൊയില്‍ ഭാഗത്താണ് നാശനഷ്ടം ഏറെയുണ്ടായത്. നിരവധി വീടുകള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണു. നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കു മുകളിലേക്കും കൂറ്റന്‍ മരങ്ങള്‍ വീണു. ഓമശേരി, തിരുവമ്പാടി, പൂത്തൂര്‍ അമ്പലക്കണ്ടി റോഡുകളില്‍ ഗതാഗതം നിലച്ചു. ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നതോടെ പ്രദേശത്ത് വൈദ്യുതിബന്ധം നിശ്ചലമായി. 

പേരാമ്പ്രയില്‍ വിവിധയിടങ്ങളില്‍  കൃഷിനാശം ഉണ്ടായി. അരിക്കുളം ഏക്കാട്ടൂരില്‍ വീടിനുമുകളിലേക്ക് തെങ്ങ് കടപുഴകിവീണു. പേരാമ്പ്ര ടൗണിനുസമീപം ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന ഷെഡ് തകര്‍ന്നുവീണു. ആര്‍ക്കും പരുക്കില്ല. വരുംദിവസങ്ങളിലും മഴ കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com