‘നീ വോട്ട് ചെയ്തതു സുധാകരനല്ലേ? വിടില്ല’: സിപിഎം ഭീഷണിയെന്ന് കോൺഗ്രസ്
Mail This Article
കണ്ണൂർ ∙ ‘വോട്ടുചെയ്തിറങ്ങിയ ഒരു ഉമ്മയെ തടഞ്ഞുനിർത്തി സിപിഎമ്മുകാർ ചോദിച്ചു. നീ വോട്ടു ചെയ്തത് സുധാകരനല്ലേ, നിന്നെ വെറുതേ വിടുമെന്നു കരുതേണ്ട..’ തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്തിറങ്ങിയ സുഹറ എന്ന ഉമ്മ എന്നോടു വന്നു പറഞ്ഞതാണ്. ജനലിന്റെ സൈഡിൽ നിന്നാൽ അവർക്കു കാണാം ഞാൻ വോട്ടുചെയ്യുന്നത് ആർക്കാണെന്ന്'. ഇത്തരത്തിൽ വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണ് ഇവിടെ- കെ.സുധാകരൻ പത്രസമ്മേളനത്തിൽ ആരോപിച്ചു.
കള്ളവോട്ട് നടക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതം കോൺഗ്രസ് പുറത്തു വിട്ടിരുന്നു. ഏറ്റവും അനാഥമായ തിരഞ്ഞെടുപ്പാണ് ഇത്തവണ നടന്നത്. പോളിങ് സമയം കഴിഞ്ഞിട്ടും അഞ്ചുമണിക്കൂറിലേറെ നീളുന്ന പോളിങ് കേട്ടുകേൾവി പോലും ഇല്ലാത്തതാണ്. കള്ളവോട്ട് നടക്കുന്നതിന്റെ സൂചനകൾ മുൻപു തന്നെ അധികൃതരെ അറിയിച്ചിട്ടും അവർ നടപടി എടുത്തില്ല.
ജില്ലാ കലക്ടർ ഇപ്പോൾ എന്തു മറുപടി പറയുന്നു. ഇതിന്, മുഖ്യമന്ത്രി പിണറായി വിജയനും മറുപടി പറയണം. അദ്ദേഹത്തിന്റെ മണ്ഡലത്തിലെ രണ്ടു ബൂത്തുകളിൽ 10.15 വരെയാണു വോട്ടെടുപ്പ് നടന്നത്. അത്ര സമയം വരെ അവിടെ എന്തായിരുന്നു നടന്നതെന്നു അധികൃതർ മറുപടി പറയണം.
വൻതോതിൽ കള്ളവോട്ടാണു നടന്നിരിക്കുന്നത്. ഇതിനെല്ലാം കൃത്യമായ തെളിവുകൾ കയ്യിലുണ്ട്. പുറത്തുവിട്ട ദൃശ്യങ്ങൾ മാത്രമല്ല. ഒട്ടേറെ വിഡിയോകൾ ഇനിയുമുണ്ട്. ഇതെല്ലാം ചേർത്തു വച്ച് നിയമപരമായി ചോദിക്കും. അതിനുള്ള പുറപ്പാടിലാണ് കോൺഗ്രസ് നേതൃത്വം– സുധാകരൻ പറഞ്ഞു.
കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലാണ് കള്ളവോട്ട് നടന്നതായി കോൺഗ്രസ് ആരോപിക്കുന്നത്. സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ളവരാണ് കള്ളവോട്ട് ചെയ്യുന്നതായി ദൃശ്യങ്ങളിൽ ഉള്ളത്. ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
English Summary: Congress allegation of bogus voting in Kasaragod, K.Sudhakaran press meet.