സ്ഫോടനങ്ങള്‍ തടയാന്‍ കഴിഞ്ഞില്ല; ലങ്കന്‍ പൊലീസ് മേധാവിയും രാജിവച്ചു
Mail This Article
കൊളംബോ∙ ശ്രീലങ്കൻ പൊലീസ് ഇൻസ്പെക്ടർ ജനറൽ(ഐജിപി) പൂജിത് ജയസുന്ദര രാജി വെച്ചതായി പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു. ഈസ്്റ്റർ ദിനത്തിലുണ്ടായ ആക്രമണം തടയുന്നതിൽ വീഴ്ച സംഭവിച്ചതിനെത്തുടർന്നാണ് രാജി. ആക്ടിങ് പ്രതിരോധ സെക്രട്ടറിക്ക് രാജി കൈമാറിയതായും പുതിയ ഐജിപിയെ ഉടൻ നിർദേശിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. പ്രതിരോധ സെക്രട്ടറി ഹെമസിരി ഫെർണാണ്ടോ വ്യാഴാഴ്ച രാജി വെച്ചിരുന്നു.
ശ്രീലങ്കന്‍ സ്‍ഫോടനങ്ങളുടെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ടെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചിരുന്നു. നാഷണല്‍ തൗഹിത് ജമാഅത് എന്ന സംഘടനയുടെ തലവനാണ് ഹാഷിം. സ്‍ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് പുറത്തുവിട്ട വീഡിയോയിലും ഹാഷിം ഉണ്ടായിരുന്നു. ഐഎസിനോടുള്ള കൂറുപ്രഖ്യാപിച്ച് പ്രതിജ്ഞയെടുക്കുന്ന എട്ടു ഭീകരരില്‍ മുഖം മറയ്‍ക്കാതിരുന്നത് ഹാഷിം മാത്രമാണ്. ഭീകരാക്രമണവുമായി ബന്ധമുളള മൂന്നുസ്ത്രീകളടക്കം ആറുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
അതേസമയം, സ്ഫോടനങ്ങളിലാകെ 253 പേരാണ് കൊല്ലപ്പെട്ടതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 485 പേര്‍ക്ക് പരുക്കേറ്റു. 359 പേര്‍ മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ കണക്കുകൂട്ടിയതിലെ പിശകാണ്. തുടര്‍ച്ചയായി ഉണ്ടായ അത്യാഹിതങ്ങളെ തുടര്‍ന്ന് കണക്കുകള്‍ ശേഖരിക്കുക എളുപ്പായിരുന്നില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. മരിച്ചവരില്‍ പതിനൊന്ന് ഇന്ത്യക്കാരടക്കം നാല്‍പത് പേര്‍ വിദേശികളാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
English Summary Sri Lanka police chief resigns over bombings