ന്യൂനപക്ഷ ഏകീകരണം നടന്നു, 18 സീറ്റ് നേടും; 2004 ആവർത്തിക്കും: കോടിയേരി
Mail This Article
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വയനാട്, മലപ്പുറം ഒഴികെ 18 സീറ്റുവരെ നേടി 2004ലെ തിരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുമെന്നു സിപിഎം സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ചിലപ്പോള്‍ ഇതില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കാം. അഞ്ചു മണ്ഡലങ്ങളില്‍ ബിജെപി കോണ്‍ഗ്രസ് വോട്ടു കച്ചവടം നടന്നതായാണു പാര്‍ട്ടി വിലയിരുത്തല്‍. എന്നാല്‍ അതിനെ അതിജീവിക്കാന്‍ കഴിയുന്ന ഘടകങ്ങളുണ്ടെന്നു യോഗത്തില്‍ അഭിപ്രായമുണ്ടായി.
ന്യൂനപക്ഷവോട്ടുകള്‍ ഇടതിനു ലഭിക്കുമെന്നും അതിനൊപ്പം ഭൂരിപക്ഷവോട്ടുകളും ഇടതു അനുകൂലവോട്ടുകളും സമാഹരിക്കാന്‍ കഴിയുന്നതിലൂടെ വലിയ മുന്നേറ്റം സാധിക്കുമെന്നും യോഗം പ്രതീക്ഷ പ്രകടിപ്പിച്ചു. കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍, കൊല്ലം, ആലപ്പുഴ, ആറ്റിങ്ങല്‍ എന്നി എഴു മണ്ഡലങ്ങളിൽ ജയം ഉറപ്പെന്നു പാര്‍ട്ടി കരുതുന്നു. പത്തനംതിട്ട, ഇടുക്കി, വടകര, ചാലക്കുടി മണ്ഡലങ്ങളിൽ ജയസാധ്യതയും പാർട്ടി കണക്ക് കൂട്ടുന്നു.വോട്ടിങ് ശതമാനത്തിലുണ്ടായ വര്‍ധനവ് എല്‍ഡിഎഫിന് അനുകൂലമാകുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുമ്പോഴും, ബിജെപി വോട്ടുകള്‍ മറിഞ്ഞത് എങ്ങനെ ജയത്തെ ബാധിക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടിക്കു കൃത്യമായ നിഗമനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല.
‘അഞ്ചു മണ്ഡലങ്ങളില്‍ ബിജെപി - യുഡിഎഫ് വോട്ടു കച്ചവടം നടന്നിട്ടുണ്ട്. അത് എങ്ങനെ ബാധിക്കുമെന്നു തിരഞ്ഞെടുപ്പ് ഫലം വന്നാലേ വ്യക്തമാകൂ. എന്നാല്‍ ഈ കച്ചവടത്തിനെ അതിജീവിച്ചു വലിയ മുന്നേറ്റം നടത്താന്‍ കഴിയുമെന്നാണു പാര്‍ട്ടി വിലയിരുത്തല്‍’ - സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
എല്‍ഡിഎഫ് വോട്ടുകളെല്ലാം കൃത്യമായി പോള്‍ ചെയ്യപ്പെട്ടു എന്നാണു പാര്‍ട്ടി വിലയിരുത്തല്‍. എല്‍ഡിഎഫ് അനുഭാവികളുടെ വോട്ടുകളും സമാഹരിക്കാന്‍ കഴിഞ്ഞു. മതന്യൂനപക്ഷങ്ങളുടെ പിന്തുണയും തങ്ങള്‍ക്കുണ്ടെന്നു മുന്നണി വിലയിരുത്തുന്നു.
2004ല്‍ ബിജെപി 10.38%വോട്ടുകള്‍ നേടിയപ്പോഴും 18 സീറ്റു നേടാന്‍ എല്‍ഡിഎഫിനു കഴിഞ്ഞു. 2009ല്‍ ബിജെപിയുടെ വോട്ട് വിഹിതം 6.31 ആയി കുറഞ്ഞപ്പോള്‍ സീറ്റുകളുടെ എണ്ണം നാലായി.
2014ല്‍ ബിജെപി വോട്ടുവിഹിതം 10% ആയപ്പോള്‍ സീറ്റുകളുടെ എണ്ണം എട്ടായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 10.53% വോട്ടുനേടിയപ്പോഴും എല്‍ഡിഎഫ് മുന്നേറ്റം ഉണ്ടായി. ലോക്സഭാ മണ്ഡലങ്ങളിലും വ്യക്തമായ മുന്നേറ്റം ഉണ്ടായി. ബിജെപി വോട്ടിലെ ചാഞ്ചാട്ടമാണ് പല മണ്ഡലങ്ങളിലും എല്‍ഡിഎഫ് തലവേദനയായി കാണുന്നത്.
പരമാവധി എല്‍ഡിഎഫ് വോട്ടര്‍മാര്‍ വോട്ടു ചെയ്ത തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റും വോട്ടും ഇടതിനു ലഭിക്കുമെന്ന പൂര്‍ണ വിശ്വാസമാണ് സെക്രട്ടേറിയറ്റിനുള്ളതെന്നു കോടിയേരി പറഞ്ഞു. 18 സീറ്റ് മുന്നണിക്ക് കിട്ടും. 2004ന് സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളത്.
2004ല്‍ മതന്യൂനപക്ഷങ്ങള്‍ വലിയ തോതില്‍ തിരഞ്ഞെടുപ്പില്‍ പങ്കാളികളായി. 20ല്‍ 18 സീറ്റ് എല്‍ഡിഎഫിന് കിട്ടി. ഭൂരിപക്ഷവോട്ടുകള്‍ ഇത്തവണ മൂന്നായി വിഭജിക്കപ്പെട്ടതായി കോടിയേരി അവകാശപ്പെട്ടു.
തിരുവനന്തപുരത്തും, പത്തനംതിട്ടയിലും തൃശൂരിലും ബിജെപി മൂന്നാം സ്ഥാനത്തു പോകുമെന്നാണ് സെക്രട്ടേറിയറ്റ് വിലയിരുത്തല്‍. ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കില്ല. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് ഷെയര്‍ ബിജെപിക്കു വര്‍ധിക്കുമെന്നും കോടിയേരി പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ചര്‍ച്ച ചെയ്യരുത് എന്ന നിലപാട് എല്‍ഡിഎഫ് സ്വീകരിച്ചിട്ടില്ലെന്നു ചോദ്യത്തിനു മറുപടിയായി കോടിയേരി പറഞ്ഞു. സുപ്രീംകോടതി വിധി ചര്‍ച്ച ചെയ്യപ്പെട്ടാല്‍ എല്‍ഡിഎഫിന് എതിരാകില്ല. അതിനാല്‍ എല്‍ഡിഎഫും ശബരിമല പ്രചാരണ വിഷയമാക്കി. ഇടതു ചിന്താഗതിക്കാര്‍ കൂട്ടത്തോടെ ഇത്തവണ മുന്നണിക്കു വോട്ട് ചെയ്തു. ഇടതു വോട്ടുകള്‍ ചിതറുന്ന സാഹചര്യം ഒഴിവായി.
ഭൂരിപക്ഷ സമുദായത്തിലെ ചില സമുദായ സംഘടനകള്‍ മുന്‍പ് എതിരായിരുന്നെങ്കിലും ഇത്തവണ അനുകൂലമായിരുന്നു. എന്‍എസ്എസ് സമദൂര നിലപാട് സ്വീകരിച്ചു എന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണ് മുന്നണി നിലപാട്. ‘രാഹുല്‍ ഗാന്ധി വയനാട് മാത്രമേ മത്സരിച്ചിട്ടുള്ളൂ. മറ്റൊരു മണ്ഡലത്തിലും അദ്ദേഹത്തിനായി വോട്ടു ചെയ്യാന്‍ കഴിയില്ല. അതിനാല്‍ അതു ഘടകമാകില്ല’ - കോടിയേരി പറഞ്ഞു. വോട്ടു വര്‍ധിക്കുന്നതില്‍ ഇടതുമുന്നണിക്ക് ആശങ്കയില്ല. ബിജെപി നിരാശരാണ്. അവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമായി. തിരഞ്ഞെടുപ്പുവരെ അണികളെ പിടിച്ചുനിര്‍ത്താനാണ് ജയിക്കുമെന്നൊക്കെ പറഞ്ഞത്.
5 മണ്ഡലങ്ങളില്‍ ബിജെപി - യുഡിഎഫ് വോട്ടു കച്ചവടം നടന്നെങ്കിലും അതു തുറന്നു കാണിക്കാന്‍ എല്‍ഡിഎഫിനു കഴിഞ്ഞു. വടകരയില്‍ മുന്‍പു കോലീബീ സഖ്യം ഉണ്ടായിരുന്നു. അന്നതു തുറന്നു കാണിക്കാന്‍ കഴിഞ്ഞതിനാല്‍ ജയിക്കാന്‍ കഴിഞ്ഞു. ഈ തിരഞ്ഞെടുപ്പിലും അതേ സാഹചര്യമാണെന്നു കോടിയേരി പറഞ്ഞു.
English Summary: Kerala CPM secretariat prelim poll review