കാസർകോട്ട് കള്ളവോട്ടെന്ന് ആരോപണം; ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്
Mail This Article
കാസർകോട്∙ ലോക്സഭ തിരഞ്ഞെടുപ്പിൽ കള്ളവോട്ടിന് തെളിവായി കാസർകോട്ടെ ദൃശ്യങ്ങൾ. പിലാത്തറ ബൂത്തിലെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. ആളുമാറി വോട്ടു ചെയ്യുന്നതും ഒരാൾ തന്നെ രണ്ടു വോട്ടുചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്നും ആരോപണമുയർന്നിട്ടുണ്ട്. പഞ്ചായത്ത് വനിതാ അംഗവും മുൻ അംഗവും കള്ളവോട്ട് ചെയ്തവരിൽ ഉൾപ്പെടുന്നതായും പരാതിയിൽ പറയുന്നു.
അതേസമയം, സംഭവത്തിൽ റിപ്പോർട്ട് തേടുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറം മീണ പറഞ്ഞു. കലക്ടർ, അസി. റിട്ടേണിങ് ഓഫിസർ, പ്രിസൈഡിങ് ഓഫിസർ എന്നിവരോടാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആറു പേരുടെ ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. സ്ത്രീകൾ ഉൾപ്പെടെ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കണ്ണൂരിലും കാസർകോടും വ്യാപകമായി കള്ളവോട്ട് നടന്നെന്ന് യുഡിഎഫ് സ്ഥാനാർഥികൾ നേരത്തെ ആരോപിച്ചിരുന്നു. 774–ാം വോട്ടറായ പത്മിനി എന്ന സ്ത്രീ രണ്ടു തവണ വോട്ടുചെയ്യുന്നതിനായി എത്തിയിരുന്നു. ഇവർ കൈയിൽ പുരട്ടിയ മഷി ഉടൻ തലയിൽ തുടയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത്തരത്തിൽ ആറോളം പേർ ഒരു ബൂത്തിൽ മാത്രം കള്ളവോട്ടു ചെയ്തതായാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്.
ഇവിടെ മണിക്കൂറുകളോളം വരിനിന്നെത്തിയ ഒരാൾ വോട്ടു ചെയ്യാനാകാതെ മടങ്ങിയിരുന്നു. മറ്റൊരാൾ വോട്ടു ചെയ്തെന്ന് അറിയിച്ചതിനെ തുടർന്നായിരുന്നു ഇത്.