കഴുകന്റെ കാലിൽ സാറ്റലൈറ്റ് ട്രാൻസ്മിറ്റർ; വന്നിറങ്ങിയത് യെമനിൽ, സൈന്യം പിന്നാലെ...
Mail This Article
പ്രണയദൂതുമായി പ്രാവുകൾ പറന്ന കഥ കേട്ടിട്ടുണ്ട്. എന്നാൽ, ഒരു പക്ഷി ചാരന്റെ വേഷമണിയുമോ? അങ്ങനെയൊരു ആശങ്ക ഈയിടെ യെമനിൽ വലിയ ചർച്ചയായിരുന്നു. ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊള്ളുന്ന യെമനിൽ, സർക്കാർ നിയന്ത്രണത്തിലുള്ള തായിസ് എന്ന സ്ഥലത്ത് പറന്നിറങ്ങിയ ഒരു കഴുകനിൽ ഉപഗ്രഹ വിവരവിനിമയ ഉപകരണം (സാറ്റലൈറ്റ് ട്രാൻസ്മിറ്റർ) ഘടിപ്പിച്ചത് കണ്ടതാണ് ആശങ്കകളിലേക്കും വലിയ ചർച്ചകളിലേക്കും നയിച്ചത്.
തായിസിലെ വിവരങ്ങൾ ചോർത്തിയെടുക്കാൻ വിമതരും വിമതസൈന്യവും അയച്ചതാണോ ഇതെന്ന ആശങ്ക ഉയർന്നു. കഴുകനിൽ ഘടിപ്പിച്ച ട്രാൻസ്മിറ്റർ എന്താണ്? ഇതുവഴി എന്തെല്ലാം വിവരങ്ങളാണ് ശേഖരിക്കാൻ കഴിയുക തുടങ്ങിയ അന്വേഷണങ്ങളും സജീവമായി. തായിസിലെ സൈന്യം കഴുകനെ പിടികൂടി ജയിലിലടച്ചു.
കഴുകൻ ഒരു ചാരനാണോ എന്ന ചർച്ചയും അന്വേഷണവും സജീവമാകുന്നതിനിടയിലാണു യാഥാർഥ്യങ്ങൾ പുറത്തുവന്നുതുടങ്ങിയത്. നെൽസൺ എന്നുപേരുള്ള ഈ കഴുകൻ, ഭൂഖണ്ഡങ്ങൾ താണ്ടുന്ന ദേശാടനപ്പക്ഷിയാണ്. ഇതിന്റെ യാത്രാപഥം നിരീക്ഷിക്കാൻ ചിറകിൽ ട്രാൻസ്മിറ്റർ ഘടിപ്പിച്ചത് ഫണ്ട് ഫോർ വൈൽഡ് ഫോണ ആൻഡ് ഫ്ളോറ (FWFF) എന്ന സംഘടനയും. 2018 സെപ്റ്റംബറിൽ യൂറോപ്പിലെ ബൾഗേറിയയിൽനിന്നു പറന്നുതുടങ്ങിയതാണ് നെൽസൺ. ഇതിനിടയിൽ യാത്രാപഥം തെറ്റി, തളർന്നു വീണതാണു യെമനിൽ.
വിവരം അറിഞ്ഞതോടെ ബൾഗേറിയ വിദേശകാര്യമന്ത്രാലയം യെമൻ അംബാസഡറുമായി ബന്ധപ്പെട്ടു. വിമതനിയന്ത്രണത്തിലുള്ള യെമൻ തലസ്ഥാനം സനായിൽനിന്ന് എഫ്ഡബ്ല്യുഎഫ്എഫ് പ്രതിനിധി ഹിഷാം അൽഹൂത്, തായിസിലെത്തി സൈനികരെയും അധികൃതരെയും കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി. ഒടുവിൽ കഴുകനെ ജയിലിൽനിന്നു മോചിപ്പിച്ചു ഹിഷാമിനു കൈമാറി.
2018 സെപ്റ്റംബറിൽ യൂറോപ്പിലെ ബൾഗേറിയയിൽനിന്നു പുറപ്പെട്ട കഴുകൻ തുർക്കി, ജോർദാൻ, സൗദി അറേബ്യ വഴിയാണ് യെമനിലെത്തിയത്. ഇതിനിടയിൽ ചിറകിനു പരുക്കേൽക്കുകയും ചെയ്തു. മോചിപ്പിക്കപ്പെട്ടതോടെ കഴുകനു ചികിത്സ തുടങ്ങി. പൂർണ ആരോഗ്യം നേടി രണ്ടു മാസത്തിനകം കഴുകൻ വീണ്ടും പറക്കും.