കേരളത്തിലടക്കം ഭീകരാക്രമണ ഭീഷണി: സന്ദേശം വ്യാജം; മുന്സൈനികന് അറസ്റ്റില്‍
Mail This Article
ബെംഗളൂരു∙ കേരളം ഉൾപ്പെടെ എട്ടു സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്ന സന്ദേശം വ്യാജമാണെന്ന് പൊലീസ്. ഫോണിൽ ഭീഷണി മുഴക്കിയയാളെ ബെംഗളൂരു പൊലീസ് അറസ്റ്റു ചെയ്തു. ആവലഹള്ളി സ്വദേശിയായ മുൻ സൈനികൻ സ്വാമി സുന്ദരമൂർത്തിയാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ബെംഗളൂരു സിറ്റി പൊലീസിനാണ് ഭീകരാക്രമണ മുന്നറിയിപ്പു ലഭിച്ചത്. തമിഴ്നാട്, കർണാടക, കേരള, ആന്ധ്രപ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഭീകരാക്രമണം ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതേത്തുടർന്ന് ഡിജിപി ജില്ലാ പൊലീസ് മേധാവികൾക്കു ജാഗ്രതാ നിർദേശം നൽകി.
സ്വാമി സുന്ദർ മൂർത്തിയെന്ന ലോറി ഡ്രൈവർ തമിഴ്നാട്ടിലെ ഹൊസൂറിൽനിന്ന് ബെംഗളൂരു സിറ്റി പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് ഭീഷണി സന്ദേശം കൈമാറുകയായിരുന്നു. തമിഴിലും ഹിന്ദിയിലും സംസാരിക്കുന്നയാൾ തനിക്ക് സുപ്രധാനമായ വിവരം പങ്കുവയ്ക്കാനുള്ളതായിട്ടാണ് അറിയിച്ചത്. ട്രെയിനുകൾ കേന്ദ്രീകരിച്ചായിരിക്കും ആക്രമണമെന്നും അയാൾ പറഞ്ഞു. തമിഴ്നാട്ടിലെ രാമനന്തപുരത്ത് 19 ഭീകരർ തമ്പടിച്ചിട്ടുണ്ടെന്നും അയാൾ അവകാശപ്പെട്ടിരുന്നു.
ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് സംസ്ഥാനത്തു കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു. റെയില്‍വേ സുരക്ഷ ശക്തമാക്കിയിരുന്നു. വിമാനത്താവളം, ബസ് സ്റ്റാന്‍ഡ്, മാളുകള്‍ എന്നിവയും പൊലീസ് നിരീക്ഷണത്തിലാണ്. പാര്‍സല്‍ സര്‍വീസുകള്‍ പ്രത്യേകം നിരീക്ഷിക്കുമെന്നും അറിയിച്ചിരുന്നു. ട്രെയിനുകള്‍ ആക്രമിക്കുമെന്നായിരുന്നു ഭീഷണി ഫോണ്‍ സന്ദേശം.
English Summary: Terror attack warning is havoc, police arrest suspect