ഐഎൻഎസ്‍ വിക്രമാദിത്യയിൽ തീപിടിത്തം: നാവികസേന ഉദ്യോഗസ്ഥൻ മരിച്ചു
Mail This Article
കാർവാർ∙ ഇന്ത്യയുടെ ഏക വിമാനവാഹിനി കപ്പലായ ഐഎൻഎസ്‍ വിക്രമാദിത്യയിൽ തീപിടിത്തം. നാവികസേനയിലെ ഒരു ഉദ്യോഗസ്ഥൻ മരിച്ചു. കർണാടകയിലെ കാർവാറിലുള്ള തുറമുഖത്തേക്കു കപ്പൽ പ്രവേശിക്കാൻ ഒരുങ്ങുന്നതിനിടെയായിരുന്നു അപകടം. ലഫ്. കമാൻഡർ ഡി.എസ്. ചൗഹാനാണ് കൊല്ലപ്പെട്ടതെന്ന് നാവികസേന വാർത്താക്കുറിപ്പിൽ അറിയിച്ചു.
തീപിടിത്തം നിയന്ത്രണവിധേയമായെങ്കിലും പുക ശ്വസിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ കാർവാറിലെ നാവിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കപ്പലിനു കാര്യമായ കേടുപാടുകൾ പറ്റാതെതന്നെ തീയണയ്ക്കാനായതായി പ്രസ്താവന വ്യക്തമാക്കുന്നു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
2004 ജനുവരിയിലാണ് റഷ്യയിൽനിന്ന് 2.3 ബില്യൺ യുഎസ് ഡോളറിന് ഇന്ത്യ വിമാനവാഹിനിക്കപ്പൽ വാങ്ങിയത്. അറ്റകുറ്റപ്പണികൾ വൈകിയതിനാൽ 2013ലാണു വിക്രമാദിത്യ ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്നത്. 20 നില കെട്ടിടത്തിന്റെ ഉയരമുള്ള കപ്പലിന് 284 മീറ്ററാണ് നീളം. 40,000 ടണ്‍ ഭാരവും കപ്പലിനുണ്ട്.
English Summary: Naval Officer Dies In Fire Onboard INS Vikramaditya In Karnataka