പ്രധാനമന്ത്രി മോദിക്ക് 2.5 കോടിയുടെ സ്വത്ത്; 5 വർഷത്തിനിടെ വർധന 52%
Mail This Article
വാരാണസി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്തിൽ 52 ശതമാനം വർധന. 2014 ൽ 1.65 കോടിയുടെ സ്വത്താണു മോദി വെളിപ്പെടുത്തിയിരുന്നത്. 2019ൽ 2.51 കോടി രൂപയുടെ സ്വത്തുണ്ടെന്നാണു സത്യവാങ്മൂലത്തിൽ പറയുന്നത്. 1.27 കോടി രൂപ സ്ഥിരനിക്ഷേപമുണ്ട്.
ഗുജറാത്തിലെ ഗാന്ധിനഗറിൽ 1.1 കോടി രൂപ വിലമതിക്കുന്ന 3,531 ചതുരശ്ര അടി ഭൂമി, കൈവശം പണമായി 38,750 രൂപ എന്നിങ്ങനെയാണു നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലെ വിശദാംശങ്ങൾ.
1967 ൽ എസ്എസ്എൽസിയും 1978 ൽ ഡൽഹി സർവകലാശാലയിൽ നിന്ന് ബിഎയും 1983 ൽ ഗുജറാത്ത് സർവകലാശാലയിൽ നിന്ന് എംഎയും കരസ്ഥമാക്കി.
20,000 രൂപയുടെ ടാക്സ് സേവിങ് ബോണ്ടുകൾ, 7.61 ലക്ഷം രൂപയുടെ നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ്, 1.9 ലക്ഷത്തിന്റെ എൽഐസി പോളിസികൾ, 4143 രൂപ സേവിങ്സ് ബാങ്ക് ബാലൻസ് എന്നിങ്ങനെ നിക്ഷേപമുണ്ട്.
1.13 ലക്ഷം രൂപ വില വരുന്ന അഞ്ചര പവൻ സ്വർണമുണ്ട്. ഭാര്യയായി യശോദ ബെന്നിന്റെ പേര് പറഞ്ഞിട്ടുണ്ട്. എന്നാൽ അവരുടെ ജോലിയും വരുമാന സ്രോതസ്സും ‘അറിയില്ല’ എന്നാണ് പൂരിപ്പിച്ചിട്ടുള്ളത്. വാരാണസിയിൽ ആഘോഷപൂർവമായ റോഡ് ഷോയ്ക്കു ശേഷം എൻഡിഎ നേതാക്കളുടെ സാന്നിധ്യത്തിലാണു മോദി പത്രിക സമർപ്പിച്ചത്.
English Summary: PM Narendra Modi's Assets Grew By Half in 5 Years