ADVERTISEMENT

വാഷിങ്ടൻ ∙ ഉറങ്ങിയെഴുന്നേറ്റപ്പോൾ ഭീകരവാദിയായി മാറിയതിന്റെ ഞെട്ടലിലാണ് യുഎസിലെ ബ്രൗണ്‍ സർവകലാശാലാ വിദ്യാർഥി അമര മജീദ്. ചാവേർ സ്ഫോടന പരമ്പരകൾക്കു പിന്നാലെ ശ്രീലങ്കൻ ക്രിമിനൽ അന്വേഷണ വകുപ്പ് പുറത്തുവിട്ട സംശയിക്കുന്ന കുറ്റവാളികളുടെ പട്ടികയിലാണ് അമരയുടെ ചിത്രവും ഉൾപ്പെട്ടത്.

സ്ഫോടനവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഭീകരരുടെ പട്ടിക പുറത്തുവിട്ടപ്പോൾ ഫാത്തിക ഖാദിയ എന്ന പേരിനൊപ്പമാണ് അമരയുടെ ചിത്രം തെറ്റായി നൽകിയത്. ഇതു ചൂണ്ടിക്കാണിച്ച് അമര സമൂഹമാധ്യമത്തിൽ കുറിപ്പിട്ടതിനു പിന്നാലെ ഉദ്യോഗസ്ഥർ പിൻവലിച്ചെങ്കിലും ഖേദം പ്രകടിപ്പിക്കാൻ തയാറായില്ല. 

‘35 മിസ്ഡ് കോളുകൾ ഫോണിൽ കണ്ടാണു കഴിഞ്ഞ ദിവസം ഞാൻ ഉറക്കമെഴുന്നേറ്റത്. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഒരു നിമിഷം പകച്ചു. പിന്നീട് ശ്രീലങ്കിയലെ ബന്ധുക്കൾ അറിയിച്ചപ്പോഴാണ് വിവരം അറിയുന്നത്.’– വാർത്താസമ്മേളനത്തിൽ അമര മജീദ് പറഞ്ഞു.

ഭീകരാക്രമണങ്ങളുമായി തന്നെ ബന്ധിപ്പിക്കുന്നത് ദയവുചെയ്ത് അവസാനിപ്പിക്കണമെന്ന് ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിൽ അമര പറഞ്ഞു. ഒരാളുടെ കുടുംബത്തെയും സമുദായത്തെയും തകർക്കുന്ന വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ ശ്രദ്ധിക്കണമെന്നും അമര ഓർമിപ്പിച്ചു. 

Amara-Majeed-1
അമര മജീദ്. ചിത്രം: ഫെയ്സ്ബുക്ക്

ശ്രീലങ്കയിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ദമ്പതികളുടെ മകളായ അമര മജീദ്, അമേരിക്കയിലെ അറിയപ്പെടുന്ന ആക്ടിവിസ്റ്റാണ്. ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെ നടത്തിയ ‘ഹിജാബ് പ്രൊജക്റ്റാണ്’ അമരയെ പ്രശസ്തയാക്കിയത്. എല്ലാം സ്ത്രീകളും ഒരു ദിവസം ഹിജാബ് ധരിക്കണമെന്നും അപ്പോൾ അവർ അനുഭവിക്കേണ്ടി വരുന്ന വിവേചനം എഴുതി അറിയിക്കണം എന്നതുമായിരുന്നു പ്രൊജക്റ്റ്.

2014–ൽ മുസ്‌ലിം സമൂഹം അനുഭവിക്കുന്ന ദുരനുഭവങ്ങളെക്കുറിച്ച് ‘ദ് ഫോറിനേഴ്സ്’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. 2016–ൽ കുടിയേറ്റക്കാരെ അധിക്ഷേപിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപിനു അമര അയച്ച തുറന്ന കത്തും ചർച്ചാവിഷയമായിരുന്നു. 

English Summary: American Student Misidentified as Sri Lanka Suspect Faces Backlash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com